പോപ്പുലര്‍ ഫ്രണ്ട് അംഗത്വമില്ല, സിദ്ധീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമെന്ന് ലഖ്‌നൗ കോടതി
ദില്ലി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലഖ്‌നൗ കോടതി. ഇഡി കേസില്‍ ജാമ്യം നിഷേധിച്ച് കൊണ്ടുളള വിധിയിലാണ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്ന് ലഖ്‌നൗ ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലഖ്‌നൗ കോടതി സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ തളളിയത്.
സിദ്ധീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയില്‍ ഔദ്യോഗികമായി അംഗത്വം ഇല്ലെങ്കിലും അവരുടെ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു എന്ന് കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട ചില യോഗങ്ങളിലും കാപ്പന്‍ പങ്കെടുത്തിരുന്നതായി ജാമ്യം നിഷേധിച്ച് കൊണ്ടുളള ഉത്തരവില്‍ ലഖ്‌നൗ കോടതി പറയുന്നു.
സിദ്ധീഖ് കാപ്പന്റെ ബാങ്ക് അക്കൗണ്ടിലെ 45000 രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ സാധിച്ചില്ലെന്നും ഈ പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കാപ്പന്റെ അക്കൗണ്ടിലേക്ക് എത്തിയതാണ് എന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം. ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഹാത്രസിലേക്ക് പോകുന്ന വഴിയിലാണ് സിദ്ധീഖ് കാപ്പന്‍ പോലീസ് പിടിയിലായത്. ഹാത്രസില്‍ കലാപം സൃഷ്ടിക്കുകയായിരുന്നു സിദ്ധീഖ് കാപ്പന്റെ യാത്രയുടെ ലക്ഷ്യം എന്നാണ് പോലീസ് ആരോപണം. അക്കൗണ്ടിലെ പണം അതിനുളളതായിരുന്നു എന്നാണ് ഇഡി കോടതിയില്‍ ആരോപിച്ചത്. അതേസമയം പോപ്പുലര്‍ ഫ്രണ്ടുമായി ഏതെങ്കിലും തരത്തില്‍ സിദ്ധീഖ് കാപ്പന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകളൊന്നും പുറത്ത് വന്നിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസിന്റെ ലേഖകനാണ് സിദ്ധീഖ് കാപ്പന്‍.
അനാവശ്യ രോമങ്ങൾ മുഖത്ത് നിന്ന് അപ്രത്യക്ഷമാക്കാം..നാല് വഴികൾ ഇതാ
2020 ഒക്ടോബര്‍ 6ന് ആണ് സിദ്ധീഖ് കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി കാപ്പന്‍ ജയില്‍ വാസം അനുഭവിക്കുകയാണ്. യുഎപിഎ അടക്കമുളള വകുപ്പുകളാണ് കാപ്പന് മേല്‍ ചുമത്തിയത്. സെപ്റ്റംബര്‍ 9ന് കാപ്പന് യുഎപിഎ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 6 ആഴ്ച ദില്ലിയില്‍ കഴിഞ്ഞ ശേഷം കേരളത്തിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തത് കൊണ്ട് കാപ്പന്‍ ജയിലില്‍ തന്നെ തുടരുകയായിരുന്നു. ഇഡി കേസില്‍ ഒക്ടോബര്‍ 12ന് ലഖ്‌നൗ കോടതിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തിങ്കളാഴ്ച സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ തളളിക്കൊണ്ട് കോടതി ഉത്തരവിട്ടു. ഇതോടെ കാപ്പന്റെ ജയില്‍ മോചനം വീണ്ടും നീളുകയാണ്.