അയോധ്യയിൽ നെഹ്‌റുവിന്റെ ഉത്തരവ് ധിക്കരിച്ച മലയാളി; യുപിക്കാരുടെ 'നായർ സാബ്', ആരാണ് കെകെ നായർ..?
അയോധ്യ രാമക്ഷേത്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ന് അയോധ്യയിൽ ഒരുങ്ങുന്ന അത്യാഡംബരമായ ക്ഷേത്ര സമുച്ചയത്തിനും എത്രയോ വർഷങ്ങൾക്ക് മുൻപ്, ഒരുപക്ഷേ സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ രാജ്യത്ത് അയോധ്യയും, രാമജന്മ ഭൂമിയും ഒരു തർക്ക വിഷയം തന്നെയാണ്.
പതിറ്റാണ്ടുകളുടെ കഥകൾ പറയാനും, അറിയാനുമുള്ള അയോധ്യ മൂവ്മെന്റിൽ ഒരിക്കലും മറക്കാൻ പാടില്ലാത്ത പേര് ഒരു മലയാളിയുടെതാണ് എന്ന കാര്യം ഇന്നും പലർക്കും അറിയില്ല. കെകെ നായർ അഥവാ കണ്ടങ്ങളത്തിൽ കരുണാകരൻ നായർ അയോധ്യാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു പേരാണ്.
കേരളത്തിൽ നിന്നുള്ള ധീരനായ ഈ ഐസിഎസ് ഉദ്യോഗസ്ഥൻ നായർ സാബ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. രാം ലല്ല വിഗ്രഹം നീക്കം ചെയ്യാനുള്ള അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിർദ്ദേശം ലംഘിച്ച കെകെ നായർക്ക്, അതിന്റെ ഫലമായി നേരിടേണ്ടി വന്നത് സസ്പെൻഷൻ നടപടിയായിരുന്നു, എന്നാൽ ഈ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചു കൊണ്ടാണ് കെകെ നായർ എന്ന മലയാളി വ്യത്യസ്‌തനായത്.

1907 സെപ്റ്റംബർ 11ന് ജനിച്ച കെകെ നായർ ആലപ്പുഴയിലെ കുട്ടനാട്ടിൽ നിന്നാണ് തന്റെ ജീവിതം ആരംഭിച്ചത്. കേരളത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് 21-ാം വയസിൽ ഐസിഎസ് നേടുകയും ചെയ്‌തു. 1945ൽ ഉത്തർപ്രദേശിൽ സിവിൽ സർവീസിൽ ചേർന്ന അദ്ദേഹം 1949 ജൂൺ 1നാണ് ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണർ കം-ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റായി ചുമതല ഏറ്റെടുത്തത്.
ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിൽ, അയോധ്യ വിഷയത്തിൽ സംസ്ഥാന സർക്കാരിൽ നിന്ന് ഒരു കത്ത് ലഭിച്ചതിന് ശേഷം, അതിന്റെ ഗ്രൗണ്ട് റിപ്പോർട്ട് സമർപ്പിക്കാൻ കെകെ നായർ തന്റെ സഹായിയായ ഗുരു ദത്ത് സിംഗിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ 1949 ഒക്‌ടോബർ 10ന് കെകെ നായർക്ക് കൈമാറിയ റിപ്പോർട്ടിൽ ഗുരു ദത്ത് സിംഗ്, ആ പ്രദേശത്ത് ഒരു വലിയ രാമക്ഷേത്രം നിർമ്മിക്കാനുള്ള ശുപാർശ മുന്നോട്ട് വയ്ക്കുകയായിരുന്നു.
1949 ഡിസംബർ 22ന് അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശ് മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്ത് രാംലല്ല ക്ഷേത്രത്തിൽ നിന്ന് ഹിന്ദുക്കളെ പുറത്താക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ അന്നത്തെ ഫൈസാബാദ് ജില്ലാ കളക്‌ടർ ആയിരുന്ന കെകെ നായർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിക്കുകയും, യഥാർത്ഥ തൽപരകക്ഷികൾ അവിടെ പൂജ നടത്തുകയാണെന്നും ഈ നീക്കം കലാപത്തിനും രക്തച്ചൊരിച്ചിലിനും ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുകയും ചെയ്‌തു.
സംഭവത്തിന് പിന്നാലെ ഗോവിന്ദ് വല്ലഭ് പന്ത് കെകെ നായരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. എന്നാൽ കെകെ നായർ കോൺഗ്രസ് സർക്കാരിനെതിരെ കോടതിയിൽ പോരാടുകയും അദ്ദേഹത്തിന് അനുകൂലമായ ഉത്തരവ് നേടുകയും ചെയ്‌തു. സർവീസിൽ തിരിച്ചെത്തിയ ശേഷം ഐഎഎസ് ഉദ്യോഗസ്ഥനായി ജോലി തുടരേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചു. പിന്നീട് രാജിവെച്ച ശേഷം അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്‌ടീസും തുടങ്ങി.
അപ്പോഴേക്കും ഫൈസാബാദിലെയും പരിസരങ്ങളിലെയും ആളുകൾ അദ്ദേഹത്തെ സ്നേഹത്തോടെ 'നായർ സാഹിബ്' എന്ന് വിളിച്ചുതുടങ്ങിയിരുന്നു. രാമക്ഷേത്രത്തിനായുള്ള പോരാട്ടം മുന്നോട്ടുകൊണ്ടുപോയ കെ കെ നായരും കുടുംബവും പിന്നീട് ജനസംഘത്തിൽ ചേർന്നു. 1952ൽ ഭാര്യ ശകുന്തള നായർ ജനസംഘം ടിക്കറ്റിൽ മത്സരിച്ച് ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായി.
പിന്നീട്, 1962-ൽ കെകെ നായരും ഭാര്യയും യഥാക്രമം ബഹ്റൈച്ച്, കൈസർഗഞ്ച് മണ്ഡലങ്ങളിൽ വിജയിച്ച് നാലാം ലോക്‌സഭയിൽ അംഗങ്ങളായിരുന്നു. 1977 സെപ്റ്റംബർ 7ന് മരിക്കുന്നതുവരെ കെകെ നായർ ജനസംഘം പ്രവർത്തകനായി തന്നെ തുടർന്നു. അക്കാലത്ത് ഉത്തർപ്രദേശിൽ അദ്ദേഹം ആദരണീയനും ഏറെ ആഘോഷിക്കപ്പെട്ടിരുന്ന വ്യക്തിയാണെങ്കിലും കേരളത്തിൽ അദ്ദേഹത്തെ കുറിച്ച് കൂടുതൽ പേർക്കറിയില്ല എന്നതാണ് വാസ്‌തവം.












Click it and Unblock the Notifications