തമിഴ്‌നാട് നിയമസഭയിൽ ഇനി വിജയ്‌യും ഉദയനിധിയും നേർക്കുനേർ; പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു
ചെന്നൈ: ഡിഎംകെ നിയമസഭാ കക്ഷി നേതാവായി മുൻ ഉപമുഖ്യമന്ത്രി ഉദയനിധിസ്‌റ്റാലിനെ തിരഞ്ഞെടുത്തു. കൂടാതെ, മുൻ ഡിഎംകെ മന്ത്രിയും മുതിർന്ന നേതാവുമായ കെഎൻ നെഹ്‌റുവിനെ ഉപനേതാവായും മുൻ ഡിഎംകെ മന്ത്രി ഇവി വേലുവിനെ പാർട്ടി വിപ്പായും നിയോഗിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 59 എംഎൽഎമാരുള്ള ഡിഎംകെ, 234 അംഗ തമിഴ്‌നാട് നിയമസഭയിൽ പ്രധാന പ്രതിപക്ഷമായി പ്രവർത്തിക്കും.
234 അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയിൽ ടിവികെയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായിരുന്നില്ല. എന്നാൽ ജോസഫ് സി വിജയ് കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐ (എം), ഐയുഎംഎൽ പിന്തുണയോടെ 120 എംഎൽഎമാരെ നേടി, 118 ഭൂരിപക്ഷ കടമ്പ മറികടന്ന് സർക്കാർ രൂപീകരിച്ചു. ഇതിന്റെ അലയൊലികൾ ഇന്നാണ് അടങ്ങിയത്. ഇതിന് പിന്നാലെയാണ് ഉദയനിധി പ്രതിപക്ഷ നേതാവായി എത്തുമെന്ന് ഉറപ്പായിരിക്കുന്നത്.

ഇതോടെ തമിഴ്‌നാട്ടിലെ 17-ാമത് നിയമസഭയിൽ വിജയിയും ഉദയനിധിയും തമ്മിൽ നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയരായ ഈ രണ്ട് പ്രമുഖരും രാഷ്ട്രീയത്തിലും നേർക്കുനേർ വരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സഭയിൽ എംകെ സ്‌റ്റാലിന്റെ സാന്നിധ്യം ഇല്ലെന്നതും പ്രത്യേകം ഓർക്കേണ്ടതാണ്.
അതിനിടെ ടിവികെ അധ്യക്ഷൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് മണിക്കൂറുകൾക്കകം, പ്രതിപക്ഷമായ ഡിഎംകെ വിജയ് സർക്കാരിനെതിരെ തങ്ങളുടെ ആദ്യ രാഷ്ട്രീയ പ്രഹരം ഏൽപ്പിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ടിവികെ നേതാവിന്റെ വിമർശനങ്ങൾക്ക് മറുപടിയായി എംകെ സ്‌റ്റാലിനാണ് പ്രതികരിച്ചത്.
'ഇപ്പോൾത്തന്നെ സർക്കാരിന് പണമില്ലെന്ന് പറയാൻ തുടങ്ങരുത്. സർക്കാരിന് പണമുണ്ട്. ജനങ്ങൾക്ക് നൽകാനുള്ള മനസും ഭരിക്കാനുള്ള കഴിവും ആണ് ആവശ്യം. തങ്ങളുടെ സർക്കാരിന്റെ സാമ്പത്തിക മാനേജ്‌മെന്റിനെ ഡിഎംകെ അധ്യക്ഷൻ ന്യായീകരിക്കുകയും ചെയ്‌തു. മഹാമാരി, പ്രളയം, കേന്ദ്ര ബിജെപി സർക്കാരിന്റെ അവഗണന തുടങ്ങിയ വെല്ലുവിളികൾക്കിടയിലും തങ്ങളുടെ സർക്കാർ നിരവധി ക്ഷേമപദ്ധതികൾ വിജയകരമായി നടപ്പാക്കി എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായിരുന്ന ഡിഎംകെക്ക് ഇക്കുറി കേവലം 59 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. ഇതോടെ അവർ അധികാരം നഷ്‌ടപ്പെട്ട് പ്രതിപക്ഷമായി മാറി. കൂടാതെ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായിരുന്ന എംകെ സ്‌റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥി വിഎസ് ബാബുവിനോട് പരാജയപ്പെടുകയായിരുന്നു.
ഇതോടെ പ്രതിപക്ഷ പദവി ലഭിച്ച ഡിഎംകെയിൽ നിയമസഭാ കക്ഷി നേതാവായി ആര് വരുമെന്ന് വലിയ ആകാംഷയായിരുന്നു നിലനിന്നിരുന്നത്. ആദ്യ കൂടിയാലോചനാ യോഗത്തിൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും അന്നേദിവസം എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡിഎംകെ നേതാവ് സ്‌റ്റാലിന്റെ അധ്യക്ഷതയിൽ ഇന്ന് ഒരു കൂടിയാലോചനാ യോഗം ചേർന്നത്.












Click it and Unblock the Notifications