ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടം; താരപ്രചാരകനല്ലെന്ന പ്രചരണത്തിനെതിരെ വിഎസ്
Recommended Video

തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ സജീവമല്ലെന്ന വാര്‍ത്തകള്‍ക്കും ആക്ഷേപങ്ങള്‍ക്കുമെതിരെ സിപിഎമ്മിന്‍റെ സമുന്നതനായ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സിപിഎം താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് താന്‍ പുറത്തായി എന്ന വാര്‍ത്തകളെ വിഎസ് അച്യുതാനന്ദന്‍ തള്ളിക്കളയുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള നാല്‍പതംഗ സിപിഎം താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് വിഎസിനെ ഒഴിവാക്കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത്തരം പ്രചരണങ്ങളെ പൂര്‍ണ്ണമായി തള്ളുകയാണ് ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഎസ് അച്യുതാനന്ദന്‍..

എല്ലാവരും താരപ്രചാരകരാണ്
ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ എല്ലാവരും താരപ്രചാരകരാണ് ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട് ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണത്രെ, അതെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

കാലഘട്ടത്തിന്റെ ആവശ്യം
ഈ തിരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണതെന്നും അച്യുതാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വാര്‍ത്ത ശ്രദ്ധയില്‍ പെട്ടു
ഇത്തവണ ഞാന്‍ താര പ്രചാരകനല്ല എന്നൊരു വാര്‍ത്ത പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമൻ' ആയിട്ടായിരിക്കും എന്ന് കേട്ടിട്ടുണ്ട്. ഉള്ളിലെരിയുന്ന ചെങ്കനലുകള്‍ താരങ്ങളെ വളര്‍ത്തുന്ന ഘട്ടമാണത്രെ, അത്.

തുളച്ചുകയറ്റത്തിനെതിരെ
ഈ തെരഞ്ഞെടുപ്പ് കാലത്തും ഞാന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല. ആസുരമായ ഈ കാലഘട്ടത്തിന്‍റെ ആവശ്യമാണത്. ഫിനാന്‍സ് മൂലധനത്തിന്‍റെ തുളച്ചുകയറ്റത്തിനെതിരെ, വികസനത്തിന്‍റേയും സുസ്ഥിര വികസനത്തിന്‍റേയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരെ.

ഗോദയിലിറങ്ങേണ്ട സമയം
പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരെ, ജാതി-മത വിഭജനം നടത്തി അതിന്‍റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരെ, ദുര്‍ബ്ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരെ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിത്.

പ്രചരിപ്പിക്കാനുള്ളത്
ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍, ഇവിടെ എല്ലാവരും താരപ്രചാരകരാണ്. പ്രചരിപ്പിക്കാനുള്ളത് സംശുദ്ധമായ ആശയങ്ങളാവുമ്പോള്‍ പ്രത്യേകിച്ചും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

മുന്‍ നിരയില്‍
സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപ്രചാരണത്തിന്‍റെ നേതൃത്വം വഹിക്കുന്നതില്‍ മുന്‍ നിരയില്‍ നിന്ന വിഎസ് അച്യുതാനന്ദന്‍ ഇത്തവണയും പ്രചരണ രംഗത്ത് സജീവമാകും എന്ന് തന്നെയാണ് ഇടത് മുന്നണിയും വ്യക്തമാക്കുന്നത്.

തെക്കന്‍ കേരളത്തില്‍
ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം അദ്ദേഹം പ്രചരണത്തിന് ഇറങ്ങില്ലെങ്കിലും തെക്കന്‍ കേരളത്തില്‍ അദ്ദേഹത്തിനെ പാര്‍ട്ടി സജീവമായി രംഗത്ത് ഇറക്കുന്നുണ്ട്. സംസ്ഥാന മുഴുവന്‍ പ്രചരണത്തിന് എത്താന്‍ സാധ്യതയില്ലാത്തതിനാണ് വിഎസിനെ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പട്ടികയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് എന്നാണ് സൂചന.

സീതാറാം യെച്ചൂരി
പിണറായി വിജയന്‍, സീതാറാം യെച്ചൂരി, എസ് രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എംഎ ബേബി, തോമസ് ഐസക്, എ വിജയരാഘവൻ, എളമരം കരീം, വിജു കൃഷ്ണൻ, എ ആർ സിന്ധു എന്നിവരാണു പ്രചാരകരുടെ പട്ടികയിലുള്ള സിപിഎം നേതാക്കള്‍.

കനയ്യ കുമാറും
കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ബിനോയ് വിശ്വം, ആനി രാജ, കെഇ ഇസ്മയിൽ എന്നിവരാണ് സിപിഐയുടെ കേരളത്തിലെ താരപ്രചാരകർ. നാൽപതംഗ പട്ടികയിൽ കനയ്യ കുമാറും ഇടം പിടിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
വിഎസ് അച്യുതാനന്ദന്‍
ലോക്സഭ തിരഞ്ഞെടുപ്പ്: കേരളത്തിലെ മണ്ഡലങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം












Click it and Unblock the Notifications