വിജയ് വരുമെന്ന് കരുതിയത് പാവങ്ങളുടെ ടിവിഎസ് 50ൽ, വന്നിറങ്ങിയതോ ഫോർച്യൂണറിൽ! പിന്നാലെ തിക്കും തിരക്കും
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവെ, തമിഴക വെട്രി കഴകം നേതാവ് വിജയുടെ വോട്ടെടുപ്പ് കേന്ദ്രത്തിലേക്കുള്ള വരവ് വലിയ ആകാംഷ ഉണർത്തിയിരുന്നു. കഴിഞ്ഞ തവണ സൈക്കിളിലെത്തിയ വിജയ് ഇത്തവണ ടിവിഎസ്-50 മോട്ടോർസൈക്കിളിൽ എത്തുമെന്നായിരുന്നു ഭൂരിഭാഗം പേരുടെയും പ്രതീക്ഷ. എന്നാൽ, എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കി അദ്ദേഹം ഫോർച്യൂണർ കാറിലാണ് ഇക്കുറി വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
ഈ തിരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്‌റ്റ് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. അദ്ദേഹം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടികളുടെ ആഢംബര കാറുകൾക്കൊപ്പം ഒരു ടിവിഎസ് 50 എക്‌സ്എൽ സ്‌കൂട്ടറും ഉൾപ്പെടുത്തിയത് കൗതുകം ഉയർത്തിയിരുന്നു. സാധാരണക്കാരന്റെ വാഹനമെന്ന നിലയിൽ ടിവിഎസ് 50-യെ ചേർത്തത് അദ്ദേഹത്തിന്റെ 'മാസ് എൻട്രി'ക്കുള്ള സൂചനയായി സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിയൊരുക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കറുപ്പും ചുവപ്പുമുള്ള സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയ വിജയ് വലിയ സുരക്ഷാ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചിരുന്നു. ഇത് മുൻനിർത്തി ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എന്നിട്ടും ജനശ്രദ്ധ ആകർഷിക്കുന്ന ചില സൂചനകൾ നൽകുന്നത് വിജയുടെ പതിവായിരുന്നത് കൊണ്ട് തന്നെ ആകാംഷ വർധിച്ചു.
നീലാങ്കരയിലെ വിജയുടെ വീടിന് മുന്നിലും പോളിംഗ് ബൂത്തിലുമായി അഭൂതപൂർവമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. "സൈക്കിൾ ഒരു സന്ദേശമെങ്കിൽ, ടിവിഎസ് 50 ഒരു വികാരമാണ്" എന്ന് പറഞ്ഞ് ആരാധകർ തടിച്ചുകൂടി. സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയ പഴയ ടിവിഎസ് 50-ൽ വരുമോ അതോ നിശബ്‌ദമായി കാറിൽ വന്ന് വോട്ട് രേഖപ്പെടുത്തുമോ എന്ന ആകാംഷയിലായിരുന്നു അവർ.
ഈ ആകാംഷകൾക്കെല്ലാം വിരാമമിട്ട് വിജയ് ഫോർച്യൂണർ കാറിൽ സോളിംഗനല്ലൂർ മണ്ഡലത്തിലെ നീലാങ്കരയിലുള്ള പോളിംഗ് ബൂത്തിലേക്ക് പുറപ്പെട്ടു. അവിടെയെത്തിയ അദ്ദേഹത്തെ കണ്ടതോടെ സെൽഫിയെടുക്കാൻ നിരവധി പേർ തിക്കിത്തിരക്കി. കാറിൽ നിന്നിറങ്ങിയ ഉടൻ ആരാധകർ വളഞ്ഞത് വലിയ തിക്കുംതിരക്കിന് കാരണമായി.
തിക്കുംതിരക്കിനിടെ താഴെ വീണ ഒരു മൊബൈൽ ഫോൺ വിജയ് എടുത്ത് തിരികെ നൽകി. തുടർന്ന്, പോലീസ് സുരക്ഷയിൽ അദ്ദേഹം ബൂത്തിനുള്ളിൽ പ്രവേശിച്ച് തന്റെ ജനാധിപത്യപരമായ കടമ നിറവേറ്റുകയും ചെയ്‌തു. രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് വോട്ട് രേഖപ്പെടുത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.
അതേസമയം, ജനക്കൂട്ടം ഒഴിവാക്കാൻ നേരത്തെ വോട്ട് രേഖപ്പെടുത്തി മടങ്ങിയ അജിത്തുമായി താരതമ്യം ചെയ്യുമ്പോൾ, വിജയ് മനഃപൂർവം ജനക്കൂട്ടത്തെ ആകർഷിച്ച് തന്റെ സ്വാധീനം പ്രദർശിപ്പിക്കുന്നു എന്ന് ചിലർ വിമർശനം ഉന്നയിക്കുകയുണ്ടായി. ഇത് അദ്ദേഹത്തിന്റെ കരുതിക്കൂട്ടിയുള്ള ചില നീക്കങ്ങളുടെ ഭാഗമാണെന്നും വിമർശകർ അഭിപ്രായപ്പെട്ടു.
ദീർഘകാലമായി സംസ്ഥാനം ഭരിക്കുന്ന ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരെ ഒരു മൂന്നാം ശക്തിയായി മാറാനാണ് ടിവികെ ശ്രമിക്കുന്നത്. വിജയ്ക്ക് ഈ കുത്തക തകർക്കാൻ കഴിയുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. യുവാക്കളെയും കന്നിവോട്ടർമാരെയും, പ്രത്യേകിച്ച് വിജയുടെ സിനിമകൾ കണ്ട് വളർന്ന ആരാധകരെയുമാണ് തിരഞ്ഞെടുപ്പ് കാലത്ത് ടിവികെ പ്രധാനമായും ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസം, തൊഴിൽ, ഡിജിറ്റൽ വൈദഗ്ദ്ധ്യം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പാർട്ടിയുടെ പ്രകടനപത്രിക. വനിതകൾക്കുള്ള ക്ഷേമ പദ്ധതികൾ, സാമ്പത്തിക സഹായ വാഗ്‌ദാനങ്ങൾ എന്നിവ ദ്രാവിഡ പാർട്ടികളുടെ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന് നേരിട്ടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തിൽ മെയ് നാലിന് ഫലം വരുമ്പോൾ മാത്രമേ ടിവികെ ഉണ്ടാക്കിയ മുന്നേറ്റത്തിന്റെ കൃത്യമായ ചിത്രം പുറത്തുവരൂ.












Click it and Unblock the Notifications