മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കും? മന്ത്രി പദങ്ങൾ തുല്യമായി പങ്കുവെക്കും?
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ മന്ത്രി പദങ്ങൾ വിഭജിച്ച് എടുക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് ഇനി സഖ്യത്തിനുള്ളിൽ സജീവമാകുക. മഹാരാഷ്ട്രയിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി അവരോധിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നാണ് ചില റിപ്പോർട്ടുകൾ. താക്കറെയെ മുഖ്യമന്ത്രിയാക്കാനാണ് താൽപ്പര്യമെന്ന് നേരത്തെ ശിവസേന ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ ഇതുവരെ നടന്ന ചർച്ചകളിൽ ഒന്നും തന്നെ മന്ത്രിസ്ഥാനങ്ങൾ പങ്കുവെക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഉയർന്നുവന്നിട്ടില്ല. മഹാരാഷ്ട്ര സർക്കാരിൽ മന്ത്രിസ്ഥാനങ്ങൾ തുല്യമായി പങ്കുവെക്കണമെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. മഹാരാഷ്ട്ര സർക്കാർ രൂപീകരണം സംബന്ധിച്ച നടപടി ക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി വ്യാഴാഴ്ച കോൺഗ്രസ്- എൻസിപി നേതാക്കൾ മുംബൈയിൽ യോഗം ചേർന്നിരുന്നു.

തുല്യമായി പങ്കിടാൻ നിർദേശം
മഹാരാഷ്ട്രയിൽ മന്ത്രി സ്ഥാനങ്ങൾ തുല്യമായി പങ്കുവെക്കണമെന്ന നിലപാടാണ് കോൺഗ്രസ് അറിയിച്ചിട്ടുള്ളത്. ഇതോടെ 14-14-14 എന്ന തോതിൽ മൂന്ന് പാർട്ടികൾക്കുമായി മന്ത്രിപദങ്ങൾ പങ്കുവെക്കുക എന്ന മാർഗമായിരിക്കും സ്വീകരിക്കുകയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മുഖ്യമന്ത്രി പദം വച്ചുമാറണമെന്നുള്ള ആവശ്യം ഇതുവരെ എൻസിപി ഉന്നയിച്ചിട്ടില്ല.

പിന്തുണ താക്കറെയ്ക്കോ?
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കുന്നതിലും എൻസിപിക്ക് എതിർപ്പില്ല. ശിവസേന- എൻസിപി- കോൺഗ്രസ് സഖ്യം അധികാരത്തിലെത്തിയാൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന ആവശ്യമാണ് നേരത്തെ തന്നെ കോൺഗ്രസും എൻസിപിയും ഉന്നയിച്ചത്. ശിവസേന മുന്നോട്ടുവെക്കുന്ന ആവശ്യം ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നാണെന്ന് ശിവസേന നിയസഭാ കക്ഷി നേതാവ് ഏക്നാഥ് ഷിൻഡെയും വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച കോൺഗ്രസ് നേതാക്കളുമായുള്ള യോഗത്തിന് ശിവസേന എംഎൽഎമാർ ജയ്പൂരിലേക്ക് പോകും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള യോഗത്തിന് ശേഷമായിരിക്കും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കുക.

ഏത് വകുപ്പ് വേണം?
നഗരവികസനം, പൊതുമരാമത്ത്, ആഭ്യന്തരം, വിദ്യാഭ്യാസം, മെഡിക്കൾ- സ്കൂൾ, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളാണ് ശിവസേനക്ക് വേണ്ടത്. എന്നാൽ എൻസിപി നേതാവിനെ സ്പീക്കറായി തിരഞ്ഞെടുക്കണമെന്ന ആവശ്യമാണ് പാർട്ടി ഉന്നയിച്ചിട്ടുള്ളത്. അതേസമയം ആഭ്യന്തരം, ധനകാര്യം, പൊതുമരാമത്ത്, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകളും എൻസിപി ആവശ്യപ്പെടും.

പിടിവാശിയില്ലെന്ന്...
മഹാരാഷ്ട്രയിൽ ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് കീഴിലുള്ള സർക്കാർ അധികാരത്തിലേറുമ്പോൾ കോൺഗ്രസിന് ആവശ്യം സ്പീക്കർ പദവിയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പുറമേ ധനകാര്യം, ഗ്രാമവികസനം, റെവന്യൂ എന്നീ വകുപ്പുകളും കോൺഗ്രസ് ആവശ്യപ്പെട്ടേക്കും. മുഖ്യമന്ത്രി പദം വെച്ചുമാറണമെന്നുള്ള ആവശ്യം ഇതുവരെയും എൻസിപി ഉന്നയിച്ചിട്ടില്ല. കോൺഗ്രസ് ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ചോദിച്ചെങ്കിലും എൻസിപിയിൽ നിന്ന് പ്രതികരണമുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എല്ലാ പ്രശ്നങ്ങളും വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ വെച്ച് പരിഹരിക്കും.












Click it and Unblock the Notifications