യുപിയില്‍ യോഗിയെ വീഴ്ത്താന്‍ നീക്കം; അഖിലേഷിന്റെ വന്‍ ഓഫര്‍... മൗര്യയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ഭരണ മാറ്റത്തിന് സാധ്യതയുണ്ടോ. സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരിക്കുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപിയിലെ അസംതൃപ്തരെ കൂടെ ചേര്‍ക്കാനുള്ള നീക്കമാണ് അഖിലേഷ് നടത്തുന്നത്.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്ക് മുമ്പിലാണ് അഖിലേഷിന്റെ ഓഫര്‍. ബിഹാറിലെ മാറ്റം കണ്ടില്ലേ എന്നും അഖിലേഷ് പറയുന്നു. മൃഗീയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ബിജെപിയെ വീഴ്ത്താന്‍ അഖിലേഷിന് സാധിക്കുമോ. മൗര്യ പ്രതികരണവുമായി രംഗത്തുവരികയും ചെയ്തു...

ഉത്തര്‍ പ്രദേശ് ബിജെപിയില്‍ ചില നേതാക്കളില്‍ അതൃപ്തി പുകുയുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു. മന്ത്രിമാര്‍ ഏറെയുണ്ടെങ്കിലും അധികാരം യോഗി ആദിത്യനാഥിലേക്ക് കേന്ദ്രീകരിക്കുന്നു എന്നാണ് വിമര്‍ശനം. മുതിര്‍ന്ന നേതാവ് കേശവ് പ്രസാദ് മൗര്യയെ ഒതുക്കുന്നു, മറ്റു നേതാക്കള്‍ക്ക് തിളങ്ങാന്‍ അവസരം ലഭിക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളുമുണ്ട്. ഈ അവസരം മുതലെടുക്കാനാണ് അഖിലേഷിന്റെ നീക്കം.

ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ 100 ബിജെപി എംഎല്‍എമാര്‍ക്കൊപ്പം പുറത്തുവന്നാല്‍ പിന്തുണ നല്‍കുമെന്നാണ് അഖിലേഷിന്റെ വാഗ്ദാനം. അതുവഴി യോഗിയുടെ ഭരണം അവസാനിപ്പിക്കാമെന്നും മൗര്യയ്ക്ക് മുഖ്യമന്ത്രിയാകാമെന്നും അഖിലേഷ് പറയുന്നു. ബിഹാറില്‍ സംഭവിച്ച രാഷ്ട്രീയ മാറ്റം അയല്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശിലും ആവര്‍ത്തിക്കണമെന്നാണ് അഖിലേഷ് ആവശ്യപ്പെടുന്നത്.

ബിഹാറില്‍ ജെഡിയു-ബിജെപി സഖ്യമാണ് ഭരണം നടത്തിയിരുന്നത്. ബിജെപി തങ്ങളെ വിഭജിക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നുവെന്ന് ജെഡിയുവിന് രഹസ്യ വിവരം ലഭിച്ചുവത്രെ. മഹാരാഷ്ട്രയില്‍ ശിവസേനയെ ഭിന്നിപ്പിച്ച പോലെ ബിഹാറില്‍ ജെഡിയുവിനെ തകര്‍ക്കാന്‍ നീക്കം നടക്കുന്നു എന്നായിരുന്നു നിതീഷ് കുമാറിന്റെ വിമര്‍ശനം. ഇരുപാര്‍ട്ടികളും നിരന്തരം കലഹിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ജെഡിയു ഭരണ സഖ്യത്തെ പൊളിച്ചു. ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് മഹാസഖ്യത്തിനൊപ്പം ചേര്‍ന്നു. ആര്‍ജെഡി, കോണ്‍ഗ്രസ് എന്നീ കക്ഷികളുമായി സഖ്യമുണ്ടാക്കി ഭരണം പിടിക്കുകയും ചെയ്തു. ഇപ്പോള്‍ ബിഹാറില്‍ ബിജെപി ഭരണത്തിന് പുറത്താണ്. ഈ നീക്കം യുപിയിലും നടത്താമെന്നാണ് അഖിലേഷ് യാദവ് ഉപമുഖ്യമന്ത്രി മുമ്പാകെ വച്ചിരിക്കുന്ന ഓഫര്‍.

എന്നാല്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നു. അഖിലേഷ് യാദവിന് അധികാരം ലഭിക്കാത്തതിലുള്ള നിരാശയാണെന്ന് അദ്ദേഹം പറഞ്ഞു. വെള്ളത്തിന് പുറത്തുള്ള മീനിന്റെ അവസ്ഥയാണ് അദ്ദേഹത്തിന്റേത്. സമാജ്‌വാദി പാര്‍ട്ടി സമ്പത്ത്‌വാദി പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. കൂടാതെ മറ്റൊരു വെളിപ്പെടുത്തലും അദ്ദേഹം നടത്തി.

സമാജ്‌വാദി പാര്‍ട്ടിയുടെ 100 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. എന്നാല്‍ എസ്പിയെ തകര്‍ക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യുപിയില്‍ ഭരണം നടത്തുന്നത്. പിന്നാക്ക വിഭാഗത്തില്‍ നിന്ന് ഒരു നേതാവിനെയും വളരാന്‍ അഖിലേഷ് അനുവദിക്കുന്നില്ല. അടുത്ത 25 വര്‍ഷം അഖിലേഷ് യുപി ഭരണം സ്വപ്‌നം കാണേണ്ടെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു.
ഓണം വൈബ്സ്... സെറ്റ് പാവാടയിൽ സുന്ദരിയായി മാവ്യു താരം തമന്ന പ്രമോദ്!

അഖിലേഷ് യാദവ് ആദ്യം സ്വന്തം പാര്‍ട്ടിയെയും എംഎല്‍എമാരെയും നോക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര സിങ് ചൗധരി പ്രതികരിച്ചു. ഉപമുഖ്യമന്ത്രിക്ക് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്യുകയല്ല അഖിലേഷ് വേണ്ടത്. പകരം സ്വന്തം പാര്‍ട്ടിയെയും കുടുംബത്തെയും നോക്കണം. കേശവ് പ്രസാദ് മൗര്യ തികഞ്ഞ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ്. അദ്ദേഹം എപ്പോഴും ബിജെപിക്കൊപ്പം നില്‍ക്കും. സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി ആദര്‍ശം ബലികഴിക്കുന്ന നേതാവല്ല അദ്ദേഹമെന്നും ഭൂപേന്ദ്ര സിങ് പറഞ്ഞു.












Click it and Unblock the Notifications