ജയം കൊണ്ട് നിർത്താതെ വിജയ്; വിദ്യാർത്ഥികളെ ആകർഷിക്കാൻ ടിവികെ പദ്ധതി, സ്‌കോളർഷിപ്പ് വിതരണം ചെയ്യും
ചെന്നൈ: തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കൂടുതൽ പദ്ധതികളുമായി ടിവികെ. വിദ്യാർത്ഥികളുമായും അവരുടെ മാതാപിതാക്കളുമായും ബന്ധം കൂടുതൽ ശക്തമാക്കാൻ വാർഷിക വിദ്യാഭ്യാസ പുരസ്‌കാര-സ്കോളർഷിപ്പ് വിതരണ ചടങ്ങ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് പാർട്ടി ഇപ്പോൾ. ഇതിനായുള്ള ഒരുക്കങ്ങൾ പാർട്ടി നേതൃത്വം ആരംഭിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
ഓരോ നിയമസഭാ മണ്ഡലത്തിലും ഒന്നാം, രണ്ടാം, മൂന്നാം റാങ്ക് നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് എത്രയും വേഗം പാർട്ടി നേതൃത്വത്തിന് കൈമാറാൻ ജില്ലാ സെക്രട്ടറിമാർക്ക് ടിവികെ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ വിവിധ ജില്ലാ ഘടകങ്ങൾ വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അന്തിമ പട്ടിക അടുത്ത ദിവസങ്ങളിൽ നേതൃത്വത്തിന് കൈമാറുമെന്നാണ് വിവരം.

വിജയ് മക്കൾ ഇയക്കം കാലം മുതൽ നടൻ വിജയ്ക്കൊപ്പമുള്ള ഒരു ജില്ലാ സെക്രട്ടറി പറയുന്നതനുസരിച്ച്, കുട്ടികളുമായും അവരുടെ മാതാപിതാക്കളുമായും പാർട്ടിയുടെ ബന്ധം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. നേരത്തെയും സമാനമായ പരിപാടികൾ വിജയ് ഫാൻസ് അസോസിയേഷൻ മുഖേന നടത്തി വന്നിരുന്നു.
'ഫാൻസ് അസോസിയേഷൻ പ്രവർത്തിച്ചിരുന്ന കാലം മുതൽ തന്നെ അർഹരായവരെ സഹായിച്ചുവരികയായിരുന്നു. പിന്നീട് അത് ഒരു ജനകീയ പ്രവർത്തനമായി മാറി. പാർട്ടി രൂപീകരിച്ച ശേഷം നമ്മുടെ നേതാവ് വിജയ് നേരിട്ട് വിദ്യാർത്ഥികളെ കാണുകയും അവാർഡുകളും സ്കോളർഷിപ്പുകളും നൽകുകയും ചെയ്‌തു' അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകളിൽ നിന്നുമുള്ള പട്ടികകൾ ലഭിച്ച ശേഷം ചടങ്ങിന്റെ തീയതി, വേദി, മറ്റ് ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് പാർട്ടി നേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് മറ്റൊരു മുതിർന്ന ടിവികെ നേതാവ് അറിയിച്ചു. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും ചടങ്ങ് ഒറ്റഘട്ടമായാണ് സംഘടിപ്പിക്കാൻ സാധ്യതയെന്നാണ് വിവരം.
മികവ് തെളിയിച്ച വിദ്യാർത്ഥികളെ വിജയ് നേരിട്ട് ആദരിക്കുകയും സ്കോളർഷിപ്പുകൾ വിതരണം ചെയ്യുകയും ചെയ്‌തതോടെയാണ് ഈ വാർഷിക പരിപാടിക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചത്. കഴിഞ്ഞ വർഷം തമിഴ്‌നാട്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 600 വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച വിജയ്, വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകണമെന്ന് ആഹ്വാനം ചെയ്‌തിരുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി പിന്തുടരുന്ന അതേ മാതൃക ഇത്തവണയും തുടരാനാണ് പാർട്ടി ആലോചിക്കുന്നത്. വിജയ് തന്നെയാകും പുരസ്‌കാരങ്ങളും സ്കോളർഷിപ്പുകളും വിതരണം ചെയ്യുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്യുക. പരിപാടിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.














Click it and Unblock the Notifications