രാഹുൽ ഗാന്ധി പത്ത് ജന്മം ജനിച്ചാലും... വാരണാസിയിൽ രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി!
വാരണാസി: സവര്‍ക്കറുമായി ബന്ധപ്പെട്ട് പരസ്പരം ഏറ്റുമുട്ടി ബിജെപിയും കോണ്‍ഗ്രസും ശിവസേനയും. മഹാരാഷ്ട്രയില്‍ അടുത്തിടെ സഖ്യസര്‍ക്കാര്‍ രൂപീകരിച്ച കോണ്‍ഗ്രസ് സവര്‍ക്കറെ എതിര്‍ക്കുകയും ശിവസേന അനുകൂലിക്കുകയുമാണ്.
മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സവര്‍ക്കര്‍ വിവാദത്തില്‍ മുങ്ങിപ്പോയിരുന്നു. ബിജെപിക്കൊപ്പം ശിവസേനയും വാദിക്കുന്നത് സവര്‍ക്കര്‍ക്ക് ഭാരത രത്‌ന കൊടുക്കണം എന്നാണ്. അതിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം എരിതീയില്‍ എണ്ണയൊഴിക്കുന്നതായി. രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രംഗത്ത് എത്തിയിരിക്കുന്നത്.

സവര്‍ക്കര്‍ക്ക് ഭാരത രത്‌ന
സവര്‍ക്കര്‍ രാജ്യസ്‌നേഹിയായ സ്വാതന്ത്ര്യ സമര സേനാനിയാണെന്നും അദ്ദേഹത്തിന് ഭാരത രത്‌ന കൊടുക്കും എന്നുളളതും ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. ശിവസേനയും ഏറെ നാളായി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണം എന്ന ആവശ്യം ഉന്നയിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയതിന് തൊട്ടുപിറകേ സവര്‍ക്കര്‍ക്ക് എതിരെ രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയത് സഖ്യത്തില്‍ കല്ലുകടിയായിരുന്നു.

തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല
ദില്ലിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിലാണ് റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തിന് മാപ്പ് പറയാന്‍ തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല രാഹുല്‍ ഗാന്ധി എന്നാണ് എന്ന് രാഹുല്‍ തുറന്നടിച്ചത്. ഒരിക്കലും മാപ്പ് പറയുന്ന പ്രശ്‌നമേ ഇല്ലെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയും ശിവസേനയും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ സ്മൃതി ഇറാനിയും രാഹുലിനെ കടന്നാക്രമിച്ചിരിക്കുകയാണ്.

പത്ത് ജന്മമെടുത്താല്‍ പോലും..
''രാഹുല്‍ ഗാന്ധി അടുത്തിടെ പറയുകയുണ്ടായി താന്‍ മാപ്പ് പറയുകയില്ല എന്ന്. തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ അല്ല എന്ന്. തനിക്ക് രാഹുല്‍ ഗാന്ധിയോട് പറയാനുളളത് പത്ത് ജന്മമെടുത്താല്‍ പോലും രാഹുല്‍ ഗാന്ധിക്ക് സവര്‍ക്കറുടെ ധീരതയോട് കിട പിടിക്കാനാകില്ല'' എന്നാണ് സ്മൃതി ഇറാനി പറഞ്ഞു. വാരണാസിയില്‍ പൗരത്വ നിയമത്തിന് അനുകൂലമായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേയാണ് സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വന്നത്.

അതേ കോണ്‍ഗ്രസാണിത്
അടിയന്തരാവസ്ഥക്കാലത്ത് അടല്‍ ബിഹാരി വാജ്‌പേയിയേയും ചൗധരി ചരണ്‍ സിംഗിനേയും ജയപ്രകാശ് നാരായണിനേയും ജയിലിലിടുകയും അധോലോക നായകന്‍ കരിം ലാലയെ സ്വതന്ത്രനായി വിടുകയും ചെയ്ത അതേ കോണ്‍ഗ്രസാണിത് എന്നും സ്മൃതി ഇറാനി പരിഹസിച്ചു. സവര്‍ക്കര്‍ക്ക് ഭാരത രത്‌ന കൊടുക്കുന്നതിനെ എതിര്‍ക്കുന്നവരെ രണ്ട് ദിവസത്തേക്ക് ആന്‍ഡമാന്‍ ജയിലിലേക്ക് അയക്കണമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പ്രതികരിച്ചത്.

ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ ഇടണം
സവര്‍ക്കര്‍ക്ക് ഭാരത രത്‌ന കൊടുക്കുന്നതിന് പാര്‍ട്ടി എതിരാണ് എന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് സഞ്ജയ് റാവുത്തിന്റെ പ്രതികരണം. സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി സഹിച്ച ത്യാഗങ്ങളെ കുറിച്ച് ചൗഹാന് അറിയാം. സവര്‍ക്കര്‍ ഭാരത രത്‌ന കൊടുക്കുന്നതിനെ എതിര്‍ക്കുന്നവരെ രണ്ട് ദിവസം ആന്‍ഡമാന്‍ സെല്ലുലാര്‍ ജയിലില്‍ ഇടണമെന്നും അപ്പോള്‍ അവര്‍ക്ക് സവര്‍ക്കറുടെ ത്യാഗവും സംഭാവനയും മനസ്സിലാകുമെന്നും സഞ്ജയ് റാവുത്ത് പറഞ്ഞു

മാപ്പ് പറഞ്ഞവർക്കല്ല ഭാരതരത്ന
അതേസമയം ശിവസേന നേതാവിന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് രംഗത്ത് എത്തി. ഹിന്ദുത്വ വാദികള്‍ ആന്തമാന്‍ ജയില്‍ സന്ദര്‍ശിച്ച് ബ്രിട്ടീഷുകാരോട് മാപ്പ് ചോദിക്കാത്ത സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് മനസ്സിലാക്കണമെന്ന് സച്ചിന്‍ പരിഹസിച്ചു. അംബേദ്കറെ മതഭ്രാന്തന്‍ എന്നടക്കം സവര്‍ക്കര്‍ വിളിച്ചതിനെ അവഗണിച്ച് കേന്ദ്രത്തിലെ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഭാരത രത്‌ന നല്‍കാവുന്നതാണ്. മാപ്പ് പറയാതെ ശിക്ഷ അനുഭവിച്ചവര്‍ക്കാണ് ഭാരത രത്‌നയെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.












Click it and Unblock the Notifications