തെലങ്കാനയില്‍ കളി തുടങ്ങി രേവന്ത് റെഡ്ഡി: ടിആര്‍എസ് എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന് പ്രഖ്യാപനം
ഹൈദരാബാദ്: നിയമസഭാ തിരഞ്ഞെടുപ്പിലും അതിന് ശേഷവും വലിയ തിരിച്ചടികള്‍ നേരിട്ട തെലങ്കാനയില്‍ ശക്തമായ തിരിച്ച് വരവിനുള്ള പരിശ്രമമാണ് കോണ്‍ഗ്രസ് ഏറെനാളായി നടത്തിക്കൊണ്ടിരിക്കുന്നത്. ആ ശ്രമങ്ങളുടെ ഭാഗമായാണ് യുവ നേതാവ് രേവന്ത് റെഡ്ഡിയെ തെലങ്കാന പിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
രേവന്ത് റെഡ്ഡിക്ക് കീഴില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിന് അതിന്‍റെ പ്രതാപ കാലത്തെ സ്ഥിതിയിലേക്ക് തിരിച്ച് പോവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികാരമേറ്റയുടനെ ചില നിര്‍ണ്ണായ നീക്കങ്ങളും രേവന്ത് റെഡ്ഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതായാണ് റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്.
മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയേയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനേയും ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് രേവന്ത് റെഡ്ഡി തുടക്കം കുറിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെസിആർ എന്ന് ഇറങ്ങുന്നുവോ അന്ന് മാത്രമേ സംസ്ഥാനം വികസിക്കുകയുള്ളൂവെന്നാണ് രേവന്ത് അഭിപ്രായപ്പെട്ടത്.

"കെ ചന്ദ്രശേഖർ റാവുവിനെ പരാജയപ്പെടുത്തിയാൽ മാത്രമേ തെലങ്കാന വികസനത്തിലേക്ക് കടക്കുകയുള്ളു. കോവിഡ് -19, കെസിആർ എന്നിവ കാരണം തെലങ്കാനയിലെ ജനങ്ങൾ ദുരിതമനുഭവിക്കുന്നു. കോവിഡ് -19 നെതിരെ വാക്സിൻ ഉണ്ട്, പക്ഷേ കെസിആറിൽ നിന്ന് രക്ഷപ്പെടാൻ , തിരഞ്ഞെടുപ്പ് വരണം. "-രേവന്ത് റെഡ്ഡി പറഞ്ഞു.

ഇതിന് പിന്നാലെയാണ് നിര്‍ണ്ണായകമായ മറ്റൊരു പ്രഖ്യാപനം കൂടി രേവന്ത് റെഡ്ഡി നടത്തിയത്. വരും ദിവസങ്ങളില്‍ ടിആര്‍എസില്‍ നിന്നും എംഎല്‍എമാര്‍ അടക്കമുള്ള പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേരത്തെ ടിആര്‍എസില്‍ ചേര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു അദ്ദേഹത്തിന്‍റ പ്രതികരണം

നിരവധി ടിആർഎസ് എംഎൽഎമാർ കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും ഉചിതമായ സമയത്ത് അവര്‍ പാർട്ടിയിൽ ചേരാൻ ആഗ്രഹിക്കുന്നുവെന്നും രേവന്ത് പറഞ്ഞതായിട്ടാണ് മിര്‍ച്ചി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതൊക്കെ എംഎല്‍എമാര്‍ എന്നതടക്കമുള്ള കാര്യങ്ങളില്‍ ചില സൂചനകളും അദ്ദേഹം നല്‍കി.

"തിരികെ വരുന്നവരില്‍ ചിലർ മുമ്പ് കോൺഗ്രസിൽ നിന്ന് ടിആർഎസിലേക്ക് പോയവരാണ്. അവർ ഇപ്പോൾ കോൺഗ്രസിന്റെ വീണ്ടെടുപ്പിനെക്കുറിച്ച് പ്രത്യാശ പ്രകടിപ്പിക്കുകയും തിരികെ വരാൻ നോക്കുകയും ചെയ്യുന്നു. അവർ ടിആർഎസിൽ വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്, ടിആര്‍എസിന് ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ നേരിടാൻ കഴിയില്ല."-രേവന്ത് പറഞ്ഞു.

അതേസമയം, പിസിസി പ്രസിഡന്റായി രേവന്ത് റെഡ്ഡിയെ നിയമിച്ചതോടെ കോൺഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2018 ലെ തോൽവിക്ക് ശേഷം പൂർണമായും തകർന്ന കോണ്‍ഗ്രസിനെ രേവന്ത് റെഡ്ഡി പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
Recommended Video

2018 ല്‍ പിഡിപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും കോണ്‍ഗ്രസിന്‍റെ തെലങ്കാനയിലെ പ്രകടനം ദയനീയമായിരുന്നു. ആകെയുള്ള 119 സീറ്റില്‍ 19 സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്. തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ടിആര്‍എസിലേക്ക് ചേക്കേറുക കൂടി ചെയ്തതോടെ നിലവില്‍ 6 എംഎല്‍എമാര്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്.












Click it and Unblock the Notifications