ദില്ലിയിൽ ആപ്പിന് നഷ്ടക്കച്ചവടം, സീറ്റുകൾ ബിജെപിയും കോൺഗ്രസും കൊണ്ടുപോകും! പ്രവചനം
ദില്ലി: അടുത്ത അഞ്ച് വര്‍ഷക്കാലം രാജ്യതലസ്ഥാനം ആര് ഭരിക്കും എന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ പാര്‍ട്ടികള്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്ത് പയറ്റുന്നുണ്ട്.
ആം ആദ്മി പാര്‍ട്ടിയുടെ ക്യാംപെയ്‌നും ബിജെപി ക്യാംപെയ്‌നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചുറ്റിപ്പറ്റിയാണ്. അതിനിടെ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ചൂടേറിയ വാതുവെപ്പുകളാണ് നടക്കുന്നത്. വാതുവെപ്പില്‍ വിഖ്യാതമായ സത്താ മാര്‍ക്കറ്റ് ദില്ലിയുടെ ഭാവി പ്രവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്:
ആർക്കൊപ്പമാണ് ദില്ലി?
ദില്ലിയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സത്താ മാര്‍ക്കറ്റില്‍ വാതുവെപ്പ് തകൃതിയായി നടക്കുന്നു. നേരത്തെ പുറത്ത് വന്ന ടൈംസ് നൗവിന്റെയും എബിപിയുടേയും സര്‍വ്വേകള്‍ ആം ആദ്മി പാര്‍ട്ടിക്കാണ് ദില്ലിയില്‍ വിജയം പ്രവചിച്ചിരിക്കുന്നത്. സത്താ മാര്‍ക്കറ്റിനും ഇക്കുറി പ്രിയം അരവിന്ദ് കെജ്രിവാളിനോടും ആം ആദ്മി പാര്‍ട്ടിയോടും തന്നെയാണ്.
സീറ്റുകൾ നഷ്ടപ്പെടും
അതേസമയം ഭരണം നിലനിര്‍ത്താന്‍ കെജ്രിവാളിന് സാധിക്കുമെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ വന്‍ തിരിച്ചടി നേരിടും എന്നാണ് സത്താ മാര്‍ക്കറ്റിലെ പ്രവചനം. ആം ആദ്മി പാര്‍ട്ടിയുടെ പല സീറ്റുകളും കോണ്‍ഗ്രസും ബിജെപിയും കൊണ്ടുപോകും. ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വെച്ച വികസനത്തെ മുന്‍ നിര്‍ത്തിയുളള പ്രചാരണത്തെ ബിജെപി ചെറുക്കുന്നത് ഷഹീന്‍ ബാഗിനെ മുന്‍ നിര്‍ത്തിയാണ്.
ആപ് അധികാരം നിലനിർത്തും
മതവും വര്‍ഗീയതയും പാകിസ്താനും ജാമിയയും ജെഎന്‍യുവും ഷഹീന്‍ ബാഗും അടക്കമുളള വിഷയങ്ങള്‍ ബിജെപിക്ക് വന്‍ പ്രചാരണ വിഷയമാക്കിയത് ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ദില്ലിയിലെ 70 സീറ്റുകളില്‍ 42 മുതല്‍ 47 വരെ സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തും എന്നാണ് സത്താ മാര്‍ക്കറ്റ് പ്രവചിക്കുന്നത്.
കൂറ്റൻ വിജയം പ്രതീക്ഷിക്കേണ്ട
ആം ആദ്മി പാര്‍ട്ടിയുടെ സീറ്റ് നേട്ടം 50 കടന്നേക്കും എന്നും ചില വാതുവെപ്പുകാര്‍ കരുതുന്നു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയത് വന്‍ ഭൂരിപക്ഷം നേടിയാണ്. 70ല്‍ 67 സീറ്റുകളും ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. എന്നാല്‍ ഇക്കുറി അത്തരമൊരു കൂറ്റന്‍ വിജയം ആപ്പിന് പ്രതീക്ഷിക്കാനാവില്ല. 2015ലേതില്‍ നിന്നും 13 സീറ്റുകളോളം ഇക്കുറി ആപ്പിന് നഷ്ടപ്പെട്ടേക്കും എന്നാണ് പ്രവചനം.
കോൺഗ്രസ് നില മെച്ചപ്പെടുത്തും
അതേസമയം കഴിഞ്ഞ തവണ മൂന്ന് സീറ്റുകള്‍ മാത്രം നേടിയ ബിജെപി ഇത്തവണ നില മെച്ചപ്പെടുത്തും. ഭരണം പിടിക്കാന്‍ ആഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ആ സ്വപ്‌നം ബിജെപിക്ക് വിദൂരമായി തന്നെ തുടരും. ദില്ലിയില്‍ 5 മുതല്‍ 10 വരെ സീറ്റുകള്‍ ബിജെപി നേടും. 15 വര്‍ഷം ദില്ലി ഭരിച്ച കോണ്‍ഗ്രസും ഇക്കുറി നില മെച്ചപ്പെടുത്തും എന്നാണ് സത്താ മാര്‍ക്കറ്റിലെ പ്രവചനം. 6 മുതല്‍ 8 വരെ സീറ്റുകളാണ് കോണ്‍ഗ്രസ് സ്വന്തമാക്കുമെന്ന് കരുതുന്നത്.
തുടക്കത്തിലേ മുന്നേറി ആപ്
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമായിരുന്നു ദില്ലിയില്‍ മുന്‍തൂക്കം. കെജ്രിവാള്‍ അധികാരം നിലനിര്‍ത്തുമെന്ന് തുടക്കത്തില്‍ തന്നെ പ്രവചിക്കപ്പെട്ടു. എന്നാല്‍ വര്‍ഗീയതയിലൂന്നി ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതോടെ ചിത്രത്തില്‍ വ്യത്യാസം വന്നു. പൗരത്വ നിയമവും ഷഹീന്‍ ബാഗും മുന്‍ നിര്‍ത്തി നരേന്ദ്ര മോദി മുതല്‍ അനുരാഗ് താക്കൂര്‍ വരെയുളളവര്‍ പ്രചാരണത്തിന് ചൂടേറ്റി.
അട്ടിമറിക്കാൻ മതിയാവില്ല
ഇതോടെ ആദ്യ ഘട്ടത്തില്‍ വളരെ പിറകിലായതില്‍ നിന്നും മുന്നേറാന്‍ സാധിച്ചു എന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. അരവിന്ദ് കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചും ഷഹീന്‍ ബാഗിന് നേര്‍ക്ക് വെടിയുതിര്‍ത്ത അക്രമിയെ ആം ആദ്മി പാര്‍ട്ടിക്കാരനാക്കിയും അവസാന മണിക്കൂറുകളില്‍ പ്രചാരണം കത്തുകയാണ്. എന്നാല്‍ അരവിന്ദ് കെജ്രിവാളിനെ അട്ടിമറിക്കാന്‍ ബിജെപിക്ക് ഇതൊന്നും മതിയാകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.