ജവാന്റെ മൃതദേഹത്തിന് മുന്നിലിരുന്ന് പൊട്ടിച്ചിരിച്ച് യോഗി, വീഡിയോ വൈറൽ, സത്യം ഇതാണ്
ദില്ലി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയ വഴി നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചാവേര്‍ ഭീകരന്റെ സുഹൃത്താണെന്നും പുല്‍വാമ സംഭവത്തിന് ശേഷം ജവാന്മാരെ അപഹസിച്ച് പ്രിയങ്ക ഗാന്ധി ചിരിച്ചുവെന്നും രാഷ്ട്രീയ എതിരാളികള്‍ വ്യാജ പ്രചാരണം അഴിച്ച് വിട്ടിരുന്നു. ഏറ്റവും ഒടുവിലായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെയാണ് പ്രചാരണം.
യോഗിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഒരു ശവപ്പെട്ടിക്ക് സമീപത്ത് നിന്ന് യോഗി ചിരിക്കുന്നതും ഒപ്പമുളളവരോട് സംസാരിക്കുന്നതുമായ 16 ദൈര്‍ഘ്യമുളള വീഡിയോ ആണ് പ്രചരിക്കുന്നത്. ജവാന്റെ സംസ്‌ക്കാര ചടങ്ങുകള്‍ക്കിടെ യോഗി ചിരിക്കുന്നു എന്ന പേരിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

മൃതദേഹത്തിന് മുന്നിലിരുന്നാണ് യോഗിയും കൂട്ടരും തമാശ പറഞ്ഞ് ചിരിച്ചത് എന്നുളളത് നേരാണ്. എന്നാല്‍ അത് വീഡിയോയ്ക്ക് ഒപ്പമുളള കുറിപ്പില്‍ പറയുന്നത് പോലെ ഏതെങ്കിലും ജവാന്റെ മൃതദേഹമല്ല. മറിച്ച് ഉത്തര്‍ പ്രദേശിലെ മുന്‍ മുഖ്യമന്ത്രിയായ എന്‍ഡി തിവാരിയുടെ മൃതദേഹത്തിന് അരികിലിരുന്നായിരുന്നു യോഗിയുടെ ചിരി. ബീഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടണ്‍, രണ്ട് ഉത്തര്‍ പ്രദേശ് മന്ത്രിമാര്‍ എന്നിവരാണ് വീഡിയോയില്‍ യോഗിക്ക് ഒപ്പമുളളത്.
2018 ഒക്ടോബറിലുണ്ടായ ഈ സംഭവം യോഗി ആദിത്യനാഥിനും ബിജെപിക്കെതിരെ വലിയ വിമര്‍ശനം ഉയരാന്‍ കാരണമായിരുന്നു. ഈ വീഡിയോ ആണ് ജവാന്റെ മൃതദേഹത്തിന് മുന്നിലിരുന്ന് യോഗി ചിരിക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications