വനിത കമ്മിഷന് അധ്യക്ഷയുടെ കൈ ചില്ലിനുള്ളില്‍ കുടുക്കി, വലിച്ചിഴച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
ദില്ലി: ദില്ലി വനിത കമ്മിഷന് അധ്യക്ഷ സ്വാതി മാലിവാളിന് നേരെ കഴിഞ്ഞ ദിവസമാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ദില്ലി നഗരത്തില്‍ വച്ചായിരുന്നു സംഭവം. രാത്രികാലത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനായി നഗരത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം. കാറില്‍ ഒരു 47കാരന് സ്വാതിയോട് അസഭ്യം പറയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിഹാര്‍ സ്വദേശിയായ ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒരു കാറില്‍ എത്തിയ ഹരീഷ് സ്വാതിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിക്കുകയും പ്രതികരിക്കുകയും ചെയ്ത സ്വാതിയെ മദ്യലഹരിയിലായിരുന്ന ഹരീഷ് അസഭ്യം പറഞ്ഞ് കാറോടിച്ച് പോയി. അല്പസമയത്തിനുള്ളില് മടങ്ങിയെത്തി കാറില്‍ കയറാന്‍ വീണ്ടും നിര്‍ബന്ധിച്ചു.
ഇപ്പോഴിതാ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള പരിശോധിക്കുന്നതിനായി ബുധനാഴ്ച രാത്രി തെരുവിലിറങ്ങിയപ്പോള്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിക്ക് സമീപം വച്ച് യുവാവ് 15 മീറ്റര്‍ വലിച്ചിഴച്ച് ഉപദ്രവിച്ചതായി മലിവാള്‍ അറിയിച്ചിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പുലർച്ചെ പരിശോധനയ്ക്കിറങ്ങിയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം; കൈ കാറിൽ കുരുക്കി വലിച്ചു
ക്ഷമിക്കണം. താങ്കള്‍ പറയുന്നത് കേള്‍ക്കുന്നില്ല. നിങ്ങള്‍ എന്നെ എവിടെ ഇറക്കും? എനിക്ക് വീട്ടില്‍ പോകണം. എന്റെ ബന്ധുക്കള്‍ വഴിയില്‍ കാത്തുനില്‍ക്കുന്നുണ്ട്.,- വനിത കമ്മിഷന് അധ്യക്ഷ യുവാവിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. എന്നെ എവിടേക്കാണ് ഡ്രോപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്? ഇത് രണ്ടാം തവണയാണ് നിങ്ങള്‍ വരുന്നത്. എനിക്ക് ഇത് വേണ്ടെന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു- സ്വാതി പറഞ്ഞു.
എന്നാല്‍ കാര്‍ ഓടിച്ച യുവാവ് സ്വാതിയുടെ കൈ ഗ്ലാസിനുള്ളില്‍ കുടുക്കി 15 മീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ പ്രതി ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. 22 മിനിറ്റുനുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തെന്നാണ് ദില്ലി പൊലീസ് അറിയിച്ചിരിക്കുന്നത്.