യുഎസ് പ്രസിഡന്റ് ജെഡി വാൻസും ഭാര്യ ഉഷയും ഈ മാസം ഇന്ത്യയിലേക്ക്; തീരുവ വിഷയം ചർച്ചയാകുമോ?
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും ഭാര്യ ഉഷ വാൻസും ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്. ഫെബ്രുവരിയിൽ ഫ്രാൻസിലും ജർമ്മനിയിലും നടത്തിയ ദ്വിരാഷ്ട്ര സന്ദർശനത്തിന് ശേഷം, വൈസ് പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര യാത്രയായിരിക്കും ഇതെന്നാണ് സൂചന. ഇന്ത്യൻ വംശജ കൂടിയായ ഉഷ വാൻസ് കൂടി ഇത്തവണ അദ്ദേഹത്തിനൊപ്പം ഉണ്ടാവും.
രണ്ടാം വനിത എന്ന നിലയിൽ ഉഷ വാൻസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമായിരിക്കും ഇത്. അവരുടെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് താമസം മാറിയവരായിരുന്നു. തിരഞ്ഞെടുപ്പിൽ ഭർത്താവ് വിജയിച്ച ശേഷം ഇതാദ്യമായാണ് ഉഷയും ജെഡി വാൻസും ഇന്ത്യയിലേക്ക് എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.

ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് ഇളവുകൾ സംബന്ധിച്ച് ചർച്ചകൾക്ക് ഇടയിലാണ് വാൻസിന്റെ സന്ദർശനം. അമേരിക്കൻ ഇറക്കുമതികളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു, അന്യായമായ വ്യാപാര നടപടികളിൽ തന്റെ ഭരണകൂടം നടത്തിയ ശ്രമമാണ് ഈ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ ഇത് ഇന്ത്യ തള്ളിയിരുന്നു. വ്യാപാര തീരുവ കുറയ്ക്കൽ സംബന്ധിച്ച് യുഎസിന് അത്തരം ഒരു വാഗ്‌ദാനവും നൽകിയിട്ടില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ഒരു വ്യാപാര കരാറും അന്തിമമാക്കിയിട്ടില്ലെന്നും വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ കഴിഞ്ഞ ദിവസം പാർലമെന്ററി പാനലിനോട് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയും യുഎസും ഒരു വ്യാപാര കരാർ ചർച്ച ചെയ്യാൻ പദ്ധതിയിടുന്നുണ്ടെന്നും, ഇരു രാജ്യങ്ങളും വിപണി പ്രവേശനം വർധിപ്പിക്കുന്നതിലും ഇറക്കുമതി തീരുവ കുറയ്ക്കുന്നതിലും തീരുവ ഇതര തടസങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും, ഇത് വിതരണ ശൃംഖല സംയോജനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി ജിതിൻ പ്രസാദ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഈ മാസം അവസാനത്തോടെ ജെഡി വാൻസ് ഇന്ത്യയിലേക്ക് എത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. വാൻസിന്റെ വരവ് തീരുവ വിഷയത്തിൽ ഉൾപ്പെടെ അന്തിമ തീരുമാനം എടുക്കുക ലക്ഷ്യമിട്ടാണോ എന്നത് വ്യക്തമല്ല. എങ്കിലും തീരുവ വെട്ടിക്കുറയ്ക്കലിൽ സെപ്റ്റംബർ മാസം വരെ സമയം തേടിയതായി വാണിജ്യ സെക്രട്ടറി പറഞ്ഞ സാഹചര്യത്തിൽ ഉന്നതതല ചർച്ചകൾക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications