തമിഴ്‌നാട്ടിൽ നിർണായക യോഗം വിളിച്ചുചേർത്ത് വിജയ്; പങ്കെടുക്കില്ലെന്ന് ഇടതു പാർട്ടികൾ, ടിവികെക്ക് തിരിച്ചടിയോ?
ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം സർക്കാരിന്റെ ആദ്യ നിർണായക ഘടകകക്ഷി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. ചെന്നൈയിൽ വിളിച്ചുചേർത്തിരിക്കുന്ന ഉന്നതതല യോഗത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഇടതുപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചതോടെ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. സർക്കാരിന്റെ സുഗമമായ മുന്നോട്ടുപോക്കിനും ഭാവി പ്രവർത്തനങ്ങൾക്കുമായി വിളിച്ചുചേർത്ത ഈ യോഗത്തിൽ ഇടതുപക്ഷ കക്ഷികൾ പങ്കെടുക്കില്ലെന്ന തീരുമാനമാണ് ചർച്ചയാവുന്നത്.
പുതിയ സഖ്യസർക്കാരിന്റെ ആദ്യത്തെ ഔദ്യോഗിക യോഗമാണിത് എന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഭരണകക്ഷിയിലെ പ്രമുഖ മന്ത്രിമാരും നേതാക്കളും ഒന്നിച്ച് സഖ്യകക്ഷി നേതാക്കളെ നേരിൽ കണ്ട് ക്ഷണിക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. തമിഴ്‌നാട്ടിൽ ശക്തമായ സ്വാധീനമുള്ള കോൺഗ്രസ്, വിസികെ, എംഡിഎംകെ, ഐയുഎംഎൽ എന്നീ പ്രമുഖ കക്ഷികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് കമ്മ്യൂണിസ്‌റ്റ് പാർട്ടികളുടെ ഈ വേറിട്ട നിലപാട് വലിയ രാഷ്ട്രീയ ശ്രദ്ധ നേടുന്നത്.

പുറത്തുനിന്നുള്ള പിന്തുണ മാത്രമെന്ന് ഇടതുകക്ഷികൾ
ഭരണ മുന്നണിയുടെ ഭാഗമാണെങ്കിലും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് സിപിഐ, സിപിഐ (എം) എന്നീ ഇടതുപക്ഷ കക്ഷികളുടെ സംയുക്ത തീരുമാനം. ടിവികെ സർക്കാരിന് തങ്ങൾ പുറത്തുനിന്ന് മാത്രമാണ് പിന്തുണ നൽകുന്നതെന്നും മന്ത്രിസഭയിലോ ഔദ്യോഗിക ഭരണ സമിതികളിലോ ഭാഗമല്ലാത്തതിനാലാണ് ഇത്തരം യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ഇടതുപക്ഷ നേതാക്കൾ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ്‌യുടെ നേത്യത്വത്തിലുള്ള ടിവികെ 108 സീറ്റുകൾ നേടി നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്, വിസികെ, ഇടതുപക്ഷ പാർട്ടികൾ, മുസ്ലിം ലീഗ് എന്നിവരടങ്ങുന്ന പാർട്ടികളുടെ നിർണായകമായ പിന്തുണയോടെയാണ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിച്ചത്.
തിരഞ്ഞെടുപ്പ് വേളയിൽ തങ്ങൾക്ക് നൽകിയ വിശ്വസ്‌തമായ പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി അറിയിക്കാനും വരുംദിവസങ്ങളിലെ ഭരണപരമായ നയങ്ങൾ രൂപീകരിക്കാനും ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വിജയ്‌യുടെ അധ്യക്ഷതയിൽ ഇന്നത്തെ യോഗം നിശ്ചയിച്ചിട്ടുള്ളത്. ഇതിനായി ടിവികെയുടെ പ്രമുഖ മന്ത്രിമാരും നേതാക്കളും നേരിട്ടെത്തിയാണ് ഘടകകക്ഷി നേതാക്കൾക്ക് ഔദ്യോഗിക ക്ഷണക്കത്ത് കൈമാറിയത്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് ഖാദർ മൊഹീദീൻ, എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോ എന്നിവരെ ടിവികെ മന്ത്രിമാരായ ബുസി ആനന്ദ്, ആദവ് അർജുന എന്നിവർ ഇന്ന് നേരിൽ കണ്ടാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. സഖ്യകക്ഷി യോഗത്തിൽ പങ്കെടുത്ത് തമിഴ്‌നാടിന്റെ വികസനത്തിനായുള്ള പുതിയ നയങ്ങൾക്ക് രൂപം നൽകാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ഇരു നേതാക്കളോടും മന്ത്രിമാർ ആവശ്യപ്പെട്ടു.
കോൺഗ്രസ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ ഈ യോഗത്തെ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്. തമിഴ്‌നാട്ടിൽ സഖ്യസർക്കാർ എന്ന യാഥാർത്ഥ്യത്തിലേക്ക് രാഷ്‌ട്രീയ സാഹചര്യം മാറിയതോടെ നയരൂപീകരണത്തിലും ഭരണപരമായ മുൻഗണനകളിലും ഘടകകക്ഷികൾക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതായിരിക്കും ഇന്നത്തെ യോഗം. അവിടെ ഇടത് പാർട്ടികളുടെ അഭാവം ടിവികെയ്ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.
എന്തുകൊണ്ട് ഇടതുപക്ഷം വിട്ടുനിൽക്കുന്നു?
ഇടതുപക്ഷ കക്ഷികൾ സർക്കാരിന് പിന്തുണ നൽകുന്നുണ്ടെങ്കിലും ഔദ്യോഗിക ഭരണപരമായ യോഗങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ സ്വതന്ത്രമായ രാഷ്ട്രീയ നിലനിൽപ്പ് മുന്നിൽ കണ്ടും ജനകീയ വിഷയങ്ങളിൽ സമ്മർദ്ദം ചെലുത്താനുമുള്ള അവകാശം കാത്തുസൂക്ഷിക്കാനും ഇടതുപക്ഷം ഈ തീരുമാനത്തിലൂടെ ആഗ്രഹിക്കുന്നു.
അതേസമയം, ഇടതുപക്ഷത്തിന്റെ ഈ വിട്ടുനിൽക്കൽ പ്രതിപക്ഷ പാർട്ടികൾക്ക് തങ്ങൾക്കെതിരെ ഉപയോഗിക്കാനുള്ള ആയുധമാകുമോ എന്ന ആശങ്ക ടിവികെ നേതൃത്വത്തിനുണ്ട്. സഖ്യത്തിന് ഉള്ളിൽത്തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന തരത്തിൽ ഉയർന്നേക്കാവുന്ന രാഷ്‌ട്രീയ പ്രചാരണങ്ങളെ ചെറുക്കുക എന്നത് ഭരണപക്ഷത്തിന് വലിയ വെല്ലുവിളിയാണ്. എങ്കിലും ഇടതുകക്ഷികൾ സർക്കാരിനുള്ള പിന്തുണ പിൻവലിക്കില്ലെന്ന് ഉറപ്പ് നൽകിയത് ടിവികെയ്ക്കും വിജയ്ക്കും ആശ്വാസമാണ്.












Click it and Unblock the Notifications