‘വെല്‍ക്കം ബഡ്ഡി': ചന്ദ്രയാന്‍-3 യുമായി ആശയവിനിമയം സ്ഥാപിച്ച് ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്റർ
ബെംഗളൂരു: ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങിന് ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടു. ആശയവിനിമയ ബന്ധം സ്ഥാപിച്ച വിക്രം ലാന്ററിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. 'വെല്‍ക്കം ബഡ്ഡി'എന്ന സന്ദേശമാണ് ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററില്‍ നിന്നും ചന്ദ്രയാന്‍ 3 യെ സ്വാഗതം ചെയ്ത് ഉണ്ടായിരിക്കുന്നത്.
2019 ലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൌത്യമായ ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. അന്നും ചാന്ദ്ര ഉപരിതലത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ത്യയുടെ പ്രധാന ലക്ഷ്യമായിരുന്നെങ്കിലും വിജയം കാണാന്‍ സാധിച്ചില്ല. എന്നാല്‍ പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമി ഭ്രമണ പഥത്തില്‍ സ്ഥാപിക്കാന്‍ സാധിച്ചു. ഈ ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രനെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്‌സിന്റെ ആശയവനിമിയങ്ങള്‍ ചന്ദ്രയാന്‍ 2 വിന്റെ ഓർബിറ്റർ വഴിയാണ് നടക്കുന്നത്. ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ ഇന്നു രാവിലെ ഐഎസ്ആർഒ പുറത്തു വിട്ടിരുന്നു. സുരക്ഷിതമായ ലാൻഡിങ് ഉറപ്പാക്കാൻ സഹായിക്കുന്ന ലാൻഡർ ഹസാർഡ് ഡിറ്റക്ഷൻ ആൻഡ് അവോയിഡൻസ് ക്യാമറ (എൽഎച്ച്‌ഡിഎസി) പകർത്തിയ ചിത്രങ്ങളാണു പുറത്തു വന്നത്.
അതേസമയം, ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രയാൻ 3 പേടകത്തിന്റെ വിക്രം ലാൻഡർ ഓഗസ്റ്റ് 23-ന് വൈകുന്നേരം 6.04-ന് ചാന്ദ്രോപരിത്തലത്തിൽ ഇറങ്ങുമെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ശ്രമമാണ് ചന്ദ്രയാന്‍-3 ലൂടെ നടക്കാന്‍ പോകുന്നത്. ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ 500-500 മീറ്റര്‍ ലാന്‍ഡിംഗ് സ്ഥലത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ വേഗത കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനുകള്‍ക്ക് പിഴവ് സംഭവിക്കുകയായിരുന്നു. ഇത്തവണ ലാന്‍ഡിംഗ് വിസ്തീര്‍ണ്ണം 500 മീറ്ററില്‍ നിന്ന് നാല് കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications