കോൺഗ്രസ് വിമതർ ബിജെപി മന്ത്രിസഭയിൽ! മധ്യപ്രദേശിൽ രണ്ട് പേരെ മന്ത്രിയാക്കി ശിവരാജ് സിംഗ് ചൗഹാന്‍!
ഭോപ്പാല്‍: രാജ്യം കൊവിഡിന്റെ പിടിയില്‍ അമരുന്നതിനിടെയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബിജെപി അട്ടിമറിച്ചത്. മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും മന്ത്രിസഭ കാലിയായി കിടന്നു.
കൊവിഡ് പ്രതിസന്ധിയെ മധ്യപ്രദേശ് നേരിട്ടത് ചൗഹാന്‍ മാത്രമുളള മന്ത്രിസഭയെ മുന്‍നിര്‍ത്തിയാണ്. കോണ്‍ഗ്രസ് വന്‍ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ ചൗഹാന്‍ മന്ത്രിസഭ വികസിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ട് എത്തിയ ജ്യോതിരാദിത്യ സിന്ധ്യ ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് പോകും. അതേസമയം മറ്റ് രണ്ട് കോണ്‍ഗ്രസ് വിമതര്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ആരോഗ്യ മന്ത്രി പോലും ഇല്ലാതെ
കൊവിഡ് ബാധിച്ച് ഇതുവരെ 70ല്‍ അധികം ആളുകള്‍ മരിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. 1500നടുത്ത് ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ ഒരു ആരോഗ്യ മന്ത്രി പോലും ഇല്ലാത്ത അവസ്ഥയിലാണ് മധ്യപ്രദേശ്. നേരത്തെ ഉണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം പോലും നീട്ടിയത് എന്ന് ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സർക്കാരിന് വിമർശനം
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം മന്ത്രിസഭ പോലും ഇല്ലാതെ കൊവിഡ് പ്രതിരോധത്തിന് ശ്രമിക്കുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. മന്ത്രിസഭാ വികസനം വൈകിയത് ലോക്ക്ഡൗണ്‍ കാരണമാണ് എന്നാണ് ബിജെപി വാദം. കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരന്തരമായി കടന്നാക്രമിക്കുന്നതിനിടെയാണ് മധ്യപ്രദേശില്‍ 5 മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരിക്കുന്നത്.

സിന്ധ്യയുടെ വിശ്വസ്തർ
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഭോപ്പാലില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന് മുന്നിലാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. അധികാരമേറ്റതില്‍ രണ്ട് പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപി പാളയത്തില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തരാണ്. മറ്റുളള മൂന്ന് പേര്‍ ബിജെപി എംഎല്‍എമാരും.

മൂന്ന് ബിജെപി എംഎൽഎമാർ
തുള്‍സീറാം സിലാവത്ത്, ഗോവിന്ദ് സിംഗ് രാജ്പുത്ത് എന്നിവരാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന് മന്ത്രിയായവര്‍. മുന്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയും ആറ് തവണ എംഎല്‍എയും ആയിരുന്ന നരോത്തം മിശ്ര, കമാല്‍ പട്ടേല്‍, മീണ സിംഗ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മറ്റ് മന്ത്രിമാര്‍. ഇതില്‍ നരോത്തം മിശ്ര കോണ്‍ഗ്രസ് ക്യാംപില്‍ നിന്ന് എംഎല്‍എമാരെ ചാക്കിലാക്കില്‍ മുന്നില്‍ നിന്നയാളെന്ന ആരോപണം നേരിട്ടിട്ടുളളതാണ്.

ആരോഗ്യ വകുപ്പിലേക്കാര്?
അതേസമയം അഞ്ച് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും ഈ നിര്‍ണായക ഘട്ടത്തില്‍ ആരോഗ്യവകുപ്പ് അടക്കമുളള സുപ്രധാന വകുപ്പുകള്‍ ആര് കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ഓരോ മന്ത്രിമാര്‍ക്കും ഈരണ്ട് വകുപ്പുകള്‍ വീതം നല്‍കിയേക്കും. മെയ് മൂന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷമാവും പൂര്‍ണമായും വകുപ്പ് വിഭജനം നടത്തുക.

മാസ്ക് ധരിച്ച് സത്യപ്രതിജ്ഞ
ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ മധ്യപ്രദേശിലെ വ്യത്യസ്ത മേഖലകളെ പ്രതിനിധീകരിക്കുന്നവരാണ് എന്നത് ശ്രദ്ധേയമാണ്. ബുന്ദേല്‍ഖണ്ഡ്, സെന്‍ട്രല്‍ മധ്യപ്രദേശ്, മാള്‍വ-നിനാര്‍, മഹാകോശല്‍, ഗ്വോളിയോര്‍-ചമ്പല്‍ മേഖലകളെ പ്രതിനിധീകരിക്കുന്നവരാണ് പുതിയ അഞ്ച് മന്ത്രിമാര്‍. മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് രാജ്ഭവനില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചത്.

മന്ത്രിസഭാ വികസനം വേണ്ട
മാര്‍ച്ച് 23നാണ് ശിവരാജ് സിംഗ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിമായി സത്യപ്രതിജ്ഞ ചെയ്തത്. മാര്‍ച്ച് 24ന് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭാ വികസനം വേണ്ട എന്നതായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. ചൗഹാന്‍ ഒറ്റയ്ക്ക് തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യട്ടെ എന്ന് കേന്ദ്രം തീരുമാനിച്ചു. എന്നാല്‍ ആരോഗ്യമന്ത്രി പോലും ഇല്ലാത്തത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

ഉദ്യോഗസ്ഥർക്ക് വരെ കൊവിഡ്
സംസ്ഥാനത്ത് ആരോഗ്യവകുപ്പിലേയും പോലീസിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വരെ കൊവിഡ് സ്ഥിരീകരിച്ചു. സ്ഥിതിഗതികള്‍ ഗുരുതരമായിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് കേന്ദ്രം മന്ത്രിസഭാ വികസനത്തിന് ചൗഹാന് അനുമതി നല്‍കിയത്. മന്ത്രിസഭാ വികസനത്തിനുളള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാവ് പ്രതികരിക്കുന്നത്.

6 മുൻ മന്ത്രിമാർ
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ എല്ലാവരും മന്ത്രിസഭയില്‍ ഇടം പ്രതീക്ഷിക്കുന്നുണ്ട്. 22 എംഎല്‍എമാരില്‍ 6 പേര്‍ കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നവരാണ്. എന്നാല്‍ എല്ലാവര്‍ക്കും മന്ത്രിസ്ഥാനം എന്നത് പ്രായോഗികമല്ലെന്നും ബിജെപി നേതാവ് പറയുന്നു. അതിനാലാണ് മുഖ്യമന്ത്രി തനിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യട്ടെ എന്ന് തീരുമാനിച്ചതെന്നും ബിജെപി വിശദീകരിക്കുന്നു.












Click it and Unblock the Notifications