ബിജെപി ജയിച്ചാലും തോറ്റാലും കർണാടകത്തിൽ ഇനി ഈ 3 സാധ്യതകൾ! തോറ്റാൽ 13 എംഎൽഎമാർ തീർന്നു!
ബെംഗളൂരു: കര്‍ണാടകത്തിലെ 15 സീറ്റുകളിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുളളത്. 15ല്‍ പത്ത് സീറ്റുകളിലും ലീഡ് ചെയ്ത് കോണ്‍ഗ്രസിനേയും ജെഡിഎസിനേയും ഞെട്ടിച്ചിരിക്കുകയാണ് ബിജെപി.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഫലം ഒരുപക്ഷേ മാറി മറിയാം. യെഡിയൂരപ്പ സര്‍ക്കാരിന്റെയും യെഡിയൂരപ്പ എന്ന രാഷ്ട്രീയ നേതാവിന്റെയും ഭാവി ഈ തിരഞ്ഞെടുപ്പ് ഫലമെന്ന തുലാസില്‍ കിടന്ന് തൂങ്ങിയാടുകയാണ്. മാത്രമല്ല കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും കൂറുമാറിയ 13 വിമതരുടെ തലയ്ക്ക് മീതെയും ഡെമോക്ലസിന്റെ വാള്‍ തൂങ്ങുന്നു. വോട്ടെണ്ണലിന് ശേഷം കര്‍ണാടകത്തില്‍ മൂന്ന് സാധ്യതകളാണ് നിലനില്‍ക്കുന്നത്. അവയെന്തെന്ന് പരിശോധിക്കാം.

യെഡിയൂരപ്പയ്ക്ക് 4 വർഷം
ബിഎസ് യെഡിയൂരപ്പ സര്‍ക്കാരിന് അധികാരം നിലനിര്‍ത്താന്‍ 6 സീറ്റുകളിലെങ്കിലും വിജയിക്കേണ്ടതുണ്ട്. 6 സീറ്റുകള്‍ ലഭിച്ചാല്‍ 2018 മുതല്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ-ഭരണ അസ്ഥിരതയ്ക്ക് അന്ത്യമായേക്കും. യെഡിയൂരപ്പയ്ക്ക് 4 വര്‍ഷം മുഖ്യമന്ത്രിയായി കാലാവധി തികയ്ക്കാം. നാല് തവണ കര്‍ണാടക മുഖ്യമന്ത്രിയായിട്ടുളള യെഡിയൂരപ്പയ്ക്ക് ഇതുവരെ 4 വര്‍ഷം തികച്ച് ഭരിക്കാനായിട്ടില്ല.

പാർട്ടിയിൽ കരുത്ത് ഉറപ്പിക്കാം
മാത്രമല്ല ഭരണം നിലനിര്‍ത്താനായാല്‍ പാര്‍ട്ടിക്കുളളിലും തന്റെ ശക്തി തെളിയിക്കാന്‍ ബിജെപിക്കാവും. ബിജെപിക്കുളളിലെ വിരമിക്കല്‍ പ്രായമായ 75 കഴിഞ്ഞ യെഡിയൂരപ്പയ്ക്ക് അതുകൊണ്ട് തന്നെ ഈ വിജയം അത്യാവശ്യമാണ്. കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നുമെത്തി മത്സരിച്ച 13 വിമതരില്‍ ജയിക്കുന്നവര്‍ക്ക് മന്ത്രിസ്ഥാനം ഉറപ്പാണ്. തോല്‍ക്കുന്നവരുടെ കാര്യം കഷ്ടത്തിലാവും.

13 പേരുടെ ഭാവിക്ക് അന്ത്യം
ബിജെപിക്ക് 6 സീറ്റുകളില്‍ വിജയിക്കാനാവുന്നില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസും ജെഡിഎസും സഖ്യസര്‍ക്കാരുണ്ടാക്കാനുളള സാധ്യതയുമുണ്ട്. ഇതോടെ യെഡിയൂരപ്പയുടേയും 13 വിമത എംഎല്‍എമാരുടേയും രാഷ്ട്രീയ ഭാവിക്ക് തന്നെ അന്ത്യമായേക്കാം. ഓപ്പറേഷന്‍ ലോട്ടസ് പോലുളള ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് ആയുസ്സറ്റിരിക്കുന്നു എന്നതിനുളള തെളിവ് കൂടിയായിരിക്കും കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന്റെ വിജയം.

സിദ്ധരാമയ്യ ഒതുക്കപ്പെടാം
ബിജെപിക്ക് യെഡിയൂരപ്പയ്ക്ക് പകരം കര്‍ണാടകത്തില്‍ പുതിയ നേതാവിനെ കണ്ടെത്തേണ്ടതായി വരും. മറുവശത്ത് കോണ്‍ഗ്രസില്‍ സിദ്ധരാമയ്യ കൂടുതല്‍ കരുത്തനാവും. എന്നാല്‍ ജെഡിഎസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ സിദ്ധരാമയ്യ ഒതുക്കപ്പെടാനും സാധ്യതയുണ്ട്. കാരണം ജെഡിഎസ് നേതൃത്വത്തിന് ഒട്ടും പ്രിയങ്കരനല്ല സിദ്ധരാമയ്യ.

മുഖ്യമന്ത്രിസ്ഥാനം കൊടുക്കില്ല
കഴിഞ്ഞ തവണ ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നു. എന്നാല്‍ ഇക്കുറി അത്തരമൊരു തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് കടന്നേക്കില്ല. പകരം മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ജെഡിഎസിന് നല്‍കി മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. തിരഞ്ഞെടുപ്പ് ശേഷം കര്‍ണാടകത്തില്‍ ഉടലെടുത്തേക്കാവുന്ന മറ്റൊരു സാധ്യത രാഷ്ട്രപതി ഭരണമാണ്.

വീണ്ടും രാജി നാടകങ്ങൾ
ബിജെപിക്ക് 6 സീറ്റുകള്‍ നേടാനായില്ലെങ്കില്‍ വീണ്ടും സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തേക്കാം. കോണ്‍ഗ്രസി്# നിന്നും ജെഡിഎസില്‍ നിന്നും വീണ്ടും എംഎല്‍എമാര്‍ രാജി വെച്ച് ബിജെപി പാളയത്തിലേക്ക് എത്തിയേക്കാം. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ ജെഡിഎസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയോ സര്‍ക്കാരിന്റെ ഭാഗമായി മാറുകയോ ചെയ്യാം എന്നുളള സാധ്യതയുമുണ്ട്.

രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാം
ബിജെപിയെ പിന്തുണച്ചേക്കും എന്നുളള സൂചനകള്‍ പല തവണ ജെഡിഎസ് നേതൃത്വത്തില്‍ നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ ബിജെപി കേന്ദ്ര നേതൃത്വം ജെഡിഎസ് പിന്തുണ വേണ്ട എന്ന് തീരുമാനിച്ചാല്‍ കാര്യങ്ങള്‍ വീണ്ടും കുഴഞ്ഞ് മറിയും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുക എന്ന നീക്കത്തിലേക്കാവും കേന്ദ്രം കടക്കുക. അതിനര്‍ത്ഥം 2023ന് മുന്‍പ് കര്‍ണാടക വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടേണ്ടതായി വരും.












Click it and Unblock the Notifications