2019 ല്‍ ബിജെപി വിറച്ച എസ്പിയുടെ തട്ടകം: രണ്ടാംഘട്ടത്തില്‍ 40 ലേറെ സീറ്റ് പ്രതീക്ഷിച്ച് എസ്പി
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് അല്‍പസമയത്തിന് മുമ്പ് ആരംഭിച്ച് കഴിഞ്ഞു. ഈ ഘട്ടത്തിൽ ഒമ്പത് ജില്ലകളിലെ 55 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ തന്നെ ഭൂരിഭാഗവും റോഹിൽഖണ്ഡ് മേഖലയുടെ പരിധിക്ക് കീഴിലാണ് വരുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ ഈ മേഖലയിലും ബിജെപി ആധിപത്യം പുലർത്തിയിരുന്നെങ്കിലും, സമാജ്‌വാദി പാർട്ടിക്ക് (എസ്പി) താരതമ്യേന മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിഞ്ഞ ഒരു ഇടം കൂടിയായിരുന്നു ഇത്.
എസ് പിക്ക് 15 സീറ്റുകളും മുൻ സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റുകളും നേടാന്‍ സാധിച്ചിരുന്നു. നിലവിലെ ഉത്തർപ്രദേശ് നിയമസഭയിലെ എസ്പി, കോൺഗ്രസ് എംഎൽഎമാരിൽ മൂന്നിൽ ഒരാൾ ഈ മേഖലയിൽ നിന്നാണ്.

ഇത്തവണ എസ്പിയുമായി സഖ്യമില്ലാതെ കോൺഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. രാഷ്ട്രീയ ലോക്ദൾ, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി, പ്രഗതിശീല് സമാജ് പാർട്ടി (ലോഹിയ), മഹാൻദൾ, ജൻവാദി പാർട്ടി (സോഷ്യലിസ്റ്റ്), അപ്നാദൾ (കമേരവാദി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്നിവരുമായി സഖ്യം ചേർന്നാണ് എസ്പി ബി ജെ പിക്കെതിരെ പോരാടുന്നത്.
എല്ലാവരും ഒരു ചിയേഴ്സ് പറഞ്ഞേ: പുത്തന്‍ ചിത്രവുമായി നസ്രിയ ഫഹദ്, ഏറ്റെടുത്ത് ആരാധകർ

ആദ്യഘട്ട വോട്ടെടുപ്പിൽ കാര്യമായ നേട്ടം കൈവരിച്ചതായിട്ടാണ് എസ്പി - ആർ എൽ ഡി സഖ്യം അവകാശപ്പെടുന്നത്. ഈ അവകാശ വാദത്തിന്റെ വ്യാപ്തി അവ്യക്തമാണെങ്കിലും, കർഷകരുടെ പ്രതിഷേധം ജാട്ട് വോട്ടർമാരിൽ ഒരു വിഭാഗത്തെ ബി ജെ പിയിൽ നിന്ന് അകറ്റിയെന്നത് സത്യമാണ്. രണ്ടാം ഘട്ടത്തിലും ആദ്യ ഘട്ടത്തിൽ കണ്ട ചില ഘടകങ്ങൾ അതുപോലെ തന്നെ വോട്ടെടുപ്പിനെ സ്വാധീനിച്ചേക്കും. എന്നാൽ ചില കാര്യങ്ങൾ വ്യത്യസ്തമായിരിക്കും.

ഈ മേഖലകളിലെല്ലാം എസ് പി - ബി ജെ പി നേർക്കുന്നേർ പോരാട്ടമാണ് കാണാന്‍ കഴിയുന്നത്. മായാവതിയുടെ ബി എസ് പിയും പല മണ്ഡലങ്ങളിലും അപ്രസക്തരാണ്. ആദ്യഘട്ടത്തിൽ വോട്ട് ചെയ്ത ആഗ്ര, മഥുര തുടങ്ങിയ ജില്ലകളിൽ മാത്രമാണ് ബി എസ്പി ശക്തമായ മത്സരം കാഴ്ചവെച്ചിരിക്കുന്നത്. ബിഎസ്പിയുടെയും കോൺഗ്രസിന്റെയും ചെലവിൽ എസ്പിക്ക് കുറച്ച് വോട്ടുകള്‍ ഈ മേഖലകളില്‍ നിന്ന് സമാഹരിക്കാന്‍ സാധിച്ചേക്കാം.

ബി എസ് പിയും കോൺഗ്രസും ശക്തമായിരുന്ന സഹാറൻപൂർ ആണ് ബി ജെ പി-എസ്പി നേർക്കുന്നേർ പോരാട്ടത്തില്‍ അഖിലേഷിന്റെ പാർട്ടി പ്രതീക്ഷ വെച്ചു പുലർത്തുന്നത്. ബി ജെപി വിരുദ്ധ വോട്ടകള്‍ കോണ്‍ഗ്രസില്‍ നിന്നും ബി എസ് പിയില്‍ നിന്നും എസ്പിയുടെ പെട്ടിയില്‍ വീണാല്‍ അത് അവരുടെ സീറ്റുകള്‍ വർധിക്കാന്‍ ഇടയാക്കും. മറിച്ച് വോട്ടുകള്‍ ഭിന്നിക്കപ്പെടുകയാണെങ്കില്‍ നേട്ടം ബി ജെ പിക്ക് തന്നെയായിരിക്കും

ബി എസ് പിക്ക് കാര്യമായ അടിത്തറയുള്ളതിനാൽ ശ്രദ്ധിക്കേണ്ട മറ്റൊരു ജില്ലയാണ് ബിജ്‌നോർ. ബിജ്‌നോർ, സഹാറൻപൂർ, അംറോഹ ജില്ലകളിലെ ചില പ്രദേശങ്ങൾ ഒഴികെ, ഈ മേഖലയിൽ ആർ എല്‍ ഡി സ്വാധീന ശക്തിയല്ല, ബിജ്‌നോറിൽ രണ്ടിലും സഹരൻപൂരില്‍ ഒന്നിലുമായി ആകെ 55-ൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് ആർ എല്‍ ഡി രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്.

ഫലത്തില്‍ ഈ പ്രദേശം ഏതാണ്ട് പൂർണ്ണമായും എസ്പിയുടെ ശക്തിയെ ആശ്രയിച്ചായിരിക്കും സഖ്യത്തിന്റെ പ്രകടനം. മേഖലയിൽ പകുതിയിലധികം സീറ്റുകൾ നേടാനും ബി ജെ പിയുടെ എണ്ണം 15 സീറ്റുകളെങ്കിലും കുറയ്ക്കാനാകുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ചില ജില്ലകളിൽ ഗണ്യമായ തോതില്‍ മുസ്ലീം ജനസംഖ്യയുണ്ട്. രാംപൂർ 50%, മൊറാദാബാദ് 50%, ബിജ്‌നോർ 43%, സഹാറൻപൂർ 42%, അംറോഹ 41%, ബറേലി 34%, സംഭാൽ 33%, ബദൗൺ 23% എന്നിങ്ങനെയാണ് ഈ ജില്ലകളിലെ മുസ്ലിം ജനസംഖ്യ

കഴിഞ്ഞ തവണ എസ് പിയും ബി എസ് പിയും തമ്മിലുള്ള പോരാട്ടത്തില്‍ മുസ്ലീം വോട്ടുകൾ ഭിന്നിച്ചതിനാൽ ഈ ജില്ലകളിലെ ചില സീറ്റുകൾ ബി ജെ പിക്ക് നേടാൻ സാധിച്ചിരുന്നു. എന്നാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒരുമിച്ച് മത്സരിച്ചപ്പോൾ, ഈ ജില്ലകളിൽ വരുന്ന 11 ലോക്‌സഭാ സീറ്റുകളിൽ ഏഴും വിജയിച്ച് ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചുവെന്നതും ശ്രദ്ധേയമാണ്.

എസ്പിക്ക് ഇത്തവണ ഈ വോട്ട് സ്വന്തമായി ഏകീകരിക്കാൻ കഴിയുമോ എന്നതാണ് പ്രധാന ചോദ്യം. അങ്ങനെ സാധിച്ചാല്‍ ഈ ഘട്ടം തെരഞ്ഞെടുപ്പിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്നായി മാറിയേക്കാം. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലൂടെ എസ്പി നേട്ടമുണ്ടാക്കുകയാണെങ്കിൽ, നേരത്തെ സൂചിപ്പിച്ചത് പോലെ ബിഎസ്പിയുടെയും കോൺഗ്രസിന്റെയും ചെലവിൽ അത് വലിയ തോതിൽ നേട്ടമുണ്ടാക്കുമെന്നാണ് ഇതിനർത്ഥം

രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭ സീറ്റുകളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. 403 ആണ് യുപി നിയമസഭയുടെ അംഗബലം. 2017 ലെ തിരഞ്ഞെടുപ്പില്‍ 312 സീറ്റുകള്‍ നേടിയായിരുന്നു ബി ജെ പി അധികാരത്തിലെത്തിയത്. ബി ജെ പി സഖ്യത്തില്‍ മത്സരിച്ച അപ്ന ദള്‍ 9 ഉം എസ്ബിഎസ്പി 4 ഉം സീറ്റുകളില്‍ വിജയിച്ചു. കോണ്‍ഗ്രസുമായി സഖ്യം ചേർന്നായിരുന്നു അഖിലേഷ് യാദവിന്റെ എസ്പിയുടെ മത്സരം. 311 സീറ്റില്‍ മത്സരിച്ച എസ്പിക്ക് കേവലം 47 സീറ്റിലും 114 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റിലുമായിരുന്നു വിജയിക്കാന്‍ സാധിച്ചത്. 403 സീറ്റില്‍ മത്സരിച്ച മായാവതിയുടെ ബി എസ് പി 19 സീറ്റിലും വിജയിച്ചു. ആർ എല്‍ ഡി ഒരു സീറ്റിലും സ്വതന്ത്രർ 3 സീറ്റിലും വിജയിച്ചു.
ഇതാണ് എന്റെ ഫേവറൈറ്റ് സിറ്റി: വൈറലായി എസ്തർ അനിലിന്റെ പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications