പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിനെ കൊലപ്പെടുത്തി; 2 ഹിന്ദു സംഘടന നേതാക്കള്‍ അറസ്റ്റില്‍
പട്ന: ബിഹാറില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര്‍ അറസ്റ്റില്‍. രണ്ട് ഹിന്ദു സംഘടന അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഡിസംബര്‍ 31 നാണ് ഫുല്‍വാരി ഷരീഫ് എന്ന പ്രദേശത്തെ ബാഗ് സ്റ്റിച്ചിങ്ങ് യൂണിറ്റിലെ ജീവനക്കാരനായ അമീര്‍ ഹൻസ്‌ല (18) എന്ന യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഹിന്ദു പുത്ര സംഗതന്‍ അംഗമായ നാഗേഷ് സാമ്രാട്ട് (23), ഹിന്ദു സമാജ് സംഗതന്‍ അംഗമായ വികാസ് കുമാര്‍ (21) എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ

അക്രമാസക്തമായി
ഡിസംബര്‍ 21 നാണ് ആര്‍ജെഡിയുടെ നേതൃത്വത്തില്‍ ഫുല്‍വാരി ഷെരിഫ് മേഖലയില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടന്നത്. അമിര്‍ ഹന്‍സ്ലയും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ബലപ്രയോഗം നടത്തിയതിനെ തുടർന്ന് അമീർ ഹൻസ്‌ല സ്ഥലത്ത് നിന്ന് പിരിഞ്ഞ് പോയിരുന്നു.

പോലീസിന് ലഭിച്ചു
എന്നാല്‍ സംഗത്ത് ഗാലി പ്രദേശത്തെ ചില യുവാക്കള്‍ അമീറിനെ പിടിച്ചുവെയ്ക്കുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. 10 ദിവസങ്ങള്‍ക്ക് ശേഷം 31 നാണ് അഴുകിയ നിലയില്‍ ഹന്‍സ്ലുടെ മൃതദേഹം കണ്ടെത്തിയത്.അമീറിനെ കൊലപ്പെടുത്താന്‍ ഇഷ്ടികകളും മറ്റ് മൂർച്ചയില്ലാത്ത വസ്തുക്കളും ഉപയോഗിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ശരീരത്തിൽ രണ്ട് മുറിവുകളുടെ അടയാളങ്ങളും പോസ്റ്റുമാര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വയറില്‍ രക്തം കെട്ടി കിടന്നിരുന്നു. ആന്തരിക രക്തസ്രാവം സംഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ദീപക് മഹ്തോ, ഛോട്ടു മഹ്തോ, സനോജ് മഹ്തോ, ധെൽവ, റെയ്സ് പാസ്വാൻ എന്നിവരാണ് അറസ്റ്റിലായ മറ്റ് നാല് പേര്‍.

വര്‍ഗീയ സംഘര്‍ഷം
ഡിസംബർ 21 ന് നടന്ന പ്രതിഷേധത്തിനിടെ വർഗീയ സംഘർഷം ഉണ്ടാക്കിയതിന് പിന്നില്‍ അറസ്റ്റിലായ ഹിന്ദു സംഘടനാ അംഗങ്ങളാണെന്നും പോലീസ് വ്യക്തമാക്കി.ഇവര്‍ക്കെതിരെ കുറ്റകരമായ ഗൂഡാലോചന വകുപ്പും ചുമത്തിയിട്ടുണ്ട്.

പോലീസ് ഹിന്ദുക്കളെ പീഡിപ്പിക്കുന്നു
പ്രതിഷേധത്തിനെതതിരെ ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.ഇത് പോലീസ് പരിശോധിച്ച് വരികയാണ്.
ഒരു വീഡിയോയിൽ വികാസ് കുമാർ 'ഹിന്ദുക്കളെ പോലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിക്കുന്നുണ്ട്. മറ്റൊരു വീഡിയോയില്‍ എല്ലാ ഹിന്ദു പുത്രന്‍മാരും ഫുൾവാരി ഷെരീഫിലേക്ക് വരണമെന്നും ആവശ്യപ്പെടുന്നുണ്ട്.

പട്നയ്ക്ക് പുറത്ത് നിന്നുള്ളവര്‍
മറ്റൊരു വീഡിയോയില്‍ താന്‍ ഹിന്ദു പുത്രനായതിനാലാണ് ഫുല്‍വാരയില്‍ എത്തിയതെന്ന് നാഗേഷ് പറയുന്നുണ്ട്.
അതേസമയം ഇവര്‍ പാട്നയില്‍ നിന്നുള്ളവര്‍ അല്ലെന്ന് പോലീസ് പറഞ്ഞു. ഇവര്‍ അംഗങ്ങളായ ഹിന്ദു സംഘടനകള്‍ പുറത്ത് നിന്ന് ആളുകളെ അണിനിരത്തി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയാണ്. മൂന്ന് വർഷം മുമ്പ് ഉണ്ടായ സാമുദായിക സംഘർഷത്തിനിടയിലും സമാനമായ ജനക്കൂട്ടം എത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

ചോദ്യം ചെയ്യും
സംഘടനയുടെ മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യും. സംഘടനകളെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ബിഹാര്‍ പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ പ്രതികരിച്ച് ഹന്‍സ്ലയുടെ കുടുംബം രംഗത്തെത്തി.
ആദ്യമായാണ് തന്‍റെ മകന്‍ ഇത്തരമൊരു പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. "അവന്റെ തെറ്റ് എന്താണ്? പ്രതിഷേധത്തില്‍ പങ്കെടുക്കുമ്പോള്‍ അവന്‍ കൈയ്യില്‍ കരുതിയിരുന്നത് ഒരു ത്രിവര്‍ണ പതാകയാണ്, ഹന്‍സ്ലയുടെ പിതാവ് അഹമ്മദ് പറഞ്ഞു.
കോണ്‍ഗ്രസിന് തിരിച്ചടി; പൗരത്വ ഭേദഗതിക്കെതിരായ പാര്‍ട്ടി നിലപാടിനെതിരെ കൂട്ടരാജി
ചെന്നൈ കൊലപാതകം; അത് താന്‍ അല്ല, ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുന്നെന്ന് നടി ദേവി












Click it and Unblock the Notifications