'സിന്ധ്യയെ ബിജെപി തന്നെ പൂട്ടും'; മധ്യപ്രദേശ് ബിജെപിയിൽ കൂട്ടപൊരിച്ചൽ!ബിജെപി മുൻഎംഎൽഎ കോൺഗ്രസിലേക്ക്
ഭോപ്പാൽ; കമൽനാഥിൻറെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി അധികാരം പിടിച്ചെങ്കിലും ഭരണം ഉറപ്പിക്കണമെങ്കിൽ ബിജെപിക്ക് കടമ്പകൾ പലതും കടക്കണം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണ് സുപ്രധാനം. തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും സർക്കാരിന്റെ നിലനിൽപ്പ് തന്നെ. അധികാരം നിലനിർത്താനുള്ള കൊണ്ട് പിടിച്ച ശ്രമങ്ങളാണ് സംസ്ഥാനത്ത് ബിജെപി നടത്തുന്നത്.
അതിനിടെ പാർട്ടി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന മുൻ ബിജെപി എംഎൽയുടെ വെളിപ്പെടുത്തൽ വലിയ പൊട്ടിത്തെറിയാണ് ബിജെപിക്കുള്ളിൽ വഴിവെച്ചിരിക്കുന്നത്.
ശെഖാവത്തിന്റെ വെളിപ്പെടുത്തൽ
ബിജെപി നേതാവും മുൻ ബദ്നാവാർ എംഎൽഎയുമായ ബൻവാർ സിംഗ് ശെഖാവത്തിന്റെ വെളിപ്പെടുത്തലാണ് മധ്യപ്രദേശിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മുതിർന്ന നേതാവും ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ വിജയ് വർഗിയ ചൗഹാൻ സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നായിരുന്നു ശെഖാവത്തിന്റെ വെളിപ്പെടുത്തൽ.
5 മണ്ഡലങ്ങളിൽ
ഉപതിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും മുതിർന്ന നേതാക്കളെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്. 5 മണ്ഡലങ്ങളുടെ ചുമതല വിജയ് വർഗിയയ്ക്ക് ആണ്. ഹാട്പിപിലിയ, ബദ്നാവർ, സാൻവേർ, കൂടാതെ മറ്റ് രണ്ട് സീറ്റുകളും. ഇവിടങ്ങളിൽ കൂറുമാറിയെത്തവരുടെ പരാജയം ഉറപ്പാക്കാനാണ് വർഗിയ ശ്രമിക്കുന്നതെന്ന് ശെഖാവത്ത് ആരോപിച്ചു.
സാമ്പത്തിക സഹായം
2018 ൽ ബിജെപി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം വിജയ് വർഗിയയ്ക്കാണ്. തിരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിൽ വിജയ് വർഗിയ ബിജെപി വിമതരെ മത്സരിപ്പിച്ചു. ഇതാണ് പാർട്ടിയുടെ പരാജയത്തിലേക്ക് നയിച്ചത്. വൻ തോതിൽ പണം ഒഴുക്കിയാണ് വിജയ് വർഗിയ ഇവരെ മത്സരിപ്പിച്ചതെന്നും ശെഖാവത്ത് റഞ്ഞു.
പരാജയപ്പെട്ടു
2018 ലെ തിര‍്ഞെടുപ്പിൽ ബന്ദ്വാര മണ്ഡലത്തിൽ നിന്ന് ശെഖാവത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടിരുന്നു. 40000ത്തോളം വോട്ടുകൾക്കായിരുന്നു പരാജയം. മണ്ഡലത്തിൽ ബിജെപി വിമതനായ രാജേശ് അഗർവാളും മത്സരിച്ചിരുന്നു. അഗർവാളിന് 30,000 ത്തിലധികം വോട്ടുകള് നേടാൻ സാധിച്ചിരുന്നു.
ഇനി ലക്ഷ്യം സിന്ധ്യ
എന്നാൽ നിലവിൽ അഗർവാൾ വീണ്ടും പാർട്ടിയിൽ ചേർന്നു. ഇത് വിജയ് വർഗിയയുടെ നീക്കമാണെന്നാണ് ശെഖാവത്ത് ആരോപിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളുടെ ചുമതല വർഗിയയ്ക്കായിരുന്നു . ഇവിടെ വിജയം ഉറപ്പാക്കി ചൗഹാനെ അധികാരത്തിൽ നി്നന് താഴെയിറക്കുകയായിരുന്നു വർഗിയയുടെ ലക്ഷ്യം. അത് നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഇനി സിന്ധ്യയാണ് വിജയ് വർഗിയയുടെ ഉന്നം ശെഖാവത്ത് പറഞ്ഞു.
നിർണായകം
ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് ഈ തിരഞ്ഞെടുപ്പ് നിർണായകമാണ്. ഉപതിരഞ്ഞെടുപ്പിലെ പ്രകടത്തിന്റെ അടിസ്ഥാനത്തിലാകും സിന്ധ്യയുടെ ബിജെപിയിലെ രാഷ്ട്രീയ ഭാവി തന്നെ. സിന്ധ്യയെ ശത്രുവായി പ്രഖ്യാപിച്ച നേതാവാണ് വിജയ് വർഗിയ. അതിനാൽ സിന്ധ്യയുടെ പരാജയം ഉറപ്പാക്കി അതുവഴി സർക്കാരിനെ താഴെയിറക്കാനാണ് വർഗിയ ശ്രമിക്കുന്നതെന്നും ശെഖാവത്ത് പറഞ്ഞു.
വലിയ പൊട്ടിത്തെറി
അതേസമയം ശെഖാവത്തിന്റെ ആരോപണം ബിജെപിക്കുള്ളിൽ വലിയ പൊട്ടിത്തെറിക്കാാണ് വഴിവെച്ചത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാത്തതിന്റെ അതൃപ്തിയാണ് ശെഖാവത്തിനെന്ന് ബിജെപി ആരോപിച്ചു. ബന്ദ്വാരയിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായ രാജ്വർധൻ സിംഗ് ദത്തിഗാവോണിനെതിരേയും ശെഖാവത്ത് രംഗത്തെത്തിയിരുന്നു.
കടുത്ത അതൃപ്തി
2018 ൽ ശെഖാവത്തിനെയാണ് ദത്തിഗാവോൺ പരാജയപ്പെടുത്തിയത്. ദത്തിഗോണിന്റെ ബിജെപിയിലേക്കുള്ള വരവിൽ ശെഖാവത്ത് കടുത്ത അതൃപ്തി പുലർത്തിയിരുന്നു. സ്വന്തം ലാഭത്തിന് കോൺഗ്രസിനെ ചതിച്ച രാജ്വർധന് തിരഞ്ഞെടുപ്പിൽ ജനം മറുപടി നൽകുമെന്ന് ശെഖാവത്ത് പറഞ്ഞിരുന്നു.
വിശദീകരണം
അതേസമയം ശെഖാവത്തിന്റെ പരാമർശത്തിൽ പാർട്ടി വിശദീകരണം തേടി. വിജയ് വർഗിയയ്ക്ക് എതിരായ പരാമർശത്തിൽ ശെഖാവത്തിന് വിശദീകരണം തേടി നോട്ടീസ് നൽകിയതായി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മ പറഞ്ഞു. അതേസമയം വിജയ് വർഗിയയ്ക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചില്ലേങ്കിൽ താൻ കേന്ദ്ര നേതൃത്വത്തെ സമീപിക്കുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ് ശെഖാവത്ത്.
കോൺഗ്രസിലേക്ക്?
അതിനിടെ ശെഖാവത്തിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കോൺഗ്രസ് രംഗത്തെത്തി. നേതാക്കൾ ശെഖാവത്തുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. തന്നെ കോൺഗ്രസ് നേതാക്കൾ ബന്ധപ്പെട്ടുവെന്ന് ശെഖാവത്തും വെളിപ്പെടുത്തി. അതേസമയം നിലവിൽ കോൺഗ്രസിലേക്ക് പോകുന്നത് തിരുമാനിച്ചിട്ടില്ലെന്നും ശെഖാവത്ത് പറഞ്ഞു.
5 പേർ ചേർന്നു
ഉപതിരഞ്ഞെടുപ്പിന് മുൻപ് നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് നേതാക്കൾ അവകാശപ്പെട്ടിരുന്നു. ഇതിനോടകം തന്നെ 5 പ്രമുഖ നേതാക്കൾ കോൺഗ്രസിൽ ചേർന്ന് കഴിഞ്ഞു. കഴിഞ്ഞ ദിവസം മുതിർന്ന നേതാവും മന്ത്രിയുമായ ദീപക് ജോഷി കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
സിന്ധ്യയോടുള്ള എതിർപ്പ്
സിന്ധ്യയോടുള്ള എതിർപ്പും ഉപതിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതുമാണ് നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. വരുന്ന ആഴ്ചകളിൽ നടക്കാനിരിക്കുന്ന മന്ത്രിസഭ വികസനത്തോടെ കൂടുതൽ പൊട്ടിത്തെറികൾ പാർട്ടിയിൽ ഉടലെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
മന്ത്രിസ്ഥാനത്തിനായി
ഉപതിരഞ്ഞെടുപ്പിന് മുൻപ് തങ്ങൾക്ക് മന്ത്രിസ്ഥാനം ലഭിക്കണമെന്ന ആവശ്യമാണ് കൂറുമാറിയെത്തിവർ മുന്നോട്ട് വെച്ചിരിക്കുന്നത്. അതേസമയം മന്ത്രിസ്ഥാനത്തിനായി മുതിർന്ന ബിജെപി നേതാക്കൾ നേതൃത്വത്തെ വട്ടം പിടിച്ചിരിക്കുകയാണ്. ബിജെപിയെടുക്കുന്ന എന്ത് തിരുമാനവും ഉപതിരഞ്ഞെടുപ്പിനെ വലിയ രീതിയിൽ സ്വാധീനിക്കും.
മമതയെ ഒരൊറ്റ കാര്യത്തിലേ അഭിനന്ദിക്കാനാവൂ... ബാക്കിയെല്ലാം കഷ്ടം, എല്ലാം മുടക്കുന്നുവെന്ന് നിര്‍മല!!