അവസാന ഘട്ടത്തിൽ വജ്രായുധം പുറത്തെടുത്ത് സഖ്യകക്ഷി; യുപിയിൽ 9 സീറ്റുകളിൽ ബിജെപിക്ക് അടിപതറും
Recommended Video
ലഖ്നോ: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപിക്ക് പ്രതിപക്ഷത്തേക്കാൾ ഭീഷണി ഉയർത്തിയത് സഖ്യകക്ഷികളാണ്. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഉത്തർപ്രദേശിലും സഖ്യകക്ഷികളുടെ നിലപാട് ബിജെപിക്ക് തിരിച്ചടി ആയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയത് മുതൽ ഇടഞ്ഞ് നിൽക്കുകയായിരുന്നു സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ നിർണായക ഘട്ടങ്ങൾ ബാക്കി നിൽക്കെ യോദി ആദിത്യനാഥ് സർക്കാരിൽ നിന്നും രാജി വെച്ചിരിക്കുകയാണ് എസ്ബിഎസ്പി നേതാവ് ഓം പ്രകാശ് രാജ്ഭർ. ബിജെപിയുമായുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് നടപടി.

ബിജെപിയുടെ വിമർശകൻ
ബിജെപിയുടെ രൂക്ഷ വിമർശകനായിരുന്നു ഓം പ്രകാശ് രാജ്ഭർ. 2007 മുതൽ ബിജെപിയുടെ സഖ്യകക്ഷിയാണ് എസ്ബിഎസ്പി. യോഗി ആദിത്യ നാഥ് സർക്കാരിലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. ഉത്തർപ്രദേശിലെ പ്രധാന നഗരങ്ങളുടെ പേരുകൾ മാറ്റിയ യോഗി ആദിത്യനാഥിന്റെ നടപടിയെ വിമർശിക്കാൻ മുൻ നിരയിൽ ഉണ്ടായിരുന്നു ഓം പ്രകാശ് രാജ്ഭർ.

സീറ്റ് വിഭജന തർക്കം
ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായതിന് പിന്നാലെ ബിജെപിയും സഖ്യകക്ഷികളും തമ്മിൽ സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. എന്നാൽ സീറ്റ് വിഭജനത്തിൽ രാജ്ഭറിന്റെ പാർട്ടിക്കും ബിജെപിക്കും ധാരണയിലെത്താൻ സാധിച്ചിരുന്നില്ല.

ഒരു സീറ്റ്
ബിജെപി ചിഹ്നത്തിൽ താനും മത്സരിക്കണമെന്നാണ് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഒരേയൊരു സീറ്റിൽ നിന്ന് മാത്രമെ താൻ മത്സരിക്കുകയുള്ളു, അതും തന്റെ പാർട്ടി ചിഹ്നത്തിൽ നിന്നായിരിക്കുമെന്ന് രാജ്ഭർ അറിയിക്കുകയായിരുന്നു. എന്നാൽ ഈ ആവശ്യം ബിജെപി നേതൃത്വം അംഗീകരിക്കാത്തതിനെ തുടർന്നാണ് തന്റെ രാജിയെന്ന് വാർത്താ സമ്മേളനത്തിൽ രാജ്ഭർ വ്യക്തമാക്കി.

ഒറ്റയ്ക്ക് മത്സരിക്കും
ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ മാസം രാജ്ഭർ അറിയിച്ചിരുന്നു. തുടർന്ന് 39 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും എസ്ബിഎസ്പി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 2017ലെ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സീറ്റിൽ രാജ്ഭറിന്റെ പാർട്ടി വിജയിച്ചിരുന്നു.

തിരിച്ചടി
നിർണായകമായ രണ്ട് ഘട്ടങ്ങൾ ബാക്കി നിൽക്കെ രാജ്ഭർ ബിജെപിക്കെതിരെ രംഗത്ത് വന്നത് പാർട്ടിക്ക് ദോഷം ചെയ്യും. കിഴക്കൻ യുപിയിൽ യാദവ വിഭാഗങ്ങൾ കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള വിഭാഗമാണ് രാജ്ഭർ. മേഖലയിൽ 20 ശതമാനത്തോളം രാജ്ഭർ വോട്ടുകളാണുള്ളത്. അസംഗഡും, ഘോസിയപം ബല്ലിയും അടക്കമുള്ള 9 സീറ്റുകളിൽ നിർണായക സ്വാധീനമാകാൻ എസ്ബിഎസ്പിക്ക് സാധിക്കും.

ബിജെപിയുമായി ബന്ധമില്ല
ഏപ്രിൽ 13ന് താൻ രാജി സമർപ്പിച്ചതാണ്. തന്റെ രാജി സ്വീകരിക്കണോ വേണ്ടയോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. എന്നാൽ ബിജെപിയുമായി തനിക്ക് ഇനി യാതൊരു ബന്ധവുമില്ലെന്ന് രാജ്ഭർ വ്യക്തമാക്കി. സർക്കാരിൽ തനിക്ക് ഇനി ഒന്നും ചെയ്യാനില്ല. തന്റെ പാർട്ടിയെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ആഗ്രഹമെന്നും രാജ്ഭർ കുറ്റപ്പെടുത്തി.

ദുരുപയോഗം ചെയ്തു
തിരഞ്ഞെടുപ്പിൽ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ പേരും കൊടിയും ബിജെപി ദുരുപയോഗം ചെയ്യുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ വരെ തൻറെ പേര് ഉപയോഗിച്ചു. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്, എന്നാൽ ബിജെപിക്ക് അനുകൂലമായാണ് കമ്മീഷന്റെ പ്രവർത്തനം എന്നും രാജ്ഭർ കുറ്റപ്പെടുത്തി. അതേ സമയം ഓം പ്രകാശ് രാജ്ഭർ ഇപ്പോഴും ബിജെപിയോടൊപ്പമുണ്ടെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അവകാശപ്പെട്ടു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications