യുപിയിൽ ബിജെപിയെ ഞെട്ടിച്ച് സർവ്വേ; സമവാക്യങ്ങൾ അടിമുറി മാറും..ചിരിച്ച് എസ്പി..കോൺഗ്രസ് പ്രതീക്ഷ ഇങ്ങനെ
ലഖ്നൗ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിന് ഇനി വെറും മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഭരണം നിലനിർത്താൻ ആവനാഴിയിലെ അസ്ത്രങ്ങളോരോന്നും പുറത്തെടുക്കുകയാണ് ബിജെപി. തിരഞ്ഞെടുപ്പ് ഇക്കുറി അനായാസമല്ലെന്ന് നേതൃത്വം കരുതുന്നു. അതേസമയം മറുവശത്ത് ബിജെപിയെ ഏത് വിധേനയും വീഴ്ത്താനുള്ള തന്ത്രങ്ങൾ മെനയുകയാണ് പ്രതിപക്ഷ പാർട്ടികൾ. ഇതിനിടയിൽ ഇക്കുറി ബിജെപിക്ക് യുപിയിൽ കാര്യങ്ങൾ എളുപ്പമല്ലെന്നുള്ള സർവ്വേ കണ്ടെത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. വിവരങ്ങൾ പരിശോധിക്കാം

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച ഉൾപ്പെടെ ബിജെപിയ്ക്കെതിരെ സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്.യോഗി ആദിത്യനാഥിന് കീഴിൽ പാർട്ടിയിലെ പല നേതാക്കളും അതൃപ്തരാണ്. മാത്രമല്ല ബിജെപിയുടെ നിർണായക വോട്ട് ബാങ്കായ ബ്രാഹ്മണർ ഉൾപ്പെടെയുള്ള സമാദായങ്ങളും നേതൃത്വത്തിൽ നിന്ന് അകന്ന് കഴിഞ്ഞു.ഈ അസ്വാരസ്യങ്ങൾ മുതലെടുക്കാനൊരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികൾ.

അതേസമയം ബിജെപിയെ താഴെയിറക്കാൻ ബിഎസ്പിയും കോൺഗ്രസുമെല്ലാം പദ്ധതി ഒരുക്കുന്നുണ്ടെങ്കിലും യുപിയിൽ ഇത്തവണ പോരാട്ടം ബിജെപിയും അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയും തമ്മിലായിരിക്കുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.പീപ്പിൾസ് പൾസ് സർവ്വേ ഏജൻസി പ്രതിനിധി നടത്തിയ സർവ്വേയിലെ കണ്ടെത്തൽ 'ദി വയറാണ്' റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ചില സീറ്റുകളിൽ കോൺഗ്രസിന് ശക്തമായ സാന്നിധ്യം ഉണ്ടെങ്കിലും ബിഎസ്പി സംസ്ഥാനത്ത് ക്ഷയിച്ച നിലയിലാണെന്നും സർവ്വേയിലെ ചോദ്യങ്ങളോട് പ്രദേശവാസികൾ പ്രതികരിച്ചു.

ബിജെപിക്കെതിരെ കടുത്ത അതൃപ്തിയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കുന്നതിൽ യോഗി ഭരണം കനത്ത പരാജയമാണെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടത്.മുഖ്യമന്ത്രിയെന്ന നിലയിൽ അഖിലേഷ് യാധവിന്റെ പ്രകടനങ്ങൾ തന്നെയാണ് മികച്ചതെന്ന് ഒബിസി വിഭാഗമായ ലോധി, കുർമി എന്നീ സമുദായങ്ങളിലെ ബിജെപി അനുഭാവികളായ യുവാക്കൾ പോലും പറയുന്നു. കൊവിഡ് പ്രതിരോധത്തിലെ സർക്കാർ വീഴ്ചയ്ക്കെതിരേയും കടുത്ത രോഷമാണ് ഉയരുന്നത്. കർഷകർക്കും സംസ്ഥാനത്ത് രക്ഷയില്ലെന്നും പ്രദേശവാസികൾ പറയുന്നു.

ഇക്കുറി സമാജ്വാദി പാർട്ടി തന്നെ അധികാരത്തിൽ ഏറുമെന്നാണ് പലരും പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അഖിലേഷിനും പാർട്ടിക്കും അത് സാധിക്കുമോയെന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നു. മാത്രമല്ല എസ്പിയുടെ മുസ്ലീം പ്രീണനവും തിരിച്ചടിയാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം കോൺഗ്രസിനും ഇക്കുറി സംസ്ഥാനത്ത് പ്രകടനം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് പറയുന്നവരും കുറവല്ല. എന്നാൽ കോൺഗ്രസിന് അത് തനിച്ച് സാധിച്ചേക്കില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രിയങ്കയുടെ വരവോടെ കോൺഗ്രസിന്റെ നില വലിയ രീതിയിൽ മെച്ചപ്പെട്ടതായി അവധ്, പടിഞ്ഞാറൻ യുപി, പൂർവഞ്ചലിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ വോട്ടർമാരിൽ ഒരു വലിയ വിഭാഗം വിശ്വസിക്കുന്നുണ്ട്. എസ്പിയുമായോ ബിഎസ്പിയുമായോ സഖ്യത്തിൽ എത്തിയാൽ അത് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ഇവർ പറയുന്നു.

മുന്നോക്ക സമുദായങ്ങൾക്കിടയിലും യാദവ ഇതര ഒബിസികൾക്കിടയിലും ജാതവ ഇതര ദളിത് വിഭാഗങ്ങൾക്കിടയിലും ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുത്തതോടെയാണ് സംസ്ഥാനത്ത് ബിജെപി അധികാരം പിടിച്ചത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് വരെ ഈ ഫോർമുല വിജയിച്ചെങ്കിലും സമുദായങ്ങൾക്കിടയിലെ പിന്തുണയിൽ വലിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ബാരബംഗി, അലഹബാദ്, ബാസ്തി എന്നിവിടങ്ങളിലെ ഒബിസി വിഭാഗമായ കുറുമി സമുദായാംഗങ്ങൾ കടുത്ത വിമർശനമാണ് പാർട്ടിക്കെതിരെ ഉയർത്തുന്നത്. മാത്രമല്ല ബിജെപിയുടെ കടുത്ത പിന്തുണയ്ക്കായിരുന്ന ലോധി വിഭാഗവും പാർട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞു. കല്യാൺ സിംഗ്, ഉമാഭാരതി തുടങ്ങിയ ലോധി വിഭാഗത്തിൽ നിന്നുള്ള നേതാക്കളുടെ അഭാവവും സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് പുതിയ ലോധി നേതാക്കളോട് കാണിക്കുന്ന അവഗണനയിലും ഇവർ കടുത്ത അമർഷം രേഖപ്പെടുന്നു.

അവാദ് മേഖലയിൽ ശക്തമായ സ്വാധീനമുള്ള ജാതവ് ഇതര ദലിത് വിഭാഗമായ പാസിസ് ഇത്തവണ തങ്ങളുടെ വോട്ട് എസ്പിക്കാണെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കൂടാതെ പാൽ, വിശ്വകർമ്മ തുടങ്ങിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചെറുവിഭാഗങ്ങളും സമാന അഭിപ്രായം പ്രകടിപ്പിച്ചു. മുസ്ലീം ആധിപത്യമുള്ള സീറ്റുകളിൽ ഒരു ഹിന്ദു സ്ഥാനാർത്ഥിയെ നിർത്തിയാലും പ്രദേശങ്ങളിലെ മുസ്ലീം വോട്ടർമാർ എസ്പിയ്ക്ക് വ്യക്തമായ പിന്തുണ നൽകുമെന്ന് സമുദായാംഗങ്ങൾ പറയുന്നു.

മുസ്ലീങ്ങൾക്കിടയിലെ വിഭജനം തടയാൻ സാധിച്ചാൽ ബിജെപിയെ വീഴ്ത്താമെന്ന ബംഗാൾ പാഠം ഇവിടേയും ആവർത്തിക്കുമെന്ന് അംഗങ്ങൾ വ്യക്തമാക്കി.പടിഞ്ഞാറൻ മേഖലയിലുള്ള ജാട്ട് വിഭാഗങ്ങളും സിഖ് സമുദായാംഗങ്ങളും ബിജെപിക്കെതിര ആഞ്ഞടിച്ചു. കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾ ഉൾപ്പെടെ പല കർഷക വിരുദ്ധ നടപടികളിലും പസമുദായാംഗങ്ങൾ രംഗത്തെത്തി.

അതേസമയം മറുവശത്ത്, ഉയർന്ന ജാതിക്കാരായ കുശ്വാഹ-സൈനി-ശാക്യ വോട്ടർമാർ, നിഷാദ്മാർ, വാല്മീകികൾ എന്നിവർ ഇപ്പോഴും ബിജെപിക്ക് വ്യക്തമായ പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. മാത്രമല്ല ബ്രാഹ്മണ വിഭാഗത്തിന്റേയും പിന്തുണ ബിജെപിക്കാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ വർഷങ്ങളേതിൽ നിന്നും വ്യത്യസ്തമായി ബ്രാഹ്മണർ ബിജെപിക്കെതിരെ രംഗത്തെത്തുന്നുണ്ടെങ്കിലും സമുദായാംഗങ്ങളായ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് തന്നെയാണ് നേതാക്കളുടെ നിലപാട്. അതേസമയം സംസ്ഥാനത്ത് ഇത്തവണ കടുത്ത മത്സരമാകും നേരിടേണ്ടി വരികയെന്ന് ബിജെപി നേതൃത്വം സമ്മതിക്കുന്നു. ഈ ഘട്ടത്തിൽ ഹിന്ദുവോട്ടുകൾ വിഭജിച്ച് പോകാതിരിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് ബിജെപി.

ബിജെപി തുനിഞ്ഞിറങ്ങിയാൽ അവരെ തടയണമെങ്കിൽ ശക്തമായ പ്രതിപക്ഷ ഐക്യം ആവശ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ചെറുപാർട്ടികളെയെല്ലാം ഒപ്പം നിർത്തിയാൽ അത് സംസ്ഥാനത്ത് അട്ടിമറി തന്നെ ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിൽ സംസ്ഥാനത്തെ ചെറുകക്ഷികളായ അപ്ദാനദൾ, നിഷാദ് പാർട്ടി എന്നിവർ ബിജെപിക്കൊപ്പമാണ്, കുറുമി വിഭാഗങ്ങൾക്കിടയിലും മല്ല വിഭാഗങ്ങൾക്കിടയിലും ശക്തമായ പിന്തുണയുള്ള പാർട്ടികളാണിവർ. അതേസമയം മുസ്ലീം യാദവ വോട്ടുകൾക്കൊപ്പം ജാതവരുടെ വോട്ടുകളും പെട്ടിയിലാക്കാനുള്ള ശ്രമങ്ങൾ അഖിലേഷിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടി ഒരുക്കുന്നുണ്ട്. ഇതിനായി ജയന്ത് ചൗധരിയുടെ ആർഎൽഡിയുമായി എസ്പി സഖ്യത്തിലെത്തിയിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിലെ ജാദവർക്കിടയിൽ ശക്തമായ പിന്തുണ ഉള്ള പാർട്ടിയാണ് ആർഎൽഡി.

അതിനിടെ എസ്പി-ആർഎൽഡി സഖ്യത്തിലേക്ക് കോൺഗ്രസും എത്തുമോയെന്നും ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് എസ്പി വ്യക്തമാക്കി കഴിഞ്ഞെങ്കിലും സമാനമനസ്കരുമായി സഖ്യത്തിന് തയ്യാറാണെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ ബിഎസ്പി-കോൺഗ്രസ് സഖ്യത്തിനായിരിക്കും സാധ്യത കൂടുതൽ.

ദളിത് വിഭാഗത്തിൽ ബിഎസ്പിയ്ക്ക് സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.തിരഞ്ഞെടുപ്പിന് മുന്നോടിയായി അതൃപ്തിയുള്ള ബ്രാഹ്മണരെ ആകർഷിക്കാൻ ഒരു സാമൂഹിക സഖ്യം കെട്ടിപ്പടുക്കാൻ പാർട്ടി കഠിനമായി ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും സഹാറൻപുർ, മുസാഫർനഗർ തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ ജാതവ് യുവാക്കൾ പോലും ചന്ദ്രശേഖർ ആസാദ് രാവണന്റ ആസാദ് സമാജ്വാദി പാർട്ടിയിലേക്ക് നീങ്ങി കഴിഞ്ഞു. ബിഎസ്പിയുടെ ശക്തമായ വോട്ട് ബാങ്കായിരുന്നു ജാതവ് വിഭാഗം. ഈ യാഥാർത്ഥ്യങ്ങൾ മുന്നിൽ കണ്ട് ബിഎസ്പി സഖ്യത്തിന് തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications