തമിഴ്നാട്ടിൽ 'വിശ്വാസം' തെളിയിച്ച് വിജയ്; ടിവികെ സർക്കാരിനെ പിന്തുണച്ച് 144 എംഎൽഎമാർ
തമിഴ്നാട്ടിൽ വിശ്വാസ വോട്ടെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ജയിച്ച് ടിവികെ. ന വോട്ടെടുപ്പിൽ 144 പേരുടെ പിന്തുണയാണ് സർക്കാരിന് ലഭിച്ചത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് എഐഎഡിഎംകെയിൽ നിന്ന് 25 എംഎൽഎമാർ വിജയിയെ പിന്തുണച്ചതാണ്. അതേസമയം ഡിഎംകെയുടെ 61 എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
മുഖ്യമന്ത്രിയായതിന് ശേഷം വിജയ് നേരിട്ട ആദ്യ വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു ഈ വിശ്വാസവോട്ടെടുപ്പ്. എന്നാൽ ഫലം പുറത്തുവന്നതോടെ ടിവികെ സർക്കാർ തങ്ങളുടെ നില കൂടുതൽ ഭദ്രാമാക്കി. ടിവികെയ്ക്ക് 106 എംഎൽഎമാരാണ് ഉള്ളത്. കോൺഗ്രസ്, സി പി ഐ, സി പി എം, വി സി കെ, ഐ യു എം എൽ ഉൾപ്പെടെയുള്ള കക്ഷികളാണ് വിജയ് സർക്കാരിനെ ആദ്യം പിന്തുണച്ചത്. എ എം എം കെ എംഎൽഎ കാമരാജിൻ്റെ പിന്തുണയും വിജയിക്കായിരുന്നു. കഴിഞ്ഞ ദിവസമായിരുന്ന എ ഐ എ ഡി എം കെയിലെ ഒരു വിഭാഗം വിജയിക്ക് പിന്തുണ അറിയിച്ച് എത്തിയത്.

മുതിർന്ന നേതാവ് സിവി ഷണ്‍മുഖ പക്ഷമാണ് വിജയ്ക്കൊപ്പം നിലയുറച്ചത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ എഐഎഡിഎംകെ നേരിട്ട തുടർച്ചയായ തിരഞ്ഞെടുപ്പ് തോൽവികളാണ് വിജയ്ക്കൊപ്പം ചേരാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് സിവി ഷണ്‍മുഖൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 'ഡിഎംകെയോട് മൂന്ന് തവണയാണ് പാർട്ടി തോറ്റത്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിവികെയോട് ഏറ്റുവാങ്ങിയ പരാജയവും പാർട്ടിയെ ദുർബലമാക്കി. ഇനി പാർട്ടിയെ എങ്ങനെ രക്ഷിക്കാം, ഭാവി എങ്ങനെ പുനർനിർമ്മിക്കാം എന്നതാണ് ഞങ്ങളുടെ ചിന്ത', എന്നായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ.
അതേസമയം വിശ്വാസപ്രമേയ ചർച്ചയ്ക്കിടെ സർക്കാരിനെ പിന്തുണച്ച കക്ഷികൾ അവരുടെ ആവശ്യങ്ങളും സഭയിൽ മുന്നോട്ടുവച്ചു. സംസ്ഥാനത്തിന്റെ അവകാശ വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ ശക്തമായ നിലപാട് എടുക്കണം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണം, ദുരഭിമാനക്കൊല തടയാൻ പ്രത്യേക നിയമം കൊണ്ടുവരണം, ഇപ്പോഴുള്ള ക്ഷേമപദ്ധതികൾ തുടരണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയർന്നത്."മതേതര കക്ഷികൾ ഒന്നിച്ചാണ് വിജയ് സർക്കാരിന് പിന്തുണ നൽകുന്നത് എന്ന് വിസികെ നേതാവ് വാണി അരസു സഭയിൽ പറഞ്ഞു. സർക്കാർ അഞ്ച് വർഷവും പൂര്‍ണമായി കാലാവധി തികയ്ക്കുമെന്ന വിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
വൻ ഭൂരിപക്ഷത്തോടെ വിശ്വാസവോട്ട് നേടിയതോടെ മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ ഇനി കൂടുതൽ ശക്തമായ നിലയിൽ മുന്നോട്ട് പോകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രത്യേകിച്ച് എ ഐ എ ഡി എം കെയിലെ ഒരു വിഭാഗം എംഎൽഎമാർ വരെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന ചർച്ചയും ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications