കർണാടകയിൽ എസ്ഐആർ ഇന്ന് മുതൽ; സ്ഥിരതാമസ സർട്ടിഫിക്കറ്റ് അനുവദിക്കാൻ മാർഗനിർദ്ദേശം പുറത്ത്
ബെംഗളൂരു: കർണാടകയിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന ( എസ്ഐആർ) ഇന്ന് മുതൽ ആരംഭിക്കുന്ന സാഹചര്യത്തിൽ സ്ഥിരതാമസ സർട്ടിഫിക്കറ്റും ഡൊമിസൈൽ സർട്ടിഫിക്കറ്റും നൽകുന്നതിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. എസ്ഐആർ നടപടിക്രമത്തിൽ ആവശ്യമായ രേഖകളിൽ ഇവയും ഉൾപ്പെടുന്നതിനാലാണ് നടപടി.
മുഖ്യമന്ത്രി ഡികെ ശിവകുമാർ ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിൽ, സ്ഥിരതാമസ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന എല്ലാവർക്കും അത് ഓൺലൈനായും ഓഫ്ലൈനായും ലഭ്യമാക്കുമെന്ന് അറിയിച്ചു. ഇതുസംബന്ധിച്ച സമഗ്ര മാർഗനിർദ്ദേശങ്ങളും റവന്യൂ വകുപ്പ് പുറത്തിറക്കി. പുതിയ നിർദ്ദേശമനുസരിച്ച്, സ്ഥിരതാമസ സർട്ടിഫിക്കറ്റ് കർണാടക സംസ്ഥാനത്തിലെ സ്ഥിരതാമസത്തിന്റെ ഔദ്യോഗിക തെളിവായി പരിഗണിക്കും.

ചൊവ്വാഴ്ച മുതൽ ജൂലൈ 29 വരെ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലെത്തി എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ വീട്ടിലും മൂന്ന് തവണ വരെ ബിഎൽഒമാർ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 5-ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അതിന് മുമ്പ് എന്യുമറേഷൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാത്തവർക്ക് വോട്ടവകാശം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പിന്നീട് സങ്കീർണതകൾ നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാർ മുന്നറിയിപ്പ് നൽകി.
വോട്ടവകാശം ജീവിക്കാനുള്ള അവകാശമാണ്. അതിനാൽ എല്ലാവരും നിർബന്ധമായും ഫോം പൂരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കർണാടകയിൽ എസ്ഐആർ നടത്തുന്നത് ഇത് ഒൻപതാം തവണയാണ്. അവസാനമായി ഈ പ്രക്രിയ നടന്നത് 2002-ലായിരുന്നു. ഇത്തവണ 2002-ലെ ഡാറ്റാബേസും 2023-ലെ വോട്ടർ പട്ടികയും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തുന്നത്.
2002-ൽ സംസ്ഥാനത്ത് ഏകദേശം മൂന്ന് കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് എല്ലാ സ്ഥലങ്ങളിലും ഒരേ രീതിയിലുള്ള നടപടിക്രമമല്ല പിന്തുടരുന്നതെന്നും, ഓരോ സാഹചര്യത്തിലും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരും ബൂത്ത് ലെവൽ ഓഫീസർമാരും സ്ഥലത്തുവെച്ച് തന്നെ തീരുമാനമെടുക്കുമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അന്തിമ വോട്ടർ പട്ടിക ഒക്ടോബർ 7-ന് പ്രസിദ്ധീകരിക്കുന്നതുവരെ സാധാരണ പ്രത്യേക സമ്മറി റിവിഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, പുതിയ വോട്ടർമാരെ ചേർക്കുന്നതിനായി ബിഎൽഒമാർ ഫോറം 6 കൈവശം വയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാർഡ്, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക വോട്ടർ സഹായ കേന്ദ്രങ്ങളും ഇതിനോടൊപ്പം തന്നെ ആരംഭിച്ചിട്ടുണ്ട്. എന്യുമറേഷൻ ഫോമുകൾ ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്നതിനായി ബിഎൽഒമാർക്കായി പ്രത്യേക സൗകര്യ കേന്ദ്രങ്ങളും സംസ്ഥാനത്ത് ഉടനീളം ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications