'കോൺഗ്രസ് കൂറ്'; ബിജെപിയിലേക്ക് പോകില്ലെന്ന് സച്ചിൻ പക്ഷത്തെ എംഎൽഎമാർ!! ഏക ആവശ്യം ഇങ്ങനെ
ദില്ലി: കഴിഞ്ഞ ഓരാഴ്ചയിലേറെയായി രാജസ്ഥാനില്‍ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വം ഇന്നത്തെ കോടതി വിധിയോടെ അടുത്ത വെള്ളിയാഴ്ചയിലേക്ക് നീണ്ടിരിക്കുകയാണ്. മുന്‍ ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റ് ഉള്‍പ്പടേയുള്ള വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച വരെ തീരുമാനമെടുക്കരുതെന്നാണ് രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന നിര്‍ദ്ദേശിച്ചിരിക്കുന്നു. പൈലറ്റ് അടക്കം 18 എംഎല്‍എമാര്‍ക്കെതിരെ സ്പീക്കര്‍ അയോഗ്യരാക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സച്ചിന്‍ പൈലറ്റ് ഹോക്കോടതിയെ സമീപിക്കുകയായിരുന്നു.
വിധി വെള്ളിയാഴ്ച
സച്ചിന്‍ പൈലറ്റിന്‍റെ ഹര്‍ജിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയ കോടതി വെള്ളിയാഴ്ച വിധി പറയും. അതുവരെ എംഎല്‍എമാര്‍ക്കെതിരെ യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സ്പീക്കര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയും അശോക് ഗെലോട്ടിന് വേണ്ടി മനു അഭിഷേക് സിങ്വിയുമാണ് ഇന്ന് കോടതിയില്‍ ഹാജരായത്.
വാദങ്ങള്‍
സംസ്ഥാനത്ത് കോവിഡ് വൈറസ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുന്നതിനിടെ അനാവശ്യ തിടുക്കമാണ് പൈലറ്റ് ഉള്‍പ്പടേയുള്ളവര്‍ക്കെതിരെ സ്പീക്കര്‍ കാട്ടിയതെന്ന് റോത്തഗി കോടയില്‍ വാദിച്ചു. മുന്ന് ദിവസം മാത്രമാണ് ഇവര്‍ക്ക് മറുപടി നല്‍കാനുള്ള സമയം കൊടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വിമതര്‍ക്ക് കോടതിയില്‍ സമീപിക്കാനുള്ള അവകാശം ഇല്ലെന്നായിരുന്നു മനു അഭിഷേക് സിങ്വിയുടെ വാദം.
അധികാര പരിധി
സ്പീക്കര്‍ തീരുമാനം എടുത്തുകഴിഞ്ഞാല്‍ എംഎല്‍എമാര്‍ക്ക് കോടതിയെ സമീക്കാന്‍ കഴിയും. എന്നാല്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്നെ അതിനെതിരെ കോടതിയെ സമീപിക്കാന്‍ സഭാ അംഗങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ കഴിയില്ല. എന്നാല്‍ ഹൈക്കോടതിയുടെ അധികാരപരിതി പരിമിതപ്പെടുത്താവുന്നതല്ലെന്നും ഈ കേസ് കോടതിയുടെ പരിധിയില്‍ വരുന്നതാണ് എന്നുമായിരുന്നു മുകുള്‍ റോത്തഗിയുടെ മറുവാദം.
തുടര്‍ നീക്കങ്ങള്‍
അതേസമയം, കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും സച്ചിന്‍ പൈലറ്റ് തുടര്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുക. ബിജെപിയുമായി കൂട്ടുചേരാന്‍ തന്നെയാണ് സച്ചിന്‍ പൈലറ്റിന്‍റെ നീക്കം എന്നാണ് അശോക് ഗെലോട്ട് പക്ഷം പ്രചാരണം നടത്തുന്നത്. എന്നാല്‍ ബിജെപിയിലേക്ക് പോവുകയെന്ന അജണ്ട തങ്ങള്‍ക്ക് മുന്നില്‍ ഇല്ലെന്നും, കോണ്‍ഗ്രസിലെ നേതൃമാറ്റമാണ് തങ്ങളുടെ ആവശ്യമെന്നുമാണ് സച്ചിന്‍ പൈലറ്റ് പക്ഷം ആവര്‍ത്തിക്കുന്നത്.
ആദ്യം പറഞ്ഞത് പൈലറ്റ്
വിമത നീക്കം ആരംഭിച്ചതിന് പിന്നാലെ സച്ചിന്‍ പൈലറ്റ് തന്നെയായിരുന്നു തങ്ങള്‍ ബിജെപിയിലേക്ക് പോവില്ലെന്ന് വ്യക്തമാക്കി ആദ്യം രംഗത്ത് എത്തിയത്. തങ്ങള്‍ ബിജെപിയിലേക്ക് പോവുമെന്ന പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം, രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതൃത്വത്തിന് മുന്നില്‍ തങ്ങളെ മോശക്കാരാക്കി കാണിക്കലാണെന്നുമായിരുന്നു സച്ചിന്‍ പൈലറ്റ് അഭിപ്രായപ്പെട്ടത്.
Recommended Video
'കോണ്‍ഗ്രസ് കൂറ്'
ഇപ്പോള്‍ സച്ചിന്‍ പൈലറ്റ് ക്യാംപിലെ കൂടുതല്‍ എംഎല്‍എമാരും തങ്ങള്‍ ബിജെപിയിലേക്ക് പോവില്ലെന്ന കാര്യം വ്യക്തമാക്കി രംഗത്തെത്തുന്നുണ്ട്. പൈലറ്റിന് അനുനയിപ്പിക്കാന്‍ ദേശിയ തലത്തില്‍ ചര്‍ച്ചകള്‍ നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് തങ്ങളുടെ 'കോണ്‍ഗ്രസ് കൂറ്' വ്യക്തമാക്കി പൈലറ്റ് പക്ഷത്ത് നിന്നുള്ള നേതാക്കള്‍ രംഗത്ത് എത്തിയതെന്നതാണ് ശ്രദ്ധേയം.
ബിജെപിയിലേക്കില്ല
'തങ്ങള്‍ ഒരിക്കലും ബിജെപിയില്‍ ചേരില്ല, രാജസ്ഥാൻ സർക്കാരിൽ നേതൃമാറ്റം വരുത്തി പാർട്ടിയെ രക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടം'- സച്ചിൻ പൈലറ്റ് പക്ഷത്ത് നിന്നുള്ള എംഎല്‍എയായ മുകേഷ് ബക്കര്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസിനെ രക്ഷിക്കണമെങ്കില്‍ നിങ്ങല്‍ ഇപ്പോള്‍ കൃത്യമായ ഇടപെടല്‍ നടത്തേണ്ടതുണ്ട്. അതിനായി സംസ്ഥാനത്തെ പാര്‍ട്ടിയില്‍ സര്‍ക്കാറിലും അഴിച്ചു പണികള്‍ ഉടന്‍ നടത്തണമെന്നും നഗൗറില്‍ നിന്നുള്ള എംഎല്‍എയായ മുകേഷ് ബക്കര്‍ പറഞ്ഞു.
ദില്ലിയിലാണ്
ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ അഭയം തേടിയത് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ ഒത്തോശയോടെയാണെന്ന ഗെലോട്ട് പക്ഷത്തന്‍റെ ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങളുടെ കൂടെയുള്ള ആരും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇല്ല. ഞങ്ങള്‍ ഇപ്പോള്‍ ദില്ലിയിലാണെന്നായിരുന്നു മുകേഷ് ബക്കറിന്‍റെ പ്രതികരണം. സംസ്ഥാന യുവജന കോൺഗ്രസ് മേധാവിയായിരുന്ന മുകേഷ് ബക്കറിനെ കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.
കഴിഞ്ഞ ഒന്നരവര്‍ഷമായി
ബിജെപിയില്‍ ചേരാന്‍ പൈലറ്റ് തങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗയുടെ ആരോപണത്തേയും മുകേഷ് ബക്കര്‍ എതിര്‍ത്തു. അതെല്ലാം ഗെലോട്ട് ക്യാംപിന്‍റെ ആരോപണം മാത്രമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കഴിഞ്ഞ ഒന്നരവര്‍ഷമായി പൈലറ്റ് അനുഭാവികള്‍ പണവും മറ്റ് വാഗ്ദാനങ്ങളും നല്‍കിയ തങ്ങളെ സ്വാധീനിക്കുകയാണെന്നായിരുന്നു ഗിരിരാജ് സിംഗ് മലിംഗയുടെ ആരോപണം.
പൈലറ്റിന്‍റെ പ്രതികണം
അതേസമയം, ഗിരിരാജ് നടത്തിയ ആരോപണത്തില്‍ സങ്കടമുണ്ടെങ്കിലും അത്ഭുതം തോന്നുന്നില്ലെന്നായിരു സച്ചിന്‍ പൈലറ്റിന്‍റെ പ്രതികരണം. 'അടിസ്ഥാനരഹിതവും വിഷമിപ്പിക്കുന്നതുമായ ആരോപണങ്ങള്‍ എനിക്കെതിരെ ഉന്നയിക്കപ്പെടുന്നതില്‍ എനിക്ക് ദുഃഖമുണ്ട്, എന്നാല്‍ ഒട്ടും അത്ഭുതമില്ല. എംഎല്‍എക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കും'-സച്ചിന്‍ പൈലറ്റ് പറഞ്ഞു.
എംഎല്‍എ എന്ന നിലയിലും
എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള നീക്കമാണ് ഇത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അംഗം എന്ന നിലയിലും എംഎല്‍എ എന്ന നിലയിലും സംസ്ഥാന നേതൃത്വത്തിനെതിരെ ഞാന്‍ ഉയര്‍ത്തിയ ന്യായമായ ആശങ്കകള്‍ അടിച്ചമര്‍ത്തുന്നതിനും വേണ്ടി ചെയ്യുന്നതാണിത്. ഈ ശ്രമം എന്നെ അപകീര്‍ത്തിപ്പെടുത്തുക, എന്ന് മാത്രമല്ല എന്‍റെ വിശ്വാസ്യതയെ ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.