'താലിബാൻ-ചൈന-പാക് സഖ്യം ഒരു വർഷത്തിനുള്ളിൽ ഇന്ത്യയെ ആക്രമിക്കും', മുന്നറിയിപ്പുമായി സുബ്രഹ്മണ്യന്‍ സ്വാമി
ദില്ലി: താലിബാന്‍ തീവ്രവാദികളുടെ പൂര്‍ണ നിയന്ത്രണത്തില്‍ അമര്‍ന്നിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. രാജ്യത്തേയും ജനങ്ങളേയും കൈവിട്ട് അഫ്ഗാന്‍ പ്രസിഡണ്ട് കടന്നു കളഞ്ഞു. അഫ്ഗാന്‍ സൈന്യം നേരിയ ചെറുത്ത് നില്‍പ്പിന് പോലും മുതിരാതെ താലിബാന് മുന്നില്‍ കീഴടങ്ങി.
താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനെ ഇന്ത്യ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പാകിസ്താനും ചൈനയും താലിബാനെ പിന്തുണച്ച് രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്.
കസവ് സാരിയിലും പൊളി ലുക്ക്, പൂക്കളമിട്ട് പ്രിയ വാര്യർ, വൈറൽ ചിത്രങ്ങൾ
താലിബാന്‍ അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം പിടിച്ചതോടെ അഫ്ഗാന്‍ പൗരന്മാര്‍ അടക്കമുളളവര്‍ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയാണ്. കാബൂള്‍ വിമാനത്താവളം യുഎസ് സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ എംബസ്സി അടയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എംബസ്സിയില്‍ കുടുങ്ങിയ ഇരുന്നൂറോളം പേരില്‍ ഒരു സംഘവുമായി ഇന്ത്യന്‍ വിമാനം ദില്ലിയില്‍ തിരിച്ച് എത്തി. ബാക്കിയുളളവരെയും ഉടന്‍ തന്നെ രാജ്യത്തേക്ക് തിരികെ എത്തിക്കും.
അയല്‍ രാജ്യമായ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികള്‍ ഭരണമേറ്റെടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് സുരക്ഷാ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ്. താലിബാന്‍ അഫ്ഗാനില്‍ അധികാരത്തില്‍ എത്തുന്നതില്‍ ഏറ്റവും സന്തോഷം പാകിസ്താനാണ്. പാകിസ്താന്റെയും ചൈനയുടെയും പിന്തുണ താലിബാനുണ്ട്. അടിമത്തത്തിന്റെ ചങ്ങലകള്‍ തകര്‍ക്കുന്നു എന്നാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്.
താലിബാനുമായി സൗഹൃദ ബന്ധം സ്ഥാപിക്കാന്‍ തയ്യാറാണ് എന്നാണ് ചൈനയുടെ പ്രതികരണം. സ്വന്തം വിധി തീരുമാനിക്കാനുളള അഫ്ഗാന്‍ ജനതയുടെ അവകാശത്തെ തങ്ങള്‍ മാനിക്കുന്നു എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യുങ് പ്രതികരിച്ചിരിക്കുന്നത്. അഫ്ഗാന്റെ പുനര്‍നിര്‍മ്മാണത്തിന് ചൈന സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ താലിബാന്‍-ചൈന-പാക്‌സ്താന്‍ അച്ചുതണ്ട് രൂപപ്പെടുന്നതിനെ ആണ് ഇന്ത്യ ആശങ്കയോടെ നോക്കി കാണുന്നത്.
ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നും ഇന്ത്യ നിരന്തരം സുരക്ഷാ ഭീഷണികള്‍ നേരിടുന്നുണ്ട്. ഇന്ത്യയ്ക്ക് എതിരെ നീക്കം നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് താലിബാന്‍ സഹായം കൂടി ഇനി ലഭിക്കുമോ എന്നുളള ആശങ്ക നിലനില്‍ക്കുന്നു. അഫ്ഗാനിലെ സ്ഥിതി ആശങ്കാജനകമാണ് എന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്. മനുഷ്യാവകാശ ലംഘനം അനുവദിക്കില്ലെന്നാണ് അമേരിക്കയുടെ പ്രതികരണം.
താലിബാന്‍ അഫ്ഗാനില്‍ പ്രബല ശക്തി ആയതോടെ ഇന്ത്യ ആക്രമിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്നാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ മുന്നറിയിപ്പ്. ഒരു വര്‍ഷത്തിനുളളില്‍ ഇന്ത്യ ആക്രമിക്കപ്പെടാന്‍ സാധ്യത ഉണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. താലിബാന്‍ ആദ്യത്തെ ഒരു വര്‍ഷം മാറിയ കാഴ്ചപ്പാടുളള അഫ്ഗാന്‍ സര്‍ക്കാരിന്റെ നേതാക്കളായിരിക്കും. അതേസമയം പ്രവിശ്യകളിലെ നേതാക്കള്‍ യഥാര്‍ത്ഥ താലിബാന്‍ ക്രൂരതയുടെ വക്താക്കളായിരിക്കും. ഒരു വര്‍ഷം കഴിയുമ്പോള്‍ പാകിസ്താനും ചൈനയും താലിബാനും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കും എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ്.
ഇന്ത്യന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ ഇടപെടാന്‍ പാടില്ലെന്നുളള മുന്നറിയിപ്പ് കഴിഞ്ഞ ദിവസം താലിബാന്‍ നല്‍കിയിരുന്നു. അഫ്ഗാനിസ്ഥാന്റെ അടിസ്ഥാന വികസനത്തിന് ഇന്ത്യ സഹായം നല്‍കിയിട്ടുണ്ട്. ആ സഹായം വിലമതിക്കപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇന്ത്യന്‍ സൈനിക സാന്നിധ്യം അഫ്ഗാനിസ്ഥാനില്‍ പാടില്ല എന്നുളള മുന്നറിയിപ്പാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് മുഹമ്മദ് സുഹൈല്‍ ഷഫീന്‍ നല്‍കിയിരിക്കുന്നത്.
അടിയും വഴക്കുമൊക്കെ ബിഗ് ബോസില്‍; ഡിംപലുമായുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സൂര്യ
Recommended Video