എംപിമാരുടെ സസ്പെൻഷൻ കേന്ദ്രസർക്കാരിന്റെ ധാർഷ്ഠ്യത്തിന്റെ പ്രതിഫലനം;കെസി വേണുഗോപാൽ
ദില്ലി;ലോക്‌സഭാംഗങ്ങളെ സസ്പെന്റ് ചെയ്ത നടപടി കേന്ദ്ര സർക്കാരിന്റെ ധാർഷ്ഠ്യത്തിന്റെ പ്രതിഫലനമാണെന്ന് കെസി വേണുഗോപാൽ.
സാധാരണക്കാരുടെ നടുവൊടിക്കുന്ന വിലക്കയറ്റത്തിനെതിരെ പാർലമെൻറിൽപ്രതിഷേധമുയർത്തിയതിന്റെ പേരിലാണ് സസ്പെൻഷൻ എന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും, ജനാധിപത്യ വിരുദ്ധവുമാണെന്നും വേണുഗോപാൽ പറഞ്ഞു. ടി എൻ പ്രതാപൻ, രമ്യഹരിദാസ്, ജ്യോതിമണി, മാണിക്യം ടാഗോർ എന്നിവരെയാണ് സ്‌പീക്കർ സസ്‍പെൻഡ് ചെയ്‌തത്. സഭാസമ്മേളനം കഴിയും വരെയാണ് സസ്പെൻഷൻ.

'രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ ജനങ്ങളെ ബാധിക്കുന്ന സങ്കീർണമായ വിഷയങ്ങൾ ഒന്നും തന്നെ ചർച്ച ചെയ്യാൻ പോലും സർക്കാരിന് താൽപര്യമില്ല. പ്രതിഷേധിക്കുന്ന അംഗങ്ങളെപ്പോലും സസ്‌പെൻഡ് ചെയ്‌ത് ഒളിച്ചോടാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ പാർലമെന്റിന്റെ ഇരു സഭയിലും നടത്തിക്കൊണ്ടിരിക്കുന്നത്.ജനങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങൾ വരുമ്പോൾ സഭ നിർത്തിവെച്ചും, പ്രതിഷേധിക്കുന്നവരെ പുറത്താക്കിയും രക്ഷപ്പെടാനുള്ള വിഫലശ്രമമാണ് മോഡി സർക്കാർ ഇന്നോളം അവലംബിച്ചിട്ടുള്ളത്'.
'സമാനമായി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന സർക്കാർ നടപടികൾക്കെതിരെ സമാധാനമായി പ്രതിഷേധിക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ തീരുമാനത്തെ, രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ടിനു ചുറ്റും 144 ചുമത്തി തടയിടാനും കേന്ദ്രസർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. പ്രതിഷേധങ്ങളെ അടിച്ചമർത്തിയും, പ്രതിഷേധിക്കുന്നവരെ പുറത്താക്കിയും, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശങ്ങൾ കവർന്നെടുത്തും തികഞ്ഞ ഫാസിസ്റ്റ് മനോഭാവമാണ് സർക്കാർ പുറത്തെടുക്കുന്നത്. ഇത്തരം ഉമ്മാക്കികൾ കാണിച്ചു കോൺഗ്രസ് പാർട്ടിയെ ഭയപ്പെടുത്താമെന്നും, നിശബ്ദമാക്കാമെന്നും കരുതുന്നത് നരേന്ദ്ര മോദിയുടെ വ്യാമോഹം മാത്രമാണ്', കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം എം പി മാരെ സസ്പെൻഡ് ചെയ്ത നടപടിയെ അഭിമാനത്തോടെയാണ് കാണുന്നതെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചത്. ജനകീയ പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന മധുരമുള്ള ഭാഷയിൽ ഉന്നയിക്കാൻ സൗകര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'വിലക്കയറ്റവും, തൊഴിലില്ലായ്മയും, സാമ്പത്തികമാന്ദ്യവും സഹിച്ച് ഒരു പൊട്ടിത്തെറിയുടെ വക്കിൽ എത്തിനിൽക്കുകയാണ് ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങൾ അവർക്കുവേണ്ടി ലോക്സഭയിൽ ശബ്ദം ഉയർത്തുന്നതിന് കോൺഗ്രസിന് കൂച്ചുവിലങ്ങിടാൻ ഇത്രയൊക്കെ കേന്ദ്രസർക്കാർ ശ്രമിച്ചാലും സാധിക്കില്ലെ ഇനിയും കൂടുതൽ കോൺഗ്രസ് എം പി മാർ പ്രതിഷേധത്തിൽ ഏർപ്പെടും.അരിക്കും ഗോതമ്പിനും പോലും ജി എസ് ടി ചുമത്തിയും പെട്രോൾ ഡീസൽ ഗ്യാസ് വില കൂട്ടിയും സാധാരണക്കാരനെ അടിച്ചമർത്തുന്ന , കോർപ്പറേറ്റുകളുടെ ദാസൻ ആയ കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കുപോലും മിണ്ടാൻ തയ്യാറാവാത്ത ബി ജെ പി എം പി മാർ അവരെ തെരഞ്ഞെടുത്ത ജനങ്ങളെ വഞ്ചിക്കുകയാണ്, എന്നാൽ കോൺഗ്രസ്സ് എം പിമാർ ജനങ്ങളോട് ധാർമ്മിക ബാധ്യത ഉള്ളവർ ആണ് , അവരുടെ പ്രതിഷേധം ലോക്സഭയിൽ ഇനിയും കൂടുതൽ ഉച്ചത്തിൽ മുഴങ്ങും.
ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മാണിക്കം ടാഗോർ തുടങ്ങിയവർ ജനങ്ങളുടെ ശബ്ദം ആയി മാറിയതിന് ലഭിച്ച അംഗീകാരം ആയാണ് കോൺഗ്രസ്സ് പാർട്ടി അവരുടെ സസ്പെൻഷനെ കാണുന്നത് സസ്പെൻഷൻ ഉത്തരവുകൾ ഇനിയുള്ള ദിവസങ്ങളിൽ മതിയാകാതെ വരുമെന്നും ഓർമിപ്പിക്കുന്നു',കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.
ടൂ ഹോട്ട്.. ഒടുക്കത്തെ ലുക്കും...തായ്ലാന്റിൽ സാനിയ ഇയ്യപ്പന്റെ ആറാട്ട്..വൈറലായി ഫോട്ടോകൾ












Click it and Unblock the Notifications