യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് ഇന്ത്യയിലേക്ക്; ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കും
ന്യൂഡൽഹി: യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടുത്ത മാസം ഇന്ത്യയിലെത്തും. രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാനായാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്. നഹ്യാന് പുറമെ മൊസാംബിക് പ്രസിഡന്റ് ഫിലിപ്പെ ന്യുസിയും ചടങ്ങിൽ പങ്കെടുക്കാനായി ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഗുജറാത്ത് ഗവൺമെന്റ് ആതിഥേയത്വം വഹിക്കുന്ന ദ്വിവത്സര പരിപാടിയായ ഗുജറാത്ത് സമ്മിറ്റ് 2024, പ്രധാന ആഗോള നേതാക്കളുടെ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെയും, നിക്ഷേകരെയും ഒക്കെ ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള പദ്ധതിയുടെ ഭാഗമായാണ് ചടങ്ങ് നടക്കുന്നത്.

പത്താമത്തെ ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ് 2024 ജനുവരി 10-12 തീയതികളിൽ ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിൽ വച്ചാണ് നടക്കുക. 2003ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദി ആരംഭിച്ചതാണ് ഈ പദ്ധതി. ഇക്കാലം കൊണ്ട് വ്യവസായ പ്രമുഖരെയും നിക്ഷേപകരെയും ലോക നേതാക്കളെയും ആകർഷിക്കുന്ന ഒരു പ്രധാന വേദിയായി ഇത് മാറി.
ഇന്ത്യയുടെ സാമ്പത്തിക നയ രൂപീകരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന നിലയിലേക്ക് പരിപാടി വളർന്നു കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ നിരവധി ലോക നേതാക്കളുടെ സാന്നിധ്യം കൊണ്ട് ഈ ഉച്ചകോടി ശ്രദ്ധ നേടിയിരുന്നു.
കാലാവസ്ഥാ ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്‌ചയ്ക്കിടെയാണ് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഡിസംബർ ഒന്നിന് പ്രധാനമന്ത്രി മോദി ഔദ്യോഗികമായി ക്ഷണിച്ചത്. ഈ സന്ദർശനം പ്രധാനമന്ത്രി മോദിയുടെ യുഎഇയിലേക്കുള്ള 2023ലെ രണ്ടാമത്തെ യാത്രയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് ഇത് വരച്ചുകാട്ടുന്നത്.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്ഡിഐ) കാര്യത്തിൽ ഇന്ത്യയിലെ ഏഴാമത്തെ വലിയ നിക്ഷേപകരാണ് യുഎഇ. കഴിഞ്ഞ വർഷം നടന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പുവെച്ചതും ദേശീയ കറൻസികളിൽ വ്യാപാരം ചെയ്യാനുള്ള കരാറും സാമ്പത്തിക പങ്കാളിത്തത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. 2014 മുതൽ, 2023-ലെ രണ്ട് സന്ദർശനങ്ങൾ ഉൾപ്പെടെ 2022, 2019, 2018, 2015 വർഷങ്ങളിൽ ഓരോന്നും അടക്കം ആകെ ആറ് വട്ടമാണ് പ്രധാനമന്ത്രി മോദി യുഎഇയിൽ എത്തിയത്.
അതോടൊപ്പം തന്നെ മൊസാംബിക്കുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകൾ ഉയർന്ന നിലയിലാണ് ഇപ്പോഴുള്ളത്, പ്രത്യേകിച്ച് ഊർജ മേഖലയിൽ. ഇന്ത്യയുടെ മൊത്തം വിദേശ നിക്ഷേപത്തിന്റെ നാലിലൊന്നും ഇന്ത്യൻ കമ്പനികൾ നടത്തിയത് ആഫ്രിക്കൻ രാജ്യങ്ങളിലാണ്. ഈ സാഹചര്യത്തിൽ തന്നെ ഇരു രാജ്യങ്ങളുടെയും നേതാക്കൾ എത്തുന്നത് വളരെ പ്രതീക്ഷയോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications