തുനിഷയുമായി ബ്രേക്കപ്പിനുളള കാരണം എന്താണ്? പോലീസിന് മുന്നിൽ പൊട്ടിക്കരഞ്ഞ് നടൻ ഷീസാൻ
മുംബൈ: നടി തുനിഷ ശര്‍മ്മയുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പോലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടന്‍ ഷീസാന്‍ മുഹമ്മദ് ഖാന്‍. മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണ് നടിയുടെ മുന്‍ കാമുകനും സഹതാരവുമായ ഷീസാന്‍. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലുമായി നടന്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷീസാന്‍ മൊഴി മാറ്റി പറയുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
തുനിഷ ശര്‍മ്മ മരണപ്പെടുന്നതിന് പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഷീസാനുമായുളള പ്രണയ ബന്ധം അവസാനിപ്പിച്ചിരുന്നു. പ്രണയം അവസാനിപ്പിക്കാനുളള കാരണം എന്തെന്ന ചോദ്യത്തിന് പല കഥകളാണ് ഷീസാന്‍ പറയുന്നത്. ഒരു വനിതാ ഓഫീസര്‍ ചോദ്യം ചെയ്യുന്നതിനിടെ തുനിഷയുമായുളള ബ്രേക്കപ്പിനെ കുറിച്ചുളള ചോദ്യത്തിന് ഷീസാന്‍ കരഞ്ഞ് കൊണ്ടാണ് മറുപടി നല്‍കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
തുനിഷയുമായുളള ബന്ധം അവസാനിപ്പിക്കാനുളള കാരണം ഇരുവരും രണ്ട് മതത്തില്‍പ്പെട്ടവരാണ് എന്നതാണെന്ന് ഷീസാന്‍ പോലീസിനോട് പറഞ്ഞിരുന്നു. ദില്ലിയില്‍ ശ്രദ്ധ വാള്‍ക്കര്‍ എന്ന യുവതിയെ കാമുകനായ അഫ്താബ് പൂനവാല കൊലപ്പെടുത്തിയ സംഭവം തന്നെ ഭയപ്പെടുത്തിയെന്നും ഷീസാന്‍ പറഞ്ഞിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷം ലൗ ജിഹാദ് ആരോപണങ്ങള്‍ ഉയര്‍ന്നതാണ് തുനിഷയുമായുളള ബന്ധത്തെ കുറിച്ച് വീണ്ടും ചിന്തിക്കാന്‍ ഇടയാക്കിയതെന്നും താരം പോലീസിന് മൊഴി നല്‍കി. മാത്രമല്ല താനും തുനിഷയും തമ്മിലുളള വലിയ പ്രായവ്യത്യാസവും കുടുംബത്തിനുളള താല്‍പര്യക്കുറവും ഷീസാന്‍ കാരണമായി പറഞ്ഞു. തുനിഷയ്ക്ക് 20 വയസ്സും ഷീസാന് 28 വയസ്സുമാണ് പ്രായം.
തുനിഷയുമായി പ്രണയത്തിലായിരിക്കെ തന്നെ മുന്‍ കാമുകിയുമായി ഷീസാന്‍ ബന്ധം തുടര്‍ന്നിരുന്നുവെന്നാണ് പോലീസ് പറയുന്നു. വാട്‌സ്ആപ്പില്‍ ഇരുവരും തമ്മിലുളള ചാറ്റുകള്‍ ഷീസാന്‍ ഡിലീറ്റ് ചെയ്തിരിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. 250 പേജ് വരുന്ന വാട്‌സ്ആപ്പ് ചാറ്റുകളാണ് ഷീസാന്റെ ഫോണില്‍ നിന്ന് പോലീസ് കണ്ടെടുത്തിരിക്കുന്നത്. ഇവ പോലീസ് വിശദമായി പരിശോധിക്കും. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി വാട്‌സ്ആപ്പുമായി പോലീസ് ബന്ധപ്പെടും. ഡിസംബര്‍ 24ന് വസായില്‍ ഉളള അലിബാബ-ദാസ്താ ഇ കാബൂള്‍ എന്ന ടിവി ഷോയുടെ ഷൂട്ടിംഗിനിടെയാണ് തുനിഷ മരണപ്പെട്ടത്. ഷീസാനും തുനിഷയുമാണ് ഈ സീരിയയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. തുനിഷയും ഷീസാനും തമ്മില്‍ ഷൂട്ടിനിടെ വഴക്കിട്ടിരുന്നുവെന്നും അതിന് പിന്നാലെയാണ് നടി മേക്കപ്പ് മുറിയില്‍ ചെന്ന് ആത്മഹത്യ ചെയ്തത് എന്നുമാണ് റിപ്പോര്‍ട്ട്. നടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് ഷീസാനെതിരെ പോലീസ് കേസെടുത്തത്.