ഫലം ഇച്ഛിക്കാതെ കർമം ചെയ്യൂ എന്ന് പ്രിയങ്ക, ഭയത്തിൽ നിന്നുളള മോചനത്തിന് വോട്ട് ചെയ്യൂ എന്ന് രാഹുൽ
ദില്ലി: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്. അതിനിടെ വോട്ടര്‍മാരോട് ആഹ്വാനവുമായി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്ത്. ശോഭനമായ ഒരു ഭാവിക്ക് വേണ്ടി വോട്ട് ചെയ്യൂ എന്നാണ് പ്രിയങ്ക ഗാന്ധി ഉത്തര്‍ പ്രദേശിലെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എല്ലാ ഭയങ്ങളില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കുന്നതിന് വേണ്ടി വോട്ട് ചെയ്യാനാണ് രാഹുല്‍ ഗാന്ധിയുടെ അഭ്യര്‍ത്ഥന.
നിങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിന് വേണ്ടി വോട്ട് എന്ന അധികാരം ഉപയോഗിക്കൂ എന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രിയങ്ക ആശംസകള്‍ നേര്‍ന്നു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എല്ലാ സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുന്നു എന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ഫലം നോക്കാതെ കര്‍മ്മം ചെയ്യുക എന്നുളള ഭഗവത് ഗീതയിലെ വരികളും പ്രിയങ്ക ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ 58 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഈ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പ്രിയങ്കയുടെ നേതൃത്വത്തില്‍ വലിയ പ്രചാരണം തന്നെ യുപിയില്‍ കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസിന് യുപിയില്‍ ഇത്തവണ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ നേതാക്കള്‍ അടക്കമുളളവര്‍ പാര്‍ട്ടി വിട്ടത് കോണ്‍ഗ്രസിന് ഇരുട്ടടിയായി. യുപിയിലെ കോണ്‍ഗ്രസിന്റെ മുഖങ്ങളില്‍ ഒന്നായിരുന്ന വന്ദന സിംഗ് ബുധനാഴ്ച ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ മാസമാണ് മുന്‍ കേന്ദ്ര മന്ത്രി കൂടിയായ രതന്‍ജിത്ത് പ്രതാപ് നരേന്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഭരണകക്ഷിയായ ബിജെപി, സമാജ്വാദി പാര്‍ട്ടി-രാഷ്്ട്രീയ ലോക് ദള്‍ സഖ്യം, കോണ്‍ഗ്രസ്, ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവര്‍ തമ്മിലാണ് പശ്ചിമ യുപിയിലെ പ്രധാന മത്സരം. 2024ലെ പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് യുപി തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ യുപി കര്‍ഷക സമരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. വന്‍ കര്‍ഷക പ്രതിഷേധത്തിനൊടുവിലാണ് മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വന്നത്. കര്‍ഷക രോഷം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ എന്ന ആശങ്ക പശ്ചിമ യുപിയില്‍ ബിജെപിക്കുണ്ട്. തിരഞ്ഞെടുപ്പില്‍ ബിജെപിയെ ശിക്ഷിക്കണമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടികായത്ത് ആഹ്വാനം ചെയ്തിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ 58 സീറ്റുകളില്‍ 91 ശതമാനത്തിലും ബിജെപിക്കായിരുന്നു വിജയം.












Click it and Unblock the Notifications