സംയുക്ത സേനാ മേധാവിയുമായി കൂടിക്കാഴ്‌ച നടത്തി രാജ്‌നാഥ് സിംഗ്; നിർണായക വിഷയങ്ങൾ ചർച്ചയായി
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സംയുക്ത സേനാ മേധാവിയും തമ്മിലെ നിർണായക കൂടിക്കാഴ്‌ചയ്ക്ക് വേദിയായി ഡൽഹി. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനെ നേരിടാൻ സൈന്യം എടുത്ത പ്രധാന തീരുമാനങ്ങളെക്കുറിച്ച് വിശദീകരിക്കാനാണ് ചീഫ് ഓഫ് ജനറൽ സ്‌റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ ഞായറാഴ്‌ച കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വസതിയിലെത്തിയത്.
കൂടിക്കാഴ്‌ചയിൽ നിർണായക വിഷയങ്ങൾ ചർച്ചയായതായാണ് റിപ്പോർട്ട്. ഏപ്രിൽ 22ന് നടന്ന മാരകമായ ആക്രമണത്തിന് മറുപടിയായാണ് യോഗം വിളിച്ചത്, ഇതിൽ ഒരു നേപ്പാൾ പൗരൻ ഉൾപ്പെടെ വിനോദസഞ്ചാരികൾഅടക്കം 26 പേർ ക്രൂരമായി വെടിയേറ്റു മരിച്ചിരുന്നു. ജമ്മു കശ്‌മീരിലെ പ്രശസ്‌തമായ വിനോദസഞ്ചാര നഗരമായ പഹൽഗാമിനടുത്തുള്ള ബൈസരൻ പുൽമേട്ടിലായിരുന്നു ഭീകരർ കടന്നുകയറിയതും ഇവിടം മുഴുവൻ കുരുതിക്കളമാക്കിയതും.

2019ലെ പുൽവാമ ആക്രമണത്തിൽ 40 സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ജവാന്മാരുടെ ജീവൻ നഷ്‍ടമായ ശേഷം മേഖലയിൽ നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രിൽ 23 മുതൽ പഹൽഗാം ഭീകരാക്രമണ സ്ഥലത്ത് നിലയുറപ്പിച്ച ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സംഘങ്ങൾ തെളിവുകൾക്കായുള്ള തിരച്ചിൽ ശക്തമായി തുടരുന്നുണ്ട്.
ആക്രമണത്തിനുശേഷം, തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ വേരോടെ പിഴുതെറിയുന്നതിനായി ജമ്മു കശ്‌മീർ പോലീസും, സിആർപിഎഫും, സൈന്യവും, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണം അഴിച്ചുവിട്ടവരെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 23ന് പ്രധാനമന്ത്രി മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗം ചേർന്നിരുന്നു. ഇതിലെടുത്ത തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് നീങ്ങുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ തീവ്രവാദി സംഘം ഏറ്റെടുത്തതിനെത്തുടർന്ന് ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് ഇന്ത്യ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്‌ടാക്കളെ പിൻവലിക്കാൻ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് വരാനിരുന്ന കടുത്ത നടപടികളുടെ തുടക്കം മാത്രമായിരുന്നു.
2025 മെയ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പാകിസ്ഥാനിലെ ഹൈക്കമ്മീഷനുകളുടെ ആകെ എണ്ണം 55ൽ നിന്ന് 30 ആയി കുറയ്ക്കാനും തീരുമാനിച്ചിരുന്നു. പാകിസ്ഥാനുമായുള്ള ജല, രഹസ്യാന്വേഷണ പങ്കിടൽ സംബന്ധിച്ച പതിറ്റാണ്ടുകൾ പഴക്കമുള്ള കരാറായ സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തിവയ്ക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.
കരാർ താൽക്കാലികമായി നിർത്തിവച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കാനാണ് കാരണമായത്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനികൾക്ക് വ്യോമാതിർത്തി അടച്ചിടുന്നതുൾപ്പെടെയുള്ള നടപടികൾ പാകിസ്ഥാൻ അധികൃതർ സ്വീകരിച്ചിരിക്കുകയാണ്. കൂടാതെ വാഗ അതിർത്തിയും അടച്ചിട്ടുണ്ട്.
കടുത്ത നടപടികളാണ് തീവ്രവാദികൾക്ക് എതിരെ ജമ്മു കശ്‍മീരിൽ നടക്കുന്നത്. ഷോപ്പിയാൻ ജില്ലയിലെ സൈനപോറ പ്രദേശത്തുള്ള ലഷ്‌കർ-ഇ-തൊയ്ബ ഭീകരൻ അദ്‌നാൻ ഷാഫിയുടെ വീട് സുരക്ഷാ സേന തകർത്തിരുന്നു. സജീവ തീവ്രവാദികളുടെ സ്വത്തുക്കൾ ലക്ഷ്യമിട്ട് സുരക്ഷാ സേനയും ജില്ലാ ഭരണകൂടവും സംയുക്തമായി ഓപ്പറേഷൻ നടത്തിയതായാണ് ലഭ്യമായ വിവരം.
അതിനിടെ യുദ്ധ സജ്ജമെന്ന് വ്യക്തമാക്കി കൊണ്ട് ഇന്ത്യൻ നാവികസേന അറബിക്കടലിൽ സൈനിക അഭ്യാസ പ്രകടനങ്ങളും മിസൈൽ പരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. ഇന്ന് ഒന്നിലധികം കപ്പൽവേധ മിസൈൽ വിക്ഷേപണങ്ങൾ വിജയകരമായി നടത്തിയെന്നാണ് നാവികസേന അറിയിച്ചിരിക്കുന്നത്. നാവികസേനയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിൽ മുഖേനയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഇത് പാകിസ്ഥാനുള്ള ഇന്ത്യയുടെ മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications