'സ്യൂട്ട് ധരിച്ചാൽ പ്രശ്‌നം എന്ത്? തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിൽ'; വിജയ്
ന്യൂഡൽഹി: തമിഴ്‌നാട്ടിലെ രാഷ്ട്രീയപോരാട്ടം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണെന്ന് ടിവികെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ വിജയ്. ടിവികെയുടെ വൻ വിജയത്തിന് ശേഷമുള്ള ആദ്യ റാലിയിലായിരുന്നു ഈ പ്രസ്‌താവന. ഡിഎംകെയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് വിജയ് ഉന്നയിച്ചത്. മുൻഭരണകക്ഷി കുടുംബവാഴ്‌ച പ്രോത്സാഹിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാർട്ടിക്കെതിരെയുള്ള കൂറുമാറ്റ ആരോപണങ്ങളെ വിജയ് തള്ളി. ഡിഎംകെയും എഐഎഡിഎംകെയും സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും കൂട്ടിച്ചേർത്തു. ഇപ്പോഴും ഞാൻ രാഷ്ട്രീയപരമായി പറയുന്നു: മത്സരം രണ്ട് പാർട്ടികൾ തമ്മിൽ മാത്രമാണ്, ഒന്ന് ഡിഎംകെ, മറ്റൊന്ന് ടിവികെ. മറ്റാർക്കും ഇവിടെ സ്ഥാനമില്ല; വിജയ് വ്യക്തമാക്കി.

ടിവികെ ഭരണം ജനങ്ങൾക്കുവേണ്ടിയും സംസ്ഥാനത്തിന്റെ അവകാശങ്ങൾക്കും മതേതരത്വത്തിനും വിട്ടുവീഴ്‌ചയില്ലാതെയും ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഞാൻ അധികാരമേറ്റിട്ട് ഏതാനും ആഴ്‌ചകൾ മാത്രമേ ആയിട്ടുള്ളൂ, എന്നിട്ടും ആറുമാസം നിശബ്‌ദരായിരിക്കുമെന്ന് പറഞ്ഞവർക്ക് ആറുദിവസം പോലും അടങ്ങിയിരിക്കാൻ കഴിഞ്ഞില്ല; വിജയ് പറയുന്നു.
വർഷങ്ങളായി നിങ്ങളെ മാറ്റിമാറ്റി വഞ്ചിച്ചുകൊണ്ടിരുന്ന രണ്ട് പേരെ തള്ളിക്കളഞ്ഞ്, നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ വന്ന നിങ്ങളുടെ വിജയേയും, നിങ്ങളുടെ ജ്യേഷ്ഠനെയും അനുജനെയും നിങ്ങൾ തിരഞ്ഞെടുത്തു, എന്നെ മുഖ്യമന്ത്രിയാക്കുകയല്ല, നിങ്ങളുടെ ആദ്യത്തെ സേവകനാക്കി മാറ്റി; അദ്ദേഹം കൂട്ടിച്ചേർത്തു.
വസ്ത്രധാരണം എന്തിന് രാഷ്ട്രീയ വിഷയമാകണമെന്ന് വിജയ് ചോദിച്ചു. അടുത്തിടെ തന്റെ ഡൽഹി സന്ദർശനത്തിന് ശേഷമുണ്ടായ വിവാദങ്ങൾ സൂചിപ്പിച്ചു കൊണ്ടായിരുന്നു വിജയ്‌യുടെ പ്രതികരണം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയ വിജയ് സ്യൂട്ട് ആയിരുന്നു ധരിച്ചിരുന്നത്. അതിൽ ചില കേന്ദ്രങ്ങളിൽ നിന്ന് കടുത്ത വിമർശനം ഉയർന്നിരുന്നു.
'ഞാൻ അടുത്തിടെ ധരിക്കുന്ന പുതിയ സ്യൂട്ടിനെക്കുറിച്ച് പലരും സംസാരിക്കുന്നുണ്ട്. നമുക്ക് കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ? അത് അധികാരികൾക്ക് മാത്രമുള്ളതാണോ? അങ്ങനൊന്നുമില്ല. ഞാൻ ഒരുപാട് നിറങ്ങൾ ധരിക്കുന്നില്ല. നമ്മുടെയെല്ലാം ഹൃദയങ്ങളെ പോലെ കറുപ്പും വെളുപ്പും മാത്രമാണത്. എല്ലാ കാര്യങ്ങളിലും ഞാൻ സുതാര്യനും ലളിതനുമായിരിക്കുമെന്ന് കാണിക്കാനാണ് ഈ നിറങ്ങൾ തിരഞ്ഞെടുത്തത്, കറുപ്പും വെളുപ്പും പോലെ' വിജയ് പറയുന്നു.
കറുപ്പ് നിറം എന്തിനെ സൂചിപ്പിക്കുന്നു, ആരെ പ്രതിനിധീകരിക്കുന്നു എന്നൊന്നും വിശദീകരിക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു, കാരണം എല്ലാവർക്കും അത് ഇതിനകം അറിയാം. ഞാൻ ദീർഘമായി വിശദീകരിക്കുന്ന ആളോ അനാവശ്യമായി സംസാരിക്കുന്ന ആളോ അല്ല. ആളുകൾക്കറിയാം, നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് ഞങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്, അതിനാൽ ആ ജോലിയിൽ മാത്രം ശ്രദ്ധിക്കുക. നിങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ ഞങ്ങൾ ശ്രദ്ധിച്ചോളാം; വിജയ് പറഞ്ഞു.
അതേസമയം, തിരുച്ചിറപ്പള്ളി ഈസ്‌റ്റിൽ വിജയിക്കുകയും പിന്നീട് സീറ്റ് രാജിവെച്ച് ചെന്നൈയിലെ പെരമ്പൂർ നിലനിർത്തുകയും ചെയ്‌ത വിജയിയുടെ ആദ്യത്തെ പ്രധാന പൊതുപ്രസംഗമായിരുന്നു ഇത്. വിമാനത്താവളം മുതൽ യോഗസ്ഥലം വരെ റോഡിന്റെ ഇരുവശത്തും അണിനിരന്ന ജനക്കൂട്ടം വാഹനത്തിൽ പൂക്കൾ വർഷിച്ച് ആവേശപൂർവ്വമാണ് തങ്ങളുടെ പ്രിയതാരവും മുഖ്യമന്ത്രിയുമായ വിജയ്‌യെ എതിരേറ്റത്.












Click it and Unblock the Notifications