'തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ ഗവർണർമാരുടെ ചൊൽപ്പടിയിൽ നിൽക്കേണ്ടി വരില്ലേ?'; കേന്ദ്രത്തോട് സുപ്രീം കോടതി
ന്യൂഡൽഹി: ഗവർണർമാരുടെ ഇഷ്‍ടത്തിനനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് പ്രവർത്തിക്കേണ്ടി വരുമോ എന്ന നിർണായക ചോദ്യം കേന്ദ്രത്തോട് ചോദിച്ച് സുപ്രീം കോടതി. ബില്ലുകൾക്ക് അനുമതി നൽകാതെ ഗവർണർമാർക്ക് അവയെ അസാധുവാക്കാൻ കഴിയുമോ എന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു. ഏറെക്കാലമായി പല സംസ്ഥാനങ്ങളിലും ഗവർണർ-സർക്കാർ പോര് തുടർക്കഥയാവുന്നതിന് ഇടയിലാണ് സുപ്രീം കോടതിയുടെ ചോദ്യം.
ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം അംഗീകാരത്തിനായി സമർപ്പിച്ച ബില്ലുകൾക്ക് ഗവർണർമാർ അനുമതി നൽകാതിരുന്നാൽ അവ അസാധുവാകുമെന്ന കേന്ദ്രത്തിന്റെ വാദം ചീഫ് ജസ്‌റ്റിസ് ബിആർ ഗവായി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പരിശോധിക്കുകയായിരുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്തയും അഭിഭാഷകൻ കനു അഗർവാളുമാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായത്.

'തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെക്കാൾ വലിയ അധികാരം ഗവർണർമാർക്ക് നൽകിയിരിക്കുകയാണോ? ഈ രീതിയിൽ ഗവർണർമാർ ബില്ലുകൾ തടഞ്ഞാൽ, ഭൂരിപക്ഷമുള്ള സർക്കാരുകൾ ഗവർണറുടെ ഇഷ്‌ടത്തിനനുസരിച്ച് പ്രവർത്തിക്കേണ്ടി വരും' ചീഫ് ജസ്‌റ്റിസ് ഗവായി മേത്തയുടെ 200-ാം അനുച്ഛേദത്തിന്റെ വ്യാഖ്യാനത്തെ ചോദ്യം ചെയ്‌തു.
ബില്ലുകൾക്ക് അനുമതി നൽകാതിരിക്കാനുള്ള ഗവർണറുടെ അധികാരം അപൂർവ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് മേത്ത മറുപടി നൽകി. രാജ്യത്തിന്റെ ജനാധിപത്യപരമായ ഇച്ഛയെ ഇല്ലാതാക്കുന്നതോ, മൗലികാവകാശങ്ങൾ ലംഘിക്കുന്നതോ, നിലവിലുള്ള കേന്ദ്ര നിയമത്തിന് വിരുദ്ധമായതോ ആയ സാഹചര്യങ്ങളിൽ മാത്രമാണ് ഈ അധികാരം ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അത്തരമൊരു വ്യാഖ്യാനം ഭരണഘടനാ നിർമ്മാതാക്കളുടെ പ്രതീക്ഷകളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. 'ഗവർണർമാരും പ്രവിശ്യാ സർക്കാരുകളും തമ്മിൽ ഐക്യം ഉണ്ടാകുമെന്നാണ് അവർ പറഞ്ഞത്. ഗവർണർമാരെ നിയമിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിക്കുമെന്നും പറഞ്ഞിരുന്നു. ഗവർണറും സംസ്ഥാനവും തമ്മിൽ ഐക്യം ഉണ്ടാകുമെന്ന് അവർ പറഞ്ഞ കാഴ്‌ചപ്പാട് നമ്മൾ പാലിച്ചിട്ടുണ്ടോ?' എന്നും ജി=ജസ്‌റ്റിസ് ഗവായ് ചോദിച്ചു.
അതേസമയം, ബില്ലുകൾക്ക് അനുമതി നൽകാതെ അസാധുവാക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിൽ, അതേ യുക്തി ഭരണഘടനയുടെ 111-ാം അനുച്ഛേദപ്രകാരം ഇന്ത്യൻ രാഷ്ട്രപതിക്കും ബാധകമാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. 'പാർലമെന്റ് പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകാതെ അസാധുവാക്കാൻ രാഷ്ട്രപതിക്കും കഴിയും' കപിൽ സിബൽ വാദിച്ചു.
തമിഴ്‌നാട്, കേരളം, പഞ്ചാബ്, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരും സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് വാദം കേൾക്കൽ. ഗവർണർമാർ ദീർഘകാലം ബില്ലുകൾ അംഗീകരിക്കാതെ മനപൂർവം വൈകിക്കുന്നതായാണ് ആരോപണം.












Click it and Unblock the Notifications