തമിഴ് മണ്ണിൽ കളംമാറ്റി കളിച്ച് വിജയ്; പ്രചാരണ വാഹനത്തിൽ എംജിആറിന്റെ ചിത്രവും, ലക്ഷ്യം എഐഎഡിഎംകെ?
ചെന്നൈ: തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ അതിന് മുന്നോടിയായുള്ള നീക്കങ്ങൾ സജീവമാണ്. വിവിധ പാർട്ടികളിൽ തമ്മിൽ സഖ്യവും പുതിയ പാർട്ടികളുടെ ഉദയവും ഒക്കെയായി പ്രക്ഷുബ്‌ധമാണ് തമിഴ് രാഷ്ട്രീയം. അവിടേക്കാണ് വിജയെ പോലെയുള്ള വലിയൊരു താരം രാഷ്ട്രീയ പ്രവേശനം നടത്തിയതും തന്റെ ആരാധകരെ മുഴുവൻ ഒപ്പം നിർത്തി അടുത്ത തിരഞ്ഞെടുപ്പിന് നേരിടാൻ ഒരുങ്ങുന്നതും.
അതിന്റെ ഭാഗമായി നാളെ തിരുച്ചിറപ്പള്ളിയിൽ വിജയുടെ പ്രചാരണ പര്യടനം തുടങ്ങുകയാണ്. മൂന്ന് ജില്ലകളിലായി നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. അടുത്തിടെ നടന്ന മാനാട് പരിപാടിയുടെ വമ്പൻ ജനപങ്കാളിത്തം മുറുമുറുപ്പുകൾ ഉണ്ടാക്കുമ്പോഴാണ് വിജയ് തന്റെ അടുത്ത പ്രചാരണ പരിപാടിയുമായി മുന്നോട്ട് പോവുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും എഐഡിഎംകെ അടക്കമുള്ള പാർട്ടികളെ ലക്ഷ്യമിട്ട് വിജയ് നിരന്തരം പ്രസ്‌താവനകൾ ഇറക്കുന്നത് കാണാമായിരുന്നു. അപ്പോഴൊക്കെയും കാര്യം മനസിലാക്കാതെ നിന്നവർക്ക് വലിയൊരു സൂചന ഇപ്പോൾ പര്യടനത്തിന് മുന്നോടിയായി വിജയ് നൽകിയിരിക്കുകയാണ്. എഐഎഡിഎംകെയുടെ അണികളെ ലക്ഷ്യമിട്ടുള്ള വമ്പൻ തന്ത്രത്തിനാണ് വിജയ് തുടക്കമിട്ടിരിക്കുന്നതെന്ന് കാണാം.
നാളെ പ്രചാരണത്തിന് ഇറങ്ങുന്ന വിജയുടെ വാഹനത്തിൽ അണ്ണാ ദുരൈയ്ക്ക് ഒപ്പം എംജിആറിന്റെ ചിത്രവും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. രാഷ്ട്രീയ പ്രവേശനം തുടങ്ങിയ സമയം മുതൽ എംജിആറിന്റെ പേരെടുത്ത് പറയുന്ന വിജയ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങളെ കുറിച്ചും രീതികളെ കുറിച്ചും ഒക്കെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്.
ബസിൽ എംജിആർ, അംബേദ്‌കർ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. എംജിആർ ഉണ്ടാക്കിയ പാർട്ടിയായ എഐഡിഎംകെ ഇപ്പോൾ നശിച്ചുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങൾ അല്ല പിന്തുടരുന്നതെന്നും ഒക്കെ സൂചിപ്പിച്ചിട്ടുള്ള വിജയ് ഇപ്പോൾ അണികളെ തനിക്ക് ഒപ്പം നിർത്താനുള്ള ശ്രമമാണ് തുടങ്ങിയതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
എംജിആറിന്റെ പിന്മുറക്കാർ തങ്ങളാണ് എന്ന് അവകാശപ്പെട്ടുകൊണ്ട് എഐഎഡിഎംകെ പ്രചാരണം നയിക്കുമ്പോൾ അതിന് ഖണ്ഡിച്ചു കൊണ്ട് അദ്ദേഹത്തിന്റെ പാരമ്പര്യം ഏറ്റെടുക്കാനാണ് വിജയും ടിവികെയും ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തൽ. എടപ്പാടി പളനി സ്വാമി അടക്കമുള്ള നേതാക്കൾ ഇതിനെ വളരെ ഗൗരവമായി തന്നെയാണ് വീക്ഷിക്കുന്നത്.
ശ്രദ്ധേയമായ കാര്യം എന്തെന്നാൽ എംജിആറിനെ പശ്ചാത്തലമാക്കി തന്റെ രാഷ്ട്രീയ യാത്രയുടെ തിരക്കഥയൊരുക്കാൻ വിജയ് നേരത്തെ ശ്രമിക്കുന്നത് തമിഴ്‌നാട് കണ്ടതാണ്. അടുത്തിടെ നടന്ന ഒരു യോഗത്തിൽ അദ്ദേഹം തന്നെ ഇക്കാര്യം തുറന്നുപറയുകയും ചെയ്‌തിരുന്നു. 1967ലും 1977ലും തമിഴ്‌നാട് മാറ്റം കണ്ടതുപോലെ, 2026ലും വീണ്ടും ഒരു മാറ്റം ഉണ്ടാവുമെന്നാണ് വിജയ് പ്രസംഗത്തിനിടെ പറഞ്ഞത്.
ഏറ്റവും ഒടുവിൽ എഐഎഡിഎംകെ അണികളുടെ പിന്തുണ കൂടി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് തന്റെ കരുക്കൾ ഓരോന്നും നീക്കുന്നത്. നിലവിൽ എഐഎഡിഎംകെയിലെ ഭിന്നത മുതലെടുത്തു കൊണ്ട് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാനാണ് വിജയ് ശ്രമിക്കുന്നത്. എന്തെന്നാൽ ഇപിഎസിന് പ്രവർത്തകരെ കൈയിലെടുക്കാനോ നിലനിർത്താനോ സാധിക്കുന്നില്ല എന്ന വിമർശനം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.
അതിന് ഇന്ധനം പകർന്നുകൊണ്ടാണ് വിജയുടെ നീക്കങ്ങൾ. എന്തായാലും നാളെയാണ് തമിഴ്‌നാട് ഉറ്റുനോക്കുന്ന പര്യടനം ആരംഭിക്കുന്നത്. കർശന ഉപാധികളോടെയാണ് സർക്കാർ ഇക്കുറി വിജയുടെ പരിപാടിക്ക് അനുമതി നൽകിയത്. റോഡ് ഷോ അടക്കമുള്ള കാര്യങ്ങൾക്ക് വിലക്കുണ്ടെന്നാണ് വിവരം. ശനിയാഴ്‌ചകളിൽ മാത്രമായിരിക്കും പര്യടനം നടത്തുക. വാരാന്ത്യ രാഷ്ട്രീയം എന്ന പേരിൽ വിമർശനം ഉയരുന്നുണ്ടെങ്കിലും അതിനൊന്നും ചെവികൊടുക്കേണ്ടെന്നാണ് ടിവികെ തീരുമാനം.












Click it and Unblock the Notifications