Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടർമാരുടെ മർമ്മത്തിൽ പിടിച്ച് വിജയ്; 'നെയ്ത്തുകാർക്ക് 30,000, കർഷകരുടെ വായ്‌പ എഴുതിത്തള്ളും'

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വോട്ടർമാരെ ആകർഷിക്കുന്ന കൂടുതൽ വാഗ്‌ദാനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ്. അധികാരത്തിലെത്തിയാൽ നെയ്ത്തുകാരുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ ഇ-കൊമേഴ്‌സ് ബ്രാൻഡ് സ്ഥാപിക്കും എന്നതുൾപ്പടെ നിർണായക പ്രഖ്യാപനങ്ങളാണ് വിജയ് നടത്തിയത്.

നൂൽവിലയിലെ ചാഞ്ചാട്ടവും വൈദ്യുതി നിരക്ക് വർധനയും ലഘൂകരിക്കാൻ നെയ്ത്തുകാരുടെ കുടുംബങ്ങൾക്ക് വർഷം 30,000 രൂപ വീതം നൽകുമെന്നും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ തിരുപ്പൂരിൽ പ്രഖ്യാപിച്ചു. ടിവികെ രൂപീകരിച്ച ശേഷമുള്ള ആദ്യ തിരുപ്പൂർ സന്ദർശനത്തിലായിരുന്നു ഈ പ്രഖ്യാപനം. സംസ്ഥാനത്ത് ഏറ്റവുമധികം നെയ്ത്തുകാർ അധിവസിക്കുന്ന മേഖലകളിൽ ഒന്ന് കൂടിയാണ് തിരുപ്പൂർ.

vijay

ടിവികെയുടെ പ്രകടനപത്രിക ഏപ്രിൽ 16-ന് പുറത്തിറക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, തിരുപ്പൂർ സന്ദർശനത്തിൽ നെയ്ത്തുകാർ, എംഎസ്എംഇകൾ, കർഷകർ, സർക്കാർ ജീവനക്കാർ, പോലീസ് സേന എന്നീ വിഭാഗങ്ങൾക്കായി ചില വാഗ്‌ദാനനങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയെന്നത് ശ്രദ്ധേയമായ കാര്യമാണ്.

പ്രധാന വാഗ്‌ദാനങ്ങൾ

നെയ്ത്തുകാർക്ക് 10 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ, പ്രതിമാസ പെൻഷൻ 3000 രൂപയായി വർദ്ധന, അസംസ്‌കൃതത വസ്‌തുക്കൾക്ക് 50 ശതമാനം വരെ സബ്‌സിഡി എന്നിവയും വിജയ് തിരഞ്ഞെടുപ്പ് റാലിയിൽ വാഗ്‌ദാനം ചെയ്‌തു. കൈത്തറികൾക്ക് 500 യൂണിറ്റ് വരെയും പവർലൂമുകൾക്ക് 1500 യൂണിറ്റ് വരെയും സൗജന്യ വൈദ്യുതിയും ലഭ്യമാക്കും.

എംഎസ്എംഇകളെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ 15,000 കോടി രൂപയുടെ സംസ്ഥാന ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് സ്ഥാപിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. അഞ്ച് വർഷത്തേക്ക് വൈദ്യുതി നികുതി ഇളവ് നൽകും. യൂണിറ്റുകളുടെ നവീകരണത്തിനായി 50 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്ക് 35 ശതമാനം വരെ നേരിട്ടുള്ള മൂലധന സബ്‌സിഡിയും ലഭ്യമാക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.

കർഷകരെയും ഒപ്പം നിർത്താൻ വിജയ് വാഗ്‌ദാനങ്ങൾ നൽകിയിട്ടുണ്ട്. അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ളവരുടെ കാർഷിക സഹകരണ വായ്‌പകൾ എഴുതിത്തള്ളും; അഞ്ച് ഏക്കറിൽ കൂടുതലുള്ളവർക്ക് 50 ശതമാനം വായ്‌പ ഇളവ് ലഭിക്കും. താങ്ങുവിലക്ക് നിയമപരമായ ഉറപ്പ് നൽകും. നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 45,000 രൂപയും നൽകും. 100 ശതമാനം വിള ഇൻഷുറൻസ് പദ്ധതിയും ഉറപ്പാക്കുമെന്ന് വിജയ് പറഞ്ഞു.

സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പരിഗണിക്കുമെന്ന് വിജയ് ഉറപ്പുനൽകുകയും ചെയ്‌തുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. 'അഞ്ച് വർഷമോ അതിൽ കൂടുതലോ തുടർച്ചയായി സേവനമനുഷ്‌ഠിച്ച താൽക്കാലിക അധ്യാപകർക്കും നഴ്‌സുമാർക്കും ക്ലർക്കുമാരെയും സ്ഥിരപ്പെടുത്തുമെന്നും വിജയ് പ്രഖ്യാപിച്ചു.

പോലീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം 18,200 രൂപയിൽ നിന്ന് 25,000 രൂപയായി വർധിപ്പിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കഠിനമായ ചുമതലകളുള്ളവർക്ക് പ്രതിമാസം 1000 രൂപ ഡ്യൂട്ടി അലവൻസും പോലീസ് ക്ഷേമ, പ്രവർത്തന സാഹചര്യ നിയമം നടപ്പാക്കി ജോലി സമയം നിയന്ത്രിക്കപ്പെടും.

വിജയ് കറുത്ത കുതിരയാകുമോ?

സാധാരണയായി ഡിഎംകെ-എഐഎഡിഎംകെ സഖ്യങ്ങൾ തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനാണ് തമിഴ്‌നാട് സാധാരണഗതിയിൽ സാക്ഷ്യം വഹിക്കുന്നത്. എന്നാൽ ഇക്കുറി ആ രാഷ്ട്രീയ ഭൂമികയിലേക്ക് ടിവികെ എന്ന പുതുകക്ഷിയിലൂടെ വിജയ് കൂടി വന്നിറങ്ങിയതോടെ ചൂടേറുകയാണ്. വിജയ് ആവട്ടെ വമ്പൻ വാഗ്‌ദാനങ്ങളും പടുകൂറ്റൻ റാലികളുമായി കളംപിടിക്കുകയാണ്. ഇതോടെ ടിവികെ തിരഞ്ഞെടുപ്പിൽ കറുത്ത കുതിരയാകുമോ എന്നാണ് ഉയരുന്ന ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+