നദ്ദയുടെ പിൻഗാമിയായി ആരെത്തും? ബിജെപിയിൽ ചർച്ചകൾ സജീവം, സാധ്യത ഈ വനിതാ നേതാക്കൾക്ക്!
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും കേന്ദ്രത്തിൽ അധികാരത്തിൽ എത്തിയ ബിജെപിയെ സംബന്ധിച്ച് ഇത് സുവർണ കാലമാണ്. രാഷ്ട്രീയമായി പാർട്ടി ഏറെ ശക്തിപ്പെട്ട സമയം, സംഘടനാപരമായ ദൗർബല്യങ്ങൾ ചർച്ചയാവാത്ത കാലം. അങ്ങനെയുള്ള ഈ ഘട്ടത്തിൽ അടുത്ത ദേശീയ അധ്യക്ഷൻ ആരാവുമെന്ന ചർച്ചയാണ് ഇപ്പോൾ പാർട്ടിയിൽ സജീവമായി നടക്കുന്നത്. നിലവിലെ അധ്യക്ഷൻ ജെപി നദ്ദയുടെ കാലാവധി നേരത്തെ അവസാനിച്ചതാണ്.
എങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടക്കമുള്ളവ പരിഗണിച്ച് ഇത് നീട്ടി നൽകുകയായിരുന്നു. നിർണായകമായ ഒരു വിവരം ഇപ്പോൾ പുറത്തുവരുന്നത് ബിജെപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിതകളെയാണ് പ്രഥമമായി പരിഗണിക്കുന്നത് എന്നതാണ്. അതായത് ജെപി നദ്ദയ്ക്ക് പകരക്കാരിയെയാണ് അവർ തേടുന്നത് എന്നർത്ഥം. പുതിയ കാലത്തിന്റെ ആവശ്യം കണക്കിലെടുത്ത് ബിജെപി വനിതയെ അമരക്കാരിയായി നിയമിച്ചാൽ അത് ചരിത്രമാവുമെന്നാണ് വിലയിരുത്തൽ.

ബിജെപി അധ്യക്ഷനെന്ന നിലയിൽ ജെപി നദ്ദയുടെ കാലാവധി 2023 ജനുവരിയിൽ അവസാനിച്ചു, എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന്റെ കാലാവധി 2024 ജൂൺ വരെ നീട്ടി നൽകുകയായിരുന്നു. ഏതാണ്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയും പകരക്കാരെ നിശ്ചയിക്കാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് മൂന്ന് വനിതകളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വിവരം പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പങ്കുവക്കുന്നത്.
വിഷയത്തിൽ മുതിർന്ന പാർട്ടി നേതാക്കൾ വിപുലമായ ചർച്ചകൾ നടത്തിവരികയാണ്. നിർമ്മല സീതാരാമൻ, ഡി പുരന്ദേശ്വരി, വനതി ശ്രീനിവാസൻ തുടങ്ങിയ നേതാക്കളാണ് പ്രധാനമായും ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. അതിൽ ആർക്ക് നറുക്ക് വീഴുമെന്ന് ഇതുവരെയും തീരുമാനം ആയിട്ടില്ലെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിത തന്നെ വരുമെന്ന കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്.
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ ജെപി നദ്ദ, ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായി പാർട്ടി ആസ്ഥാനത്ത് അടുത്തിടെ ഉന്നതതല യോഗം നടത്തിയ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് ഇക്കൂട്ടത്തിൽ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. നിർമ്മലയുടെ സ്വീകാര്യതയും അനുഭവ സമ്പത്തും നേതൃപാടവവും അവരെ ഈ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ മുൻനിരയിൽ എത്തിക്കുന്നു.
നിർമ്മല സീതാരാമന്റെ വരവ് ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സാന്നിധ്യം വർധിപ്പിക്കാൻ സഹായിക്കും എന്ന കണക്ക് കൂട്ടലും ചില കേന്ദ്രങ്ങൾക്കുണ്ട്. അടുത്ത മണ്ഡല അതിർത്തി നിർണയത്തിന് ശേഷം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന ലോക്‌സഭയിലെ സ്ത്രീകളുടെ 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള പാർട്ടിയുടെ പ്രതിബദ്ധതയെ ഈ തീരുമാനം പ്രതിഫലിപ്പിക്കുമെന്നും ചില വിലയിരുത്തലുകളുണ്ട്.
മുമ്പ് പ്രതിരോധ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുള്ള അവർ പാർട്ടിയുടെ സംഘടനാ തലത്തിൽ ആഴത്തിലുള്ള വേരുകളുള്ളയാളാണ്. അതിനാൽ തന്നെ അനുഭവ സമ്പത്തും പാർട്ടി ഘടകങ്ങളിലെ പരിചയവും നിർമ്മലയെ കൂടുതൽ സാധ്യതയുള്ള വ്യക്തിയാക്കി മാറ്റുന്നുണ്ടെങ്കിലും വേറെയും പേരുകൾ പാർട്ടിയുടെ പരിഗണനയിൽ ഉണ്ടെന്നാണ് ലഭ്യമായ വിവരം.
സാധ്യത കൽപ്പിക്കപ്പെടുന്ന മറ്റ് നേതാക്കൾ
ഇക്കൂട്ടത്തിൽ ബിജെപിയുടെ ആന്ധ്രാപ്രദേശ് മുൻ സംസ്ഥാന പ്രസിഡന്റ് ഡി പുരന്ദേശ്വരിയാണ് മറ്റൊരു പ്രധാന പേര്. ബഹുഭാഷാ നേതാവായ പുരന്ദേശ്വരിക്ക് രാഷ്ട്രീയ മേഖലകളിലെല്ലാം മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്. കൂടാതെ ദക്ഷിണേന്ത്യയിലെ സ്വാധീനം വർധിപ്പിക്കാനുള്ള പാർട്ടിയുടെ നീക്കങ്ങൾക്ക് ഇവരുടെ വരവും ഗുണകരമാവും എന്നാണ് പ്രതീക്ഷ.
തമിഴ്‌നാട്ടിൽ നിന്നുള്ള വനതി ശ്രീനിവാസനെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അവർ നിലവിൽ സംസ്ഥാന നിയമസഭയിൽ കോയമ്പത്തൂർ സൗത്തിനെ പ്രതിനിധീകരിക്കുന്നു. 1993ൽ ബിജെപിയിൽ ചേർന്നതിനുശേഷം, സംസ്ഥാന സെക്രട്ടറി, ജനറൽ സെക്രട്ടറി, തമിഴ്‌നാട് വൈസ് പ്രസിഡന്റ് തുടങ്ങി നിരവധി സുപ്രധാന പദവികൾ അവർ വഹിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ആരായിരിക്കും ജെപി നദ്ദയുടെ പിൻഗാമി എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തമായ ഉത്തരം കിട്ടിയിട്ടില്ല. മേൽപറഞ്ഞവരിൽ ആര് തന്നെ എത്തിയാലും അത് തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ കൂടി മുൻകണ്ടുള്ള തീരുമാനമായിരിക്കും. ഇക്കാര്യത്തിൽ വൈകാതെ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications