ശ്രീരാമന്‍ ജനിച്ച കൃത്യസ്ഥലം എവിടെയെന്ന് സുപ്രീം കോടതി....അയോധ്യയില്‍ വാദം ഇങ്ങനെ
ദില്ലി: അയോധ്യയില്‍ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് നടക്കുന്ന വാദം അഞ്ചാം ദിവസത്തില്‍. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം നിലനിന്നിരുന്നോ എന്ന ചോദ്യമാണ് പ്രധാനമായും ഉയര്‍ന്നത്. രാം ലല്ല വിരാജ്മണിനായി ഹാജരായ സിഎസ് വൈദ്യനാഥന്‍ ഇവിടെ ക്ഷേത്രമുണ്ടായിരുന്നുവെന്നും പിന്നീടാണ് ഇവിടെ മുസ്ലീം പള്ളി നിര്‍മിച്ചതെന്നുമുള്ള വാദങ്ങളാണ് ഉയര്‍ത്തിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടക്കമുള്ളവരുടെ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്.

അതേസമയം അയോധ്യയില്‍ ക്ഷേത്രം ബാബര്‍ നിര്‍മിച്ചതാണെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് വൈദ്യനാഥന്‍ പറഞ്ഞു. മുസ്ലീങ്ങള്‍ വിഭാഗം പറയുന്നത്. ഇവര്‍ക്ക് തര്‍ക്കഭൂമിയുടെ അവകാശം 438 വര്‍ഷങ്ങളായി പരമ്പരാഗതമായി കൈമാറി വരുന്നതാണെന്നാണ്. എന്നാല്‍ ഇത് തെറ്റാണെന്ന് വൈദ്യനാഥന്‍ പറഞ്ഞു. നേരത്തെ ഹൈക്കോടതി വിധിയില്‍ മുസ്ലീങ്ങള്‍ക്ക് ഈ ഭൂമിയില്‍ ഏകപക്ഷീയമായ അധികാരമില്ലെന്നാണ് പറഞ്ഞത്. ഇതിന് സംയുക്ത അവകാശമാണ് ഉള്ളതെന്നും കോടതി വിധിച്ചിരുന്നുവെന്ന് വൈദ്യനാഥന്‍ പറയുന്നു.
അയോധ്യയില്‍ വിഗ്രഹത്തിന്റെ ആവശ്യമില്ല. ഹിന്ദുക്കളുടെ വിശ്വാസം അതിനെ പുണ്യഭൂമിയാക്കും. മധ്യകാലത്തിലെ പര്യവേഷകര്‍ രാമജന്മഭൂമിയിലെ ഹിന്ദുഭക്തരുടെ പൂജയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത് പുറംഭൂമിയില്‍ പൂജ ചെയ്യാമെന്നാണ് സൂചിപ്പിക്കുന്നത്. 1856നും 1949നും ഇടയില്‍ ഇവിടെ മുസ്ലീം പള്ളി മാത്രമേയുള്ളൂ എന്നതിന് തെളിവില്ല. ഇക്കാലയളവില്‍ ഇവിടെ മുസ്ലീങ്ങളുടെ പ്രാര്‍ത്ഥന മാത്രമാണ് നടന്നതെന്നതിനും തെളിവില്ലെന്നും വൈദ്യനാഥന്‍ കോടതിയെ അറിയിച്ചു.
അതേസമയം അലഹബാദ് ഹൈക്കോടതിയിലെ മൂന്ന് ജഡ്ജിമാര്‍ ഇവിടെ ക്ഷേത്രമുള്ളതായി വിധിച്ചിരുന്നു. എന്നാല്‍ അയോധ്യയില്‍ ശ്രീരാമന്‍ ജനിച്ച കൃത്യമായ സ്ഥലം പറയണമെന്ന് കോടതി ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ രാമന്റെ കുലമായ രഘുവംശ വിഭാഗത്തില്‍പ്പെട്ടവര്‍ അയോധ്യയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. നിരവധി പേര്‍ തങ്ങള്‍ രാമന്റെ കുലത്തില്‍ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications