തെലങ്കാനയിൽ എംഎൽഎ ബിആർഎസ് വിട്ടു; കോൺഗ്രസിലേക്കെന്ന് സൂചന
ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ ബിആർഎസിന് കനത്ത തിരിച്ചടി നൽകി എംഎൽഎ പാർട്ടി വിട്ടു. മുതിർന്ന നേതാവും എംഎൽഎയുമായ മൈനാമ്പിള്ളി ഹനുമന്ത റാവുവാണ് പാർട്ടി വിട്ടത്. താൻ ഏത് പാർട്ടിയിൽ ചേരുമെന്ന് ഉടൻ തന്നെ അറിയിക്കുമെന്നും എല്ലാ പിന്തുണയ്ക്കും നന്ദിയെന്നും വീഡിയോ സന്ദേശത്തിൽ ഹനുമന്ത റാവു പറഞ്ഞു.
അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ തന്നെ പാർട്ടി നേതൃത്വത്തിനെതിരെ റാവു പരസ്യമായി രംഗത്തെത്തിയിരുന്നു. നേരത്തേ മേദക് മണ്ഡലത്തിൽ നിന്നും മകന് സീറ്റ് നൽകണമെന്ന് റാവു നേതൃത്വത്തോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആവശ്യം പാർട്ടി പരിഗണിച്ചിരുന്നില്ല. പിന്നാലെ റാവു പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. മകന് സീറ്റ് നൽകാത്തത്തിൽ ആരോഗ്യമന്ത്രി ടി ഹരീഷ് റാവുവിനെ പരസ്യമായി വിമർശിക്കുകയും ചെയ്തു.

അതേസമയം സിറ്റിംഗ് മണ്ഡലമായ മാൽക്കഗിരിയിൽ റാവുവിനെ തന്നെയാണ് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ മകന് സീറ്റ് അനുവദിക്കാത്തതിനാൽ താനും മത്സരിക്കാൻ ഇല്ലെന്ന് റാവു വ്യക്തമാക്കുകയായിരുന്നു. അതേസമയം റാവു ഉടൻ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിന് മുൻപ് റാവു എത്തുന്നത് കോൺഗ്രസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം വേഗത്തിലാക്കിയിരിക്കുകയാണ് കോൺഗ്രസും. ഇതിനോടകം 63 സ്ഥാനർത്ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.പട്ടിക കേന്ദ്ര നേതൃത്വത്തിന് അയച്ചതായും അനുമതി ലഭിക്കുന്നതോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അടുത്തിടെ പാർട്ടിയിൽ ചേർന്ന നേതാക്കളിൽ പലർക്കും വലിയ പിന്തുണ ഉണ്ടെന്നാണ് നേതൃത്നത്തിന്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനുഗലുവിന്റെ നേതൃത്വത്തിൽ നടത്തിയ സർവ്വേയിലാണ് പുതുമുഖങ്ങൾക്ക് അനുകൂല അന്തരീക്ഷമാണെന്ന് കണ്ടെത്തിയത്, ഈ സാഹചര്യത്തിൽ പട്ടികയിൽ കൂടുതൽ പുതുമുഖങ്ങൾ ഉണ്ടായേക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
അതേസമയം ബാക്കി 56 മണ്ഡലങ്ങളിലേക്ക് വേണ്ടിയുള്ള പിടിവലി പാർട്ടിയിൽ ആരംഭിച്ച് കഴിഞ്ഞു. ഏകദേശം 30 സീറ്റുകളോളം മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കായി നീക്കി വെച്ചേക്കുമെന്നാണ് സൂചന. അതേസമയം സർവ്വേയുടെ മാത്രം അടിസ്ഥാനത്തിൽ സ്ഥാനാർത്ഥി നിർണയം നടത്തുന്നത് തിരിച്ചടിക്ക് കാരണമാകുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. എന്തായാലും സ്ഥാനാർത്ഥി പ്രഖ്യാപനം വേഗത്തിലാക്കി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്.












Click it and Unblock the Notifications