മണിപ്പൂരി വിദ്യാർത്ഥികൾക്ക് സൂപ്പർ മാർക്കറ്റിൽ പ്രവേശനം നിഷേധിച്ചു: മൂന്ന് പേർ കസ്റ്റഡിയിൽ
ഹൈദരാബാദ്: മണിപ്പൂരി വിദ്യാർത്ഥികൾക്ക് ഹൈദരാബാദിലെ സൂപ്പർമാർക്കറ്റിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ കേസെടുത്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപക ലോക്ക് ഡൌൺ നിലനിൽക്കുമ്പോഴാണ് സംഭവം. ആധാർ കാർഡ് കാണിക്കാതെ സൂപ്പർമാർക്കറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് ജീവനക്കാർ സ്വീകരിച്ചത്.
നേരത്തെ മൈസൂരുവിൽ നാഗാലാൻഡ് സ്വദേശികൾക്ക് കടയിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. കൊറോണ ഭീതിക്കിടെ ചൈനീസ് പൌരന്മാരാണെന്ന് കരുതിയാണ് പ്രവേശനം നിഷേധിച്ചതെന്നാണ് ജീവനക്കാരുടെ വിശദീകരണം. സംസ്ഥാനത്തെ ഒരു ചില്ലറ വിൽപ്പന ശാലയിൽ മാർച്ച് 29നായിരുന്നു സംഭവം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും കടയുടമയെ കസ്റ്റഡിയിലെടുത്തതായും മൈസൂരു സിറ്റി പോലീസ് ട്വീറ്റിൽ വ്യക്തമാക്കി. മൈസുരുവിലെ മോർ മെഗാസ്റ്റോറിലായിരുന്നു സംഭവം.

പ്രവേശിക്കാൻ അനുവദിച്ചില്ല
വിദ്യാർത്ഥികളെ സൂപ്പർമാർക്കറ്റിനകത്തേക്ക് പ്രവേശിക്കാൻ അനുവദിക്കാത്ത സംഭവത്തിൽ സൂപ്പർമാർക്കറ്റിലെ മാനേജർ, രണ്ട് സുരക്ഷാ ജീവനക്കാരൻ എന്നിവർക്കെതിരെയാണ് കേസെടുത്ത പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദേശികളെന്ന് തെറ്റിദ്ധരിച്ചാണ് വിദ്യാർത്ഥികളോട് ഇത്തരമൊരു സമീപനമുണ്ടായത്. ഹൈദരാബാദിലെ വനസ്ഥലിപുരം പ്രദേശത്തെ സ്റ്റാർ സൂപ്പർമാർക്കറ്റിലാണ് സംഭവം. വംശീയാധിക്ഷേപം നടത്തിയ സംഭവത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

പ്രതികരണം ട്വീറ്റിൽ
സൂപ്പർമാർക്കറ്റിന് മുമ്പിലെത്തിയ രണ്ട് യുവാക്കളെയും സുരക്ഷാ ജീവനക്കാർ തടയുന്നതിന്റെ ദൃശ്യങ്ങളാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. കാരണം ചോദിച്ചതോടെ മാനേജരോട് ചോദിക്കണമെന്നായി സുരക്ഷാ ജീവനക്കാരുടെ നിലപാട്. സമീപത്തുണ്ടായിരുന്ന ആരും തന്നെ ഇവരെ സഹായിക്കാൻ തയ്യാറായില്ലെന്നാണ് മറ്റൊരു വസ്തുുത. ലോകം മഹാരാമാരിയുടെ നടുക്ക് നിൽക്കുമ്പോഴും വംശീയ വിദ്വേഷത്തിന് സ്ഥാനമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നാണ് യുവാക്കളുടെ സുഹൃത്ത് ട്വിറ്ററിൽ കുറിച്ചത്.

വിവരങ്ങൾ ആരാഞ്ഞ് മന്ത്രി
പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി പോയ എന്റെ രണ്ട് സുഹൃത്തുക്കൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. വിദേശികളെപ്പോലെയുണ്ടെന്നും ഇന്ത്യക്കാരനല്ലെന്നും പറഞ്ഞായിരുന്നു സൂപ്പർമാർക്കറ്റിൽ പ്രവേശനം നിഷേധിച്ചത്. ആധാർ കാർഡ് കാണിക്കാതെ പ്രവേശനം അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഇരുവർക്കും വെറും കയ്യോടെ വീട്ടിലേക്ക് മടങ്ങേണ്ടിവന്നുവെന്നും സുഹൃത്ത് ട്വിറ്ററിൽ കുറിച്ചു. ഇതോടെ കേന്ദ്രമന്ത്രി കിരൺ റിജിജു കൂടുതൽ വിവരങ്ങൾ ആരായുകയും ചെയ്തു.

മൂന്ന് പേർക്കെതിരെ കേസ്
വിദ്യാർത്ഥികൾക്ക് സൂപ്പർമാർക്കറ്റിൽ പ്രവേശനം നിഷേധിച്ച സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 153 എ, 188 എന്നീ വകുപ്പുകൾ പ്രകാരം രണ്ട് സുരക്ഷാ ജീവനക്കാർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുവരികയാണ്.

നടപടിക്ക് നിർദേശം
24ഉം 25 ഉം വയസ്സുള്ള വിദ്യാർത്ഥികൾ വ്യാഴാഴ്ചയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. തങ്ങൾ വംശീയ അധിക്ഷേപത്തിന് ഇരയായെന്നും സൂപ്പർമാർക്കറ്റിൽ പ്രവേശനം നിഷേധിച്ചെന്നുമാണ് ഇരുവരും പരാതിയിൽ ചൂണ്ടിക്കാണിച്ചത്. നിരവധി വിദേശികളെ അകത്തേക്ക് കടക്കാൻ അനുവദിച്ചെങ്കിലും തങ്ങളെ പ്രവേശിപ്പിച്ചില്ലെന്നും പരാതിയിൽ പറയുന്നു. വിദ്യാർത്ഥികൾ ആധാർ കാർഡ് കാണിക്കാനും സുരക്ഷാ ജീവനക്കാരനുമായി സംസാരിക്കാനും ശ്രമിച്ചിരുന്നതായും പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ സൂപ്പർമാർക്കറ്റ് മാനേജ്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ ടി രമണ റാവു നിർദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications