എതിര്‍പ്പ് ശക്തമായി: വെള്ളം നല്‍കാമെന്ന കേരളത്തിന്‍റെ വാഗ്ദാനം സ്വാഗതം ചെയ്ത് തമിഴ്നാട്
ചെന്നൈ: രൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ചെന്നൈയിലേക്ക് വെള്ളം എത്തിച്ച് നല്‍കാമെന്ന കേരളത്തിന്‍റെ സഹായ വാഗ്ദാനത്തില്‍ നിലപാട് മാറ്റി തമിഴ്നാട് സര്‍ക്കാര്‍. കേരളത്തിന്‍റെ സഹായം നിലവില്‍ ആവശ്യമില്ലെന്ന നിലപാടായിരുന്നു ഇന്നലെ തമിഴ്നാട് സ്വീകരിച്ചിരുന്നത്. സര്‍ക്കാര്‍ നിലപാടില്‍ എതിര്‍പ്പ് ശക്തമായതോടെ വെള്ളം നൽകാമെന്ന കേരളത്തിന്‍റെ വാഗ്ദാനം സ്വാഗതം ചെയ്യുന്നുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്ന് വ്യക്തമാക്കി.
20 ലക്ഷം ലിറ്റര്‍ വെള്ളെം ട്രെയിന്‍മാര്‍ഗം ചെന്നൈയില്‍ എത്തിച്ചു നല്‍കാമെന്നാണ് കേരളത്തിന്‍റെ വാഗ്ദാനം. എന്നാല്‍ 20 ലക്ഷം ലിറ്റര്‍ വെള്ളം ഒരു ദിവസത്തേക്ക് മാത്രം ലഭിച്ചതുകൊണ്ട് ഒന്നുമാകില്ലെന്നും ഒരോ ദിവസവും ഇങ്ങനെ വെള്ളം തന്നാല്‍സഹായകരമാവുമെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് കേരള സര്‍ക്കാറിന് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്താനുള്ളു അനുമതി കേരളം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ തമിഴ്നാട്ടിലെ സേലം, രാമനാഥപുരം തുടങ്ങിയി മേഖലകള്‍ക്ക് വലിയ ആശ്വാസമാവുമെന്നും ഇക്കാര്യവും കേരള മുഖ്യമന്ത്രി പിണറായി വിജയനയക്കുന്ന കത്തിൽ ഉൾപ്പെടുത്തുമെന്ന് എടപ്പാടി വ്യക്തമാക്കി.
കേരളത്തിന്‍റെ വാഗ്ദാനം സര്‍ക്കാര്‍ നിരസിച്ചത് തമിഴ്നാട്ടില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ വാഗ്ദാനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്ന് ഡിഎംകെ ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന്‍റെ വാഗ്ദാനത്തില്‍ നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കടുത്ത വരള്‍ച്ച തുടരുന്ന സാഹചര്യത്തില്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ചെന്നൈ നഗരത്തിലെ സ്വകാര്യ സ്കൂള്‍ അടച്ചു തുടങ്ങി. സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് അവധിനല്‍കുന്നത് അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചേക്കും.












Click it and Unblock the Notifications