ബെംഗളൂരു ഇരട്ട തുരങ്കപാതയുടെ ഭാവി എന്താവും? പ്രതിഷേധവുമായി ഒരു വിഭാഗം, നിവേദനം നൽകി
ബെംഗളൂരു: ഹെബ്ബാൾ-സിൽക്ക് ബോർഡ് ടണൽ റോഡ് പദ്ധതിക്കെതിരെ പൗരന്മാരും വിദ്യാർത്ഥികളും അടങ്ങിയ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളായ കലക്‌ടീവ് ബാംഗ്ലൂർ, ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ ഇന്ത്യ കർണാടക, ഓൾ ഇന്ത്യ സ്‌റ്റുഡന്റ്‌സ് അസോസിയേഷൻ കർണാടക എന്നിവയും പ്രതിഷേധിച്ചു. പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മീഷണർ മഹേശ്വർ റാവുവിന് നിവേദനം സമർപ്പിച്ചു.
പ്രതിഷേധക്കാർ ടണൽ ഇടനാഴിയുടെ വടക്കും തെക്കും അറ്റങ്ങളിൽ നിന്ന് ബസിലെത്തി കോർപ്പറേഷൻ സർക്കിളിനടുത്തുള്ള ജിബിഎ ഓഫീസിൽ ഒത്തുകൂടി. ഓൺലൈനായും അല്ലാതെയും ആയിരത്തിലധികം പൗരന്മാരിൽ നിന്ന് ശേഖരിച്ച ഒപ്പുകളും അവർ നിവേദനത്തോടൊപ്പം സമർപ്പിച്ചു. പദ്ധതിയുടെ പരിസ്ഥിതി ആഘാതം, പൊതുചെലവ്, ശാസ്ത്രീയ പിൻബലമില്ലായ്‌മ എന്നിവയിൽ നിവേദനം ആശങ്ക ഉന്നയിച്ചു.

ബസ്, മെട്രോ പോലുള്ള പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിന് പകരം തുരങ്കം സ്വകാര്യ വാഹനങ്ങൾക്ക് മുൻഗണന നൽകുമെന്നും, ഇത് കുറഞ്ഞ ചെലവിൽ നഗരത്തിലെ ഗതാഗതപ്രശ്‌നത്തിന് ഫലപ്രദമായ പരിഹാരമാകില്ലെന്നും ഗ്രൂപ്പുകൾ വാദിച്ചു. ഭൂഗർഭജല സംവിധാനങ്ങളിൽ ആഘാതം, വെള്ളപ്പൊക്ക സാധ്യത, ലാൽബാഗിനുൾപ്പെടെ പാരിസ്ഥിതിക നാശം എന്നിവയും ഇവർ ഉന്നയിച്ച ആശങ്കയിൽ ഉൾപ്പെടുന്നു.
എന്താണ് ബെംഗളൂരു ഇരട്ട തുരങ്കപാത പദ്ധതി?
ബെംഗളൂരുവിലെ ആസൂത്രിത ഇരട്ട തുരങ്ക പാതയുടെ ലക്ഷ്യം ഹെബ്ബാളിനെയും സിൽക്ക് ബോർഡിനെയും ബന്ധിപ്പിക്കുക എന്നതാണ്. 16.6 മുതൽ 18.5 കിലോമീറ്റർ വരെ ദൈർഘ്യമുള്ള ഈ പാത ഭൂമിക്കടിയിലൂടെയുള്ള ഇരട്ട ട്യൂബ് രൂപത്തിലാണ് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. വടക്ക്-തെക്ക് ദിശയിലുള്ള യാത്രാ തിരക്ക് കുറയ്ക്കാനും വിമാനത്താവളത്തിലേക്കും ടെക് മേഖലയിലേക്കും ദിനംപ്രതി യാത്രക്കാർക്ക് വേഗത്തിൽ എത്താനും ഇത് സഹായകമാകുമെന്ന് അധികൃതർ പറയുന്നു.
ഈ പ്രധാന തുരങ്ക പാത ഹെബ്ബാൾ ഫ്ലൈഓവറിലെ എസ്‌റ്റീം മാളിന് സമീപത്തുനിന്നാണ് ആരംഭിക്കുന്നത്. ഇത് ബെല്ലാരി റോഡിന് താഴെകൂടി മേക്രി സർക്കിളിലേക്കും ചാലൂക്യ സർക്കിളിലേക്കും നീളും. പിന്നീട് റേസ് കോഴ്‌സ് റോഡിനും ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനും അടിയിലൂടെ കടന്നുപോകും. തുടർന്ന്, പാത സിൽക്ക് ബോർഡ് കെഎസ്ആർപി ജംഗ്ഷനിലെത്തിച്ചേരും.
ടോളുകളും യാത്രാ നിരക്കുകളും
ഈ പദ്ധതി ബിഒഒടി ടോൾ മോഡലിലാണ് അംഗീകരിച്ചിരിക്കുന്നത്. വിശദമായ റിപ്പോർട്ട് അനുസരിച്ച്, മുമ്പ് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 330 രൂപ ടോൾ പ്രതീക്ഷിച്ചിരുന്നു. ഏകദേശം 16.6 കിലോമീറ്റർ ദൂരത്തേക്കുള്ള ഒറ്റത്തവണ കാർ യാത്രയ്ക്കുള്ള നിരക്കാണിത്. ഒടുവിലത്തെ കണക്കുകൾ പ്രകാരം കിലോമീറ്ററിന് 19 രൂപ നിരക്കിൽ ഏകദേശം 318 രൂപയാകും ഒരു യാത്രയ്ക്ക്.
ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ടോൾ വരുമാനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഉപയോക്തൃ നിരക്കുകളില്ലാതെ തുരങ്കം നിർമ്മിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിർമ്മാണത്തിനും പരിപാലനത്തിനും ടോൾ വരുമാനം അത്യാവശ്യമാണെന്ന് ഉദ്യോഗസ്ഥർ വാദിക്കുന്നു. എന്നാൽ, ഉയർന്ന ടോൾ നിരക്കുകൾ വാഹനയാത്രക്കാരെ സാധാരണ റോഡുകളിലേക്ക് തിരികെ കൊണ്ടുവരുമെന്ന് വിമർശകർ ഭയപ്പെടുന്നു.
നിലവിൽ, ഹെബ്ബാളിനും സിൽക്ക് ബോർഡിനും ഇടയിലുള്ള തിരക്കേറിയ സമയത്തെ യാത്രയ്ക്ക് 60-90 മിനിറ്റ് വരെ വേണ്ടിവരാറുണ്ട്. തുരങ്കത്തിലൂടെയുള്ള വേഗത മണിക്കൂറിൽ 50 കിലോമീറ്ററിനടുത്ത് ആയിരിക്കുമെന്ന് ഡിപിആർ പ്രവചിക്കുന്നു. ഇതുവഴി യാത്രയുടെ സമയം 20-25 മിനിറ്റായി കുറയ്ക്കാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഈ കണക്കുകൾ ലക്ഷ്യങ്ങളാണ്, തത്സമയ ട്രാഫിക് അളവുകളല്ല. അതുകൊണ്ട് തന്നെ പ്രതിഷേധവും ശക്തമായി ഉയരുന്നുണ്ട്.












Click it and Unblock the Notifications