'മലയാളികൾ പെൺകുട്ടികളുടെ മുഖത്ത് ആസിഡൊഴിക്കുന്നു, തമിഴർ ഇവിടെ സ്ഫോടനം നടത്തുന്നു'; ശോഭ കരന്ദലജെ
ബെംഗളൂരു: കേരളത്തിനും തമിഴ്‌നാടിനും എതിരെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രിയും ബെംഗളൂരു നോർത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്ദലജെ. തമിഴ്‌നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്‌ഫോടനങ്ങള്‍ നടത്തുന്നുവെന്നും, കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നും ശോഭ കരന്ദലജെ ആരോപിച്ചു. ഇതിനെതിരെ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്യില്ലെന്നും അവർ ആക്ഷേപം ഉന്നയിച്ചു.
മന്ത്രിയുടെ പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധിക്കുകയുണ്ടായി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം. മതസൗഹാർദ്ദം തകർക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപിക്കണമെന്നും സ്‌റ്റാലിൻ ആവശ്യപ്പെട്ടു. സ്ഫോടന കേസിലെ പ്രതികളുടെ വിവരങ്ങൾ എൻഐഎ ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്നും സ്‌റ്റാലിൻ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവിലെ രാമശ്വരം കഫേയിൽ അടുത്തിടെ ഉണ്ടായ സ്ഫോടനവും പ്രണയാഭ്യർഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർഥിനികൾക്ക് നേരെ മലയാളി യുവാവ് നടത്തിയ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു ശോഭയുടെ പ്രസ്‌താവന.
'ഒരാൾ തമിഴ്‌നാട്ടിൽ നിന്ന് വന്ന് ഒരു കഫേയിൽ ബോംബ് വച്ചു. ഡൽഹിയിൽ നിന്ന് മറ്റൊരാൾ വന്ന് വിധാൻ സൗധയിൽ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നു. മറ്റൊരാൾ കേരളത്തിൽ നിന്ന് വന്ന് കോളേജ് വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് എറിയുന്നു," എന്നായിരുന്നു ശോഭയുടെ പ്രസംഗത്തിൽ ആരോപിച്ചിരുന്നത്.
'ആസാൻ' സമയത്ത് ഹനുമാൻ ചാലിസ വായിച്ചതിന് കടയുടമയെ ആക്രമിച്ചെന്നാരോപിച്ച് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സംഭവ സ്ഥലത്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ബംഗളൂരു പോലീസ് ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു.
കോൺഗ്രസ് സർക്കാർ ഹിന്ദുക്കളോട് പക്ഷപാതം കാണിക്കുകയാണെന്നും, കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര രാജിവയ്ക്കണമെന്നും ആയിരുന്നു ബിജെപിയുടെ നിലപാട്. 'ഇവിടെ ആരാണ് ഭരിക്കുന്നതെന്ന് സിദ്ധരാമയ്യയോട് ചോദിക്കണം. ഹിന്ദുക്കൾ നിങ്ങൾക്ക് വോട്ട് ചെയ്‌തിട്ടില്ലേ?... ഹിന്ദുക്കൾക്ക് എതിരായ അവഹേളനങ്ങൾ ഇവിടെ നിരന്തരം നടക്കുന്നുണ്ട്' എന്നും ശോഭ കരന്ദലജെ ആരോപിച്ചു.
അതിനിടെ സംഭവം വിവാദമായതോടെ ശോഭ കരന്ദലജെ തമിഴ്‌നാട്ടുകാർക്ക് എതിരായ പ്രസ്‌താവനയിൽ മാപ്പ് പറഞ്ഞു. എക്‌സ് പോസ്‌റ്റിലൂടെയാണ് അവർ എല്ലാ തമിഴ് സഹോദരി, സഹോദരന്മാരോടും മാപ്പ് ചോദിച്ചത്. എന്നാൽ കേരളത്തെ കുറിച്ച് പറഞ്ഞ വിദ്വേഷ പരാമർശത്തിൽ അവർ ഇതുവരെയും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായിട്ടില്ല.












Click it and Unblock the Notifications