പാർലമെന്റിലെ പോരിന് അറുതിയാവുമോ? ഒടുവിൽ അയഞ്ഞ് കേന്ദ്രം, അമിത് ഷാ തന്നെ മറുപടി പറയും
ന്യൂഡൽഹി: പാർലമെന്റിൽ തുടരുന്ന പ്രക്ഷുബ്‌ധ സാഹചര്യത്തിന് താൽക്കാലിക പരിഹാരവുമായി കേന്ദ്ര സർക്കാർ. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകുമെന്ന് കേന്ദ്രം അറിയിച്ചു. ഇതോടെ മൺസൂൺ സമ്മേളനം ആരംഭിച്ചതു മുതൽ തുടരുന്ന ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തർക്കത്തിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.
വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദമായ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന മാത്രമല്ല, പ്രതിപക്ഷം ഉന്നയിക്കുന്ന എല്ലാ വിഷയങ്ങൾക്കും സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ച നടക്കുമ്പോൾ പ്രതിപക്ഷം സഭയുടെ നടപടികൾ തടസ്സപ്പെടുത്തരുതെന്നും ആഭ്യന്തര മന്ത്രിയുടെ മറുപടി കേൾക്കാൻ അവസരം നൽകണമെന്നും കിരൺ റിജിജു ആവശ്യപ്പെട്ടു.

ചർച്ച ആരംഭിച്ചാൽ വിഷയത്തിന്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 20ന് 'സിജെപി'യുടെ നേതൃത്വത്തിൽ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടി അതിരുകടന്നതായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചതായുള്ള റിപ്പോർട്ടുകളെയും പ്രതിപക്ഷം ശക്തമായി അപലപിച്ചു.
പോലീസ് നടപടി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് നടന്നതെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. സംഭവത്തിൽ ആഭ്യന്തര മന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധം തുടരുകയായിരുന്നു.
ജൂലൈ 20ന് ആരംഭിച്ച മൺസൂൺ സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് കാര്യമായ നിയമനിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ല. അന്യായ മാർഗങ്ങൾ തടയുന്നതിനുള്ള പൊതുപരീക്ഷാ ഭേദഗതി ബിൽ, 2026 ഉൾപ്പെടെ ഏതാനും പ്രധാന നടപടികൾ മാത്രമാണ് ഇരുസഭകളും പാസാക്കിയത്.
ലോക്‌സഭയിലും രാജ്യസഭയിലും അമിത് ഷായെ ലക്ഷ്യമിട്ടുള്ള മുദ്രാവാക്യങ്ങൾ ഉയർന്നതിനെ തുടർന്ന് സഭാ നടപടികൾ പലതവണ തടസപ്പെട്ടു. സഭകൾ ചേർന്ന് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ നടപടികൾ നിർത്തിവയ്ക്കേണ്ട സാഹചര്യവും പലപ്പോഴും ഉണ്ടായി. പാർലമെന്റ് കവാടത്തിലും പ്രതിപക്ഷ അംഗങ്ങൾ ദിവസേന പ്രതിഷേധം നടത്തിവരികയാണ്.
ഇതിന് പിന്നാലെ ഇന്ന് രാവിലെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയ്ക്ക് കത്തയച്ച് ആഭ്യന്തര മന്ത്രിയോട് സഭയിൽ പ്രസ്‌താവന നടത്താൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്നും ആഭ്യന്തര മന്ത്രി വിഷയത്തിൽ മറുപടി നൽകുമെന്നും കേന്ദ്രം അറിയിച്ചിരിക്കുന്നത്.




Click it and Unblock the Notifications