ഇടതിന് ഇടം നൽകാതെ വീണ്ടും ബംഗാൾ; ഒറ്റ സീറ്റ് പോലും നേടാൻ കഴിയില്ലെന്ന് എക്‌സിറ്റ് പോൾ പ്രവചനം
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങൾ സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതു പാർട്ടികൾക്ക് ഇക്കുറിയും വലിയ തിരിച്ചടിയാണ് പ്രവചിക്കുന്നത്. മിക്ക സർവേകളും സംസ്ഥാനത്ത് ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ദ്വിമുഖ പോരാട്ടമാണ് ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷം ഒറ്റ അക്കത്തിലോ പൂജ്യത്തിലോ ആയ സീറ്റുകളിലേക്ക് ചുരുങ്ങിയേക്കാമെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
പോൾ ഡയറിയുടെ എക്‌സിറ്റ് പോൾ ഇടതുമുന്നണിക്ക് 2-3 സീറ്റുകളും 7.47 ശതമാനവും വോട്ട് വിഹിതവുമാണ് പ്രവചിക്കുന്നത്. 294 അംഗ സഭയിൽ ബിജെപിക്ക് 142-171 സീറ്റുകളും തൃണമൂലിന് 99-127 സീറ്റുകളും ലഭിക്കുമെന്നും ഇത് വ്യക്തമാക്കുന്നു. എന്നാൽ ചില സർവേകൾ ഇടത് സഖ്യത്തിന് പൂജ്യം സീറ്റുകളാണ് പ്രവചിക്കുന്നത്.

ബിസിനസ് അപ്‌ടേൺ പുറത്തുവിട്ട 'പോൾ ഓഫ് പോൾസ്' ഫലങ്ങളും സമാനമായ ചിത്രമാണ് നൽകുന്നത്. ഇടതുമുന്നണിക്ക് ഇവിടെ 2-3 സീറ്റുകളാണ് പ്രവചനം. കോൺഗ്രസ് 3-5 സീറ്റുകളും മറ്റുള്ളവർക്ക് 0-1 സീറ്റും ലഭിക്കാമെന്നും ഫലങ്ങൾ പറയുന്നു. ബിജെപിക്കും തൃണമൂലിനും ഉയർന്ന സീറ്റുകൾ നേടാൻ സാധ്യതയുണ്ടെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.
ഡൈനാമിറ്റ് ന്യൂസ് പല എക്‌സിറ്റ് പോളുകളുടെയും സംഗ്രഹം പുറത്തുവിട്ടപ്പോഴും സ്ഥിതി വ്യത്യസ്‌തമല്ല. ഇടതുപക്ഷവും മറ്റ് പാർട്ടികളും 0-25 സീറ്റുകൾക്കിടയിൽ ഒതുങ്ങാനാണ് സാധ്യത എന്ന് അവർ പറയുന്നു. കോൺഗ്രസും ഇടതുപാർട്ടികളും പൂജ്യത്തിനടുത്ത് നൽക്കുന്നു എന്നും അവർ എടുത്തുപറഞ്ഞു, അവരുടെ ദുർബലമായ സ്ഥാനം ഇത് വ്യക്തമാക്കുന്നു.
മറ്റ് ദേശീയ സർവേകളും സിപിഐ(എം) അടക്കമുള്ള ചെറിയ ഇടതുസഖ്യകക്ഷികളെ 'മറ്റുള്ളവർ' എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അവർക്ക് കുറഞ്ഞ ഒറ്റ അക്ക സീറ്റുകളാണ് പൊതുവെ പ്രവചിക്കുന്നതും. ബിജെപി ഭൂരിപക്ഷവും തൃണമൂൽ മൂന്നാം സ്ഥാനക്കാരേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുകയും ചെയ്യുമ്പോൾ ഇടത് പാർട്ടികളുടെ സാധ്യതകൾ വീണ്ടും കുറയുകയാണ്.
പ്രമുഖ സർവേകൾ നൽകുന്ന ചിത്രം അൽപ്പം ഇടത് പാർട്ടികൾക്ക് പ്രതികൂലമാണ്. അതിൽ പീപ്പിൾസ് പൾസ് ഒരു സീറ്റ് നേടാം എന്ന് പറഞ്ഞതിന് അപ്പുറം മറ്റ് ഒരു സർവേയും ഇടത് പാർട്ടികൾക്ക് ഒറ്റ സീറ്റ് പോലും പ്രവചിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം. ഇതോടെ ദീർഘകാലം സംസ്ഥാനം ഭരിച്ച ഇടത് പാർട്ടികളുടെ ബംഗാളിലെ സ്വാധീനം ഏറ്റവും മോശം നിലയിൽ തന്നെയാണ് ഇപ്പോഴുമെന്നാണ് കാര്യങ്ങൾ സൂചിപ്പിക്കുന്നത്.
15 വർഷത്തെ ചരിത്രം
പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ മൂന്ന് പതിറ്റാണ്ടോളം ആധിപത്യം പുലർത്തിയിരുന്ന ഇടതുമുന്നണിക്ക് 2011-ൽ അധികാരം നഷ്‌ടമായി. 2006-ൽ ഭൂരിപക്ഷം സീറ്റുകളും വോട്ടുകളും നേടി അധികാരത്തിന്റെ നെറുകയിൽ നിന്നിരുന്ന അവർക്ക്, മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ കടന്നുവരവോടെ 34 വർഷത്തെ ഭരണത്തിന് തിരശ്ശീല ഇടേണ്ടി വന്നു. തുടർന്നുള്ള ഒരു പതിറ്റാണ്ടിൽ, ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തിൽ വലിയ ഇടിവ് സംഭവിച്ച് 2021-ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാനായില്ല.
2006-ലായിരുന്നു ഇടതുമുന്നണിയുടെ സുവർണകാലഘട്ടം. 294 നിയമസഭാ സീറ്റുകളിൽ 234-235 എണ്ണത്തിലും വിജയിച്ച അവർ 50.2 ശതമാനം വോട്ട് വിഹിതം നേടി. എന്നാൽ, 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ബംഗാൾ രാഷ്ട്രീയത്തിന്റെ ഗതി മാറ്റിമറിച്ചു. തൃണമൂൽ-കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുകയും ഇടതുമുന്നണിക്ക് 62 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വരികയും ചെയ്‌തു. അപ്പോഴും ഏകദേശം 41 ശതമാനം വോട്ടുകൾ അവരുടെ പക്ഷത്തുണ്ടായിരുന്നു.
സിംഗൂരിലെയും നന്ദിഗ്രാമിലെയും ഭൂമി ഏറ്റെടുക്കലിനെതിരായ പ്രക്ഷോഭങ്ങളും പോലീസ് വെടിവെപ്പും ദേശീയ ശ്രദ്ധ നേടിയതും 2011-ലെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. മണ്ഡലങ്ങളുടെ പുനർനിർണ്ണയവും ഒരു ഘടകമായി. എന്നാൽ, 34 വർഷത്തെ തുടർച്ചയായ ഭരണത്തിലുള്ള ജനങ്ങളുടെ മടുപ്പും, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ടുബാങ്കായിരുന്ന ഗ്രാമീണ മേഖലകളിലെ വോട്ടർമാരുടെ അതൃപ്‌തിയുമാണ് ഈ മാറ്റത്തിന് പ്രധാന കാരണമായി വിലയിരുത്തിയത്.
ബംഗാളിൽ അധികാരം നഷ്‌ടപ്പെട്ടതിന് ശേഷം ഇടതുപക്ഷത്തിന്റെ ജനപിന്തുണ താഴോട്ട് പോയി എന്നാണ് കണക്കുകൾ കാണിക്കുന്നത്. 2016-ൽ ഇടതുമുന്നണിക്ക് ആകെ 32 നിയമസഭാ സീറ്റുകൾ മാത്രമാണ് നേടാനായത്. അവരുടെ സംയുക്ത വോട്ട് വിഹിതം 2011-ലെ 41 ശതമാനത്തിൽ നിന്ന് 26 ശതമാനമായി കുറഞ്ഞു. 2006-ൽ ഇത് 50.2 ശതമാനമായിരുന്നു.
ഇടതുമുന്നണിയുടെ തകർച്ച 2021-ൽ കൂടുതൽ പ്രകടമായി. അന്ന് 177 സീറ്റുകളിൽ മത്സരിച്ച അവർക്ക് ഒരൊറ്റ സീറ്റുപോലും നേടാനായില്ല. വോട്ട് വിഹിതം 5.67 ശതമാനം ദയനീയമായി താഴ്ന്നു. കോൺഗ്രസുമായും ഐഎസ്എഫുമായും സഖ്യം ചേർന്ന് മത്സരിച്ചപ്പോൾ ഐഎസ്എഫിന് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. ഇക്കുറിയും സമാന സാഹചര്യമാണ് എക്‌സിറ്റ് പോളുകൾ പ്രവചിക്കുന്നത്.












Click it and Unblock the Notifications