ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റും ഫോണ്‍ റെക്കോര്‍ഡിംഗും, ജയിച്ചത് രാഹുലും ടീമും!! ഭരണം നേടിയത് ഇങ്ങനെ!!
കര്‍ണാടകത്തില്‍ ജയിച്ചത് രാഹുലിന്റെ തന്ത്രങ്ങള്‍
ബെംഗളൂരു: കര്‍ണാടകയില്‍ ഇതുവരെ കാണാത്ത കളികള്‍ നടത്തി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അധികാരത്തിലേറാന്‍ പോവുകയാണ്. കേന്ദ്ര ഭരണവും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നേട്ടവും ഉണ്ടായിട്ടും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. യെദ്യൂരപ്പയുടെ രാജി ദേശീയതലത്തില്‍ ബിജെപിയുടെ കുതിപ്പിന് തന്നെ തിരിച്ചടി ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇത്രയും കാലം ബിജെപിയുടെ കുതിപ്പിന് മുന്നില്‍ പകച്ചു നിന്ന കോണ്‍ഗ്രസിന് ഇത്തരമൊരു തിരിച്ചുവരവ് എങ്ങനെയാണ് സാധ്യമായതെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പിന്നില്‍ നിന്നാണ് ഈ നീക്കങ്ങളെയൊക്കെ നയിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പക്ഷേ കാര്യങ്ങള്‍ അങ്ങനെയല്ല. ശരിക്കും കളി നിയന്ത്രിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹം രൂപപ്പെടുത്തിയെടുത്ത ടീം സമര്‍ത്ഥമായി കാര്യങ്ങള്‍ നേടിയെടുക്കുന്നതിനാണ് കര്‍ണാടകം സാക്ഷ്യം വഹിച്ചത്. അതായത് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുലിന്റെ തന്ത്രങ്ങള്‍ ബിജെപിക്ക് ഭീഷണിയാവുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തിനെ ഒന്നായിട്ട് ബിജെപിക്കെതിരെ കൊണ്ടുവരുന്നതില്‍ അദ്ദേഹം വിജയിച്ചതും പ്രതീക്ഷയോടെ കാണാവുന്നതാണ്.

തന്ത്രങ്ങളുടെ കലവറ
കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ തോല്‍വി പ്രതീക്ഷിച്ചിരുന്നെന്ന് അവരുടെ പ്രവൃത്തികളില്‍ നിന്ന് വ്യക്തമാണ്. ബിജെപി ഏറ്റവും വലിയ കക്ഷിയാവുമെന്നും അവര്‍ക്ക് ഉറപ്പായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. സിദ്ധരാമയ്യയുടെ ആഗ്രഹത്തിന് വിപരീതമായി ജനതാദളുമായി സഖ്യമുണ്ടാക്കുക എന്നതായിരുന്നു അവരുടെ മുമ്പിലുള്ള ആദ്യവഴി. ജനതാദളുമായുള്ള പിണക്കം മറന്ന് അവരെ ഒപ്പം കൂട്ടി ബിജെപിയെ വീഴ്ത്തുക എന്നാണ് കോണ്‍ഗ്രസ് ഉദ്ദേശിച്ചത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലില്‍ ദേവഗൗഡ വീണതോടെ കാര്യങ്ങള്‍ എളുപ്പമാവുകയായിരുന്നു.

രാഹുലിന്റെ നേതൃപാടവം
കോണ്‍ഗ്രസിനെ നയിക്കാനറിയില്ലെന്ന് സ്ഥിരം വിമര്‍ശനം കേള്‍ക്കുന്നുണ്ട് രാഹുല്‍ ഗാന്ധി. എന്നാല്‍ കര്‍ണാടകത്തില്‍ പുതിയൊരു രാഹുലിനെയാണ് കണ്ടതെന്ന് നേതാക്കള്‍ തന്നെ പറയുന്നു. ഫലം വരുന്നതിന് മുമ്പ് തന്നെ രാഹുല്‍ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, കെസി വേണുഗോപാല്‍ എന്നിവരെ കണ്ട് സംസാരിച്ചിരുന്നു. ഫലം വരുന്നതിന് ഒരു ദിവസം മുമ്പ് ജെഡിഎസിനെ പിന്തുണയ്ക്കാനുള്ള നീക്കം രാഹുല്‍ ഇവരുമായി ചേര്‍ന്നാണ് ഉണ്ടാക്കിയത്. ഫലം വന്നതിന് പിന്നാലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ദേവഗൗഡയെ കാണുകയായിരുന്നു.

സംസ്ഥാന നേതൃത്വം
എഐസിസി സെക്രട്ടറിമാരായ മാണിക്ക ടാഗോര്‍, പിസി വിഷ്ണുനാഥ്, മധു യാഷ്‌കി ഗൗഡ, സാകെ ശൈലജാനാഥ്, യഷോമതി താക്കൂര്‍ എന്നിവര്‍ക്ക് സംസ്ഥാനത്ത് ഓരോ മേഖലയുടെ ചുമതല നല്‍കിയിരുന്നു. ഇവരോട് വോട്ട് എണ്ണുമ്പോള്‍ ഇവിടെ തന്നെ ഉണ്ടാവണമെന്ന് പ്രത്യേക നിര്‍ദേശവും നല്‍കി. ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, കെസി വേണുഗോപാല്‍ എന്നിവര്‍ ബെംഗളൂരുവില്‍ തങ്ങി. ഫലം വന്നതിന് പിന്നാലെ ഇവര്‍ എംഎല്‍എമാരെ വിളിച്ച് ബെംഗളൂരുവിലേക്ക് വരാന്‍ പറഞ്ഞു. ഇവരെ കൊണ്ടുവരാനായിട്ട് എഐസിസി സെക്രട്ടറിമാരെയും ഒപ്പം കൂട്ടി. ചാക്കിട്ട് പിടിത്തം ഒഴിവാക്കുന്നതിനായിരുന്നു ഇത്.

നിയമയുദ്ധത്തിന് തീരുമാനം
യെദ്യൂരപ്പയെ ഗവര്‍ണര്‍ വാജുഭായ് വാല സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത് കോണ്‍ഗ്രസിനെ അല്‍പ്പം ഞെട്ടിച്ചിരുന്നു. പക്ഷേ സമയം പാഴാക്കെ അവര്‍ ദില്ലിയില്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു. ഇതിനും നേതൃത്വം നല്‍കിയത് രാഹുലാണ്. ഗവര്‍ണറുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഗോവയും മണിപ്പൂരും കൈവിട്ട് പോയത് ഗൗരവത്തോടെ കാണണമെന്നും അത്തരമൊരു അബദ്ധം ഇനി സംഭവിക്കരുതെന്നും ഇവിടെ വച്ചാണ് തീരുമാനമെടുത്തത്.

സിംഗ്‌വിയെ കേസ് ഏല്‍പ്പിക്കുന്നു
സുപ്രീം കോടതിയില്‍ പോവാന്‍ തീരുമാനിച്ചപ്പോഴും കോണ്‍ഗ്രസിന് മുന്നില്‍ പ്രതിസന്ധിയുണ്ടായിരുന്നു. അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വിയുടെ അഭാവമായിരുന്നു അപ്പോഴും പ്രശ്‌നം. അദ്ദേഹം ചണ്ഡീഗഡിലായിരുന്നു. ഉടന്‍ തന്നെ രാഹുല്‍ അഹമ്മദ് പട്ടേലിനെയും രണ്‍ദീപ് സുര്‍ജേവാലയെയും ഫോണില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ എംബി പാട്ടീല്‍ ഇക്കാര്യം സിംഗ്‌വിയുമായി ചര്‍ച്ച ചെയ്യുകയായിരുന്നു. സിംഗ്‌വി കേസ് സംബന്ധിച്ച കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ജൂനിയറായ ദേവ്ദത്ത് കാമത്തുമായി ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയുമായിരുന്നു.

ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്
ഇത്രയൊക്കെ കഴിഞ്ഞിട്ടും സിംഗ്‌വി ചണ്ഡീഗഡിലായിരുന്നു. എയര്‍പോര്‍ട്ടിലെത്തിയെങ്കിലും അത് അടച്ചിരുന്നു. ട്രെയിനിലാണെങ്കില്‍ അര്‍ധരാത്രിയോടെ മാത്രമേ അദ്ദേഹം ദില്ലിയിലെത്തൂ. തുടര്‍ന്ന് പിഞ്ചോറില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് അദ്ദേഹത്തിനായി തയ്യാറാക്കുകയായിരുന്നു. 4.30ന് വിമാനത്തില്‍ കയറിയ അദ്ദേഹം 6.30ന് ദില്ലിയില്ലെത്തുകയും ചെയ്തു. ഇവിടെ വച്ച് ഹര്‍ജി തയ്യാറാക്കുകയായിരുന്നു. ഇതിന് ശേഷം എഐസിസി ആസ്ഥാനത്ത് എത്തി കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താസമ്മേളനം വിളിച്ചു. അതേസമയം ഒമ്പത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നുള്ള യെദ്യൂരപ്പയുടെ വാക്കുകളാണ് തങ്ങളെ ഇത്രയും വേഗം കാര്യങ്ങള്‍ ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറയുന്നു.

ചാണക്യതന്ത്രം
എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചിരുന്നു. അതിനാല്‍ ഇവരെ കുറേ ഗ്രൂപ്പുകളായിട്ട് തിരിച്ചാണ് ഹോട്ടലുകളില്‍ താമസിപ്പിച്ചത്. ഒരു ഗ്രൂപ്പില്‍ പത്ത് പേരുണ്ടാവും. ആ ഗ്രൂപ്പിന്റെ ചുമതല ഒരു മുതിര്‍ന്ന നേതാവിനായിരിക്കും. മറുകണ്ടം ചാടുമെന്ന് ഉറപ്പുള്ളവര്‍ക്ക് പ്രത്യേക സംരക്ഷണയും കോണ്‍ഗ്രസ് നല്‍കിയിരുന്നു. ഇതിന് ശേഷം എംഎല്‍എമാര്‍ക്ക് ബിജെപിയുടെ വാഗ്ദാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നേതൃത്വം ആവശ്യപ്പെടുകയായിരുന്നു. അതേസമയം മുതിര്‍ന്ന നേതാക്കളുമായുള്ള വ്യക്തിപരമായ ബന്ധം കൊണ്ടുള്ള ജാതി സമവാക്യം മാറുമെന്ന ഭയത്താലുമാണ് പല നേതാക്കളും കൂറുമാറിതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയില്‍ പോയാല്‍ ഭാവി ഇല്ലാതാവുമെന്നും ഇവര്‍ ഭയന്നിരുന്നു.












Click it and Unblock the Notifications