ഷുജാത്ത് ബുഖാരിയുടെ കൊലപാതകം പാകിസ്താന്റെ സഹായത്തോടെ.... പിന്നില്‍ ലഷ്‌കര്‍ ഭീകരര്‍!!
ഷുജാതിനെ കൊലപ്പെടുത്തിയത് ലഷ്‌കര്‍
ശ്രീനഗര്‍: കണ്ണില്‍ ചോരയില്ലാത്ത ക്രൂരത കാരണം നമ്മള്‍ക്ക് ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി നഷ്ടമായിരിക്കുകയാണ്. ഷുജാത് ബുഖാരിയുടെ വധത്തില്‍ പ്രധാനമന്ത്രി ഒരുവശത്ത് മൗനം തുടരുമ്പോള്‍ കൊല നടത്തിയത് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കശ്മീര്‍ പോലീസ്. കൊലയ്ക്ക് പിന്നില്‍ പാകിസ്താനും ലഷ്‌കറെ ത്വയ്ബയും ആണെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ പാകിസ്താനുമായി ഒരിക്കല്‍ പോലും സമാധാനം ആഗ്രഹിച്ചിരുന്നില്ല എന്നതിന്റെ തെളിവ് കൂടിയാണിത്.
ഗൂഢാലോചന നടന്നതും പാകിസ്താനിലാണ്. അതേസമയം ഷുജാതിന്റെ മരണത്തില്‍ കശ്മീര്‍ ഇപ്പോഴും കലുഷമാണ്. എത്രയും പെട്ടെന്ന് ഭീകരരെ വധിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. ഇനിടയില്‍ പ്രധാനമന്ത്രി ഒരുവാക്ക് പോലും ഇക്കാര്യത്തില്‍ പറയാത്തത് മാധ്യമപ്രവര്‍ത്തകരുടെ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ഇന്ത്യയില്‍ നിരന്തരം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടും പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ലെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ഗൂഢാലോചന നടന്നത് പാകിസ്താനില്‍
ഷുജാത് കശ്മീരിലെ സമാധാനശ്രമങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാകിസ്താനെയും ലഷ്‌കറിനെയും ചൊടിപ്പിച്ചിരുന്നുവെന്നാണ് മനസിലാവുന്നത്. ഷുജാതിനെ വധിക്കാനുള്ള ഗൂഢാലോചന മുഴുവന്‍ നടന്നത് പാകിസ്താനിലാണെന്ന് ജമ്മു കശ്മീര്‍ പോലീസ് വ്യക്തമാക്കി. ഗൂഢാലോചനയ്ക്ക് പിന്നില്‍ ലഖ്കറാണ്. ഇവര്‍ക്ക് പാകിസ്താന്‍ സൈന്യത്തിന്റെ എല്ലാവിധ സഹായങ്ങളും ലഭിച്ചിരുന്നു അതുകൊണ്ട് തന്നെ ഇവര്‍ക്ക് അതിര്‍ത്തി കടന്നെത്തി ഷുജാതിനെ വധിക്കാന്‍ സാധിച്ചെന്നും പോലീസ് പറയുന്നു.
നാല് ഭീകരര്‍
ഷുജാതിനെ വധിക്കാനെത്തിയത് നാലംഗ കൊടുംഭീകരരാണെന്ന് പോലീസ് പറയുന്നു. ഇവരുടെ ചിത്രവും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സജാദ് ഗുല്‍, ആസാദ് അഹമ്മദ് മാലിക്, മുസഫര്‍ അഹമ്മദ് ഭട്ട്, നവീദ് ജട്ട് എന്നിവരാണ് ഷുജാതിനെ കൊല്ലാനായി എത്തിയത്. സജാദ് ഗുല്‍ പാകിസ്താനിലാണ് ഇപ്പോഴുള്ളത്. ഇയാളാണ് തന്ത്രങ്ങള്‍ തയ്യാറാക്കിയത്. ആസാദ് മാലിക്ക് അനന്ത്‌നാഗിലെ ലഷ്‌കറിന്റെ കമാന്‍ഡന്റാണ്. അതേസമയം ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് പോലീസ് പറഞ്ഞു. പാകിസ്താനിലുള്ള ഭീകരനെ പിടികൂടാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുകയാണ് കശ്മീര്‍ പോലീസ്.
അജ്മല്‍ കസബുമായി ബന്ധം
ബുഖാരിയെ കൊല്ലുന്നതിന് നേതൃത്വം കൊടുത്ത ലഷ്‌കര്‍ കമാന്‍ഡന്റ് നവീദ് ജട്ട് പിടികിട്ടാപുള്ളിയാണെന്ന് പോലീസ് പറഞ്ഞു. ഒരിക്കല്‍ ഇയാള്‍ സൈന്യത്തിന്റെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ടതാണ്. മുംബൈ ഭീകരാക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അജ്മല്‍ കസബിനെ നേരിട്ട് കണ്ടിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു. പാകിസ്താനിലുള്ള ട്രെയിനിങ് ക്യാംപില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. ഇത് ഒരിക്കല്‍ അറസ്റ്റിലായപ്പോള്‍ ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയാണ്. ശ്രീഗഗറിലെ ആശുപത്രിയില്‍ നിന്ന് പോലീസുകാരെ വെടിവെച്ചിട്ട് കൂട്ടാളികള്‍ ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
സോഷ്യല്‍ മീഡിയ വഴി ആഹ്വാനം
സോഷ്യല്‍ മീഡിയ വഴി ഷുജാത് ബുഖാരിയെ കൊല്ലാന്‍ ഈ ഭീകരര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിനായി ഫേക്ക് ഐഡികളാണ് ഉപയോഗിച്ചത്. വ്യാപകമായി ഹേറ്റ് ക്യാംപയിനും ബുഖാരിക്കെതിരെ നടന്നിരുന്നു. മുസ്ലീമായിട്ടും കശ്മീരിനെ ഒറ്റികൊടുക്കുകയാണ് ബുഖാരിയെന്നായിരുന്നു ഭീകരര്‍ ആരോപിച്ചിരുന്നത്. കശ്മീരി ഫൈറ്റ്, കഡ്വാ സച്ച് കശ്മീര്‍ എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് ഹേറ്റ് ക്യാംപയിന്‍ നടന്നിരുന്നത്. എന്നാല്‍ ഇത് കൃത്യമായി നിരീക്ഷിച്ച് മനസിലാക്കുന്നതില്‍ പോലീസിനും പിഴവ് സംഭവച്ചിരുന്നു. കൃത്യമായ പദ്ധതികള്‍ മനസിലാക്കിയിരുന്നെങ്കില്‍ ബുഖാരി കൊല്ലപ്പെടില്ലായിരുന്നു.
എല്ലാം പാകിസ്താനില്‍ നിന്ന്
സോഷ്യല്‍ മീഡിയ വഴിയുള്ള ക്യാംപയിനിങിനും സഹായിച്ചത് പാകിസ്താനാണ്. എല്ലാ പോസ്റ്റുകളും പാകിസ്താനില്‍ നിന്നാണ് വന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം സജാദ് ഗുല്‍ പാകിസ്താനിലേക്ക് കടന്നത് കള്ള പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണെന്ന് പോലീസ് പറയുന്നു. നേരത്തെ ഭീകരവാദ കേസില്‍ പാംപോറയില്‍ നിന്നും ദില്ലിയില്‍ നിന്നും ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ജയിലില്‍ കിടന്നിട്ടുണ്ട്. അതേസമയം ബാക്കി ഉള്ളവര്‍ക്കെതിരെ ഏതെങ്കിലും കേസ് നിലവിലുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവര്‍ മുഖം മറച്ചിട്ടാണ് എത്തിയത്. ഇതാണ് പോലീസിന് തലവേദനയായി മാറിയത്.
ശനിയുടെ ഉപഗ്രഹ വിള്ളലുകളില്‍ ജീവന്റെ തുടിപ്പ്.... കണ്ടെത്തിയത് കാസിനി.... നാസയ്ക്ക് ആവേശം!!
പ്രകാശ് രാജും ഹിറ്റ്ലിസ്റ്റും, നിശബ്ദനാക്കണമെന്ന് ഹിന്ദുത്വ ഗ്രൂപ്പ്, ഇനിയും ശബ്ദിക്കുമെന്ന് നടന്