പാല്‍ക്കാരനില്‍ നിന്ന് ഹിമാചലിന്റെ നായകനിലേക്ക്, വീരഭദ്രസിംഗുമായും കൊമ്പുകോര്‍ത്ത സുക്കു
ദില്ലി: ഹിമാചല്‍ പ്രദേശിന്റെ പതിനഞ്ചാം മുഖ്യമന്ത്രിയായി സുഖ്‌വീന്ദര്‍ സിംഗ് സുഖു എത്തിയിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ യാത്ര ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ജനങ്ങളുടെ നായകനായിട്ടാണ് അദ്ദേഹം ഹിമാചലില്‍ അറിയപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ എതിരാളിയായിരുന്ന വീരഭദ്രസിംഗിന്റെ കുടുംബത്തെ തന്നെ മറികടന്നാണ് സുക്കു ഇപ്പോള്‍ മുഖ്യമന്ത്രി പദത്തിലെത്തിയിരിക്കുന്നത്.
സ്വന്തം പാര്‍ട്ടി നേതാവ് ആയിരുന്നെങ്കിലും വീരഭദ്ര സിംഗിന്റെ കടുത്ത വിമര്‍ശകനായിരുന്നു സുക്കു. അതിലുപരി പ്രാക്ടിക്കല്‍ രാഷ്ട്രീയക്കാരന്‍ എന്ന പേരും അദ്ദേഹത്തിനുണ്ട്. വിശദമായ വിവരങ്ങളിലേക്ക്...
58കാരനായ സുഖു കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു. വീരഭദ്ര സിംഗിന്റെ ഭാര്യയും സംസ്ഥാന അധ്യക്ഷയുമായ പ്രതിഭ സിംഗിനെ മറികടന്നാണ് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുന്നത്. സുഖു സംസ്ഥാന രാഷ്ട്രീയത്തില്‍ ജനപ്രീതി നേടാന്‍ ഒരുപാട് കാരണങ്ങളുണ്ട്. വളരെ ചെറിയൊരു സാഹചര്യത്തില്‍ നിന്നാണ് സുഖു വളര്‍ന്ന് മുഖ്യമന്ത്രി പദത്തിലെത്തിയത്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഡ്രൈവറുടെ മകനാണ് സുഖു. ഛോട്ട ഷിംലയില്‍ അദ്ദേഹത്തിന് ഒരു പാല്‍ കേന്ദ്രമുണ്ടായിരുന്നു.
ബാബ വംഗയും നോസ്ട്രഡാമസും പ്രവചിച്ചത് സമാന കാര്യങ്ങള്‍; 2023ല്‍ ഇക്കാര്യങ്ങള്‍ സംഭവിക്കും!!
അവിടെ നിന്നാണ് ഈ നിലയിലേക്ക് സുഖു വളര്‍ന്നത്. അതേസമയം പ്രതിഭ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചത് തന്നെ സുഖുവിന് ആ പദവി ലഭിക്കരുതെന്ന ഉദ്ദേശത്തിലായിരുന്നു. പ്രതിഭയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ആറുമാസത്തിനുള്ളില്‍ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഓരോ ഉപതിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസ് നേരിടേണ്ടി വരും. ഇത് ഹൈക്കമാന്‍ഡിന് താല്‍പര്യമില്ലാത്ത കാര്യമായിരുന്നു. അതേസമയം വീരഭദ്ര സിംഗിനോട് നിരന്തരം കലഹിച്ചിരുന്നു സുഖു.
40 അംഗ നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം പേരും സുഖുവിനൊപ്പമായിരുന്നു. ഓരോ എംഎല്‍എമാരോടും ഹൈക്കമാന്‍ഡ് പ്രത്യേകം സംസാരിച്ചിരുന്നു. എന്‍എസ്‌യു സംസ്ഥാന അധ്യക്ഷ സ്ഥാനം മുതല്‍ പിസിസി അധ്യക്ഷ സ്ഥാനം വരെ വഹിച്ച മുതിര്‍ന്ന നേതാവെന്ന പരിഗണനയും സുഖുവിന് ഹൈക്കമാന്‍ഡ് നല്‍കി. 2013 മുതല്‍ 2019 വരെയുള്ള നീണ്ടകാലം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു സുഖു. ഇതേ സമയത്ത് ഹിമാചല്‍ ഭരിച്ചിരുന്നതും കോണ്‍ഗ്രസായിരുന്നു. ബിജെപിയുടെ മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലിന്റെ കോട്ടയിലെ നാല് സീറ്റുകള്‍ നേടിയെടുക്കുന്നതില്‍ സുഖുവിനുള്ള പങ്ക് വളരെ വലുതാണ്.
നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷി
ധുമലിന് ശേഷം ഹാമിര്‍പൂരില്‍ നിന്ന് ഉദിച്ച് ഉയരുന്ന രണ്ടാമത്തെ നേതാവാണ് സുഖു. ബിരുദവും, നിയമഠനവും ഹിമാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സുഖു പൂര്‍ത്തിയാക്കിയത്. ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും രണ്ട് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയ ഫയര്‍ ബ്രാന്‍ഡ് എന്നാണ് സുഖു അറിയപ്പെട്ടിരുന്നത്. നിയമപഠനത്തിന്റെ ബലവും അദ്ദേഹത്തിനുണ്ടായിരുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് സുഖു ഇരുന്ന സമയം വീരഭദ്ര സിംഗുമായി നിരന്തരം കലഹിച്ചിരുന്നു. എന്നിട്ടും അദ്ദേഹത്തെ മാറ്റാന്‍ ഹൈക്കമാന്‍ഡ് തയ്യാറായിരുന്നില്ല.
താക്കൂര്‍ സമുദായത്തില്‍ നിന്നുള്ള സുഖുവിനെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസിന്റെ തന്ത്രമാണ്. അതേസമയം ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയുമാക്കി. നാദോനില്‍ നിന്നാണ് സുഖു വിജയിച്ചത്. 2003ലാണ് ആദ്യമായി ഈ മണ്ഡലത്തില്‍ നിന്ന് സുഖു വിജയിക്കുന്നത്. 2007ലും ഈ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 2012 ഈ മണ്ഡലം കൈവിട്ടു. പക്ഷേ അഞ്ച് വര്‍ഷത്തിന് ശേഷം മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണയും ആ മണ്ഡലം നിലനിര്‍ത്തി. അത് മാത്രമല്ല മുഖ്യമന്ത്രി ശത്രുവായ ധുമല്‍ കുടുംബത്തെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിയിടുകയും ചെയ്തു.