Get Updates
Get notified of breaking news, exclusive insights, and must-see stories!

വരാനിരിക്കുന്നത് 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ; എൻഡിഎയുടെ ജനപ്രീതി ഇടിഞ്ഞിട്ടില്ല? സർവേ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ വിവിധ ഇടങ്ങളിൽ എൻഡിഎ തിരഞ്ഞെടുപ്പ് വിജയങ്ങൾ തുടരുമ്പോൾ അവരുടെ മേധാവിത്തം കൃത്യമായി വരച്ചുകാട്ടുന്ന സർവേ റിപ്പോർട്ട് പുറത്ത്. ഈ ജനുവരിയിലെ 'ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദ നേഷൻ' സർവേ പ്രകാരം, ഇന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ 352 സീറ്റുകൾ സ്വന്തമാക്കും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് മോദി നേതൃത്വം നൽകുന്ന എൻഡിഎയുടെ ആത്മവിശ്വാസം വെളിവാക്കുന്നതാണ്.

2024ലെ ലക്ഷ്യത്തിൽ നിന്ന് കുറവാണെങ്കിലും എൻഡിഎയിലുള്ള ജനവിശ്വാസം ഇപ്പോഴും അതേപടി തുടരുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്. അടുത്തിടെ ഡൽഹി, ബിഹാർ നിയമസഭാ വിജയങ്ങൾക്ക് ശേഷം ബിഎംസി, മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പുകളിലും അവർ ഉജ്ജ്വല പ്രകടനം നടത്തി. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സർവേ ഫലങ്ങൾ.

modiindiabloc

മറുവശത്ത്, 2024ൽ 234 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്‌ചവെച്ച കോൺഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യത്തിനാണ് സർവേ തിരിച്ചടി പ്രവചിക്കുന്നത്. ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അവർക്ക് 182 സീറ്റുകൾ മാത്രമേ വിജയിക്കാൻ സാധിക്കൂ. 2025 ഓഗസ്‌റ്റിലെ 'മൂഡ് ഓഫ് ദ നേഷൻ' സർവേ പ്രവചിച്ച 208 സീറ്റുകളിൽ നിന്ന് കാര്യമായ കുറവാണിത്.

ഈ കണക്കുകൾ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സീസണിൽ എൻഡിഎക്ക് വലിയ ആത്മവിശ്വാസം നൽകും. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി എന്നീ അഞ്ച് ഇടങ്ങളിലാണ് ഈ വർഷം വോട്ടെടുപ്പ് നടക്കുന്നത്. വിശേഷിച്ച്, ബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ ബിജെപിക്ക് ഇതുവരെ അധികാരം നേടാനായിട്ടില്ലാത്തതിനാൽ എന്തുകൊണ്ടും ഈ കണക്കുകൾ അവർക്ക് ആശ്വാസമാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെന്നത് അന്ന് ഏറെ ചർച്ചയായിരുന്നു. 240 സീറ്റുകളിൽ ഒതുങ്ങിയ അവർക്ക്, കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 എന്ന സംഖ്യ ഉറപ്പിക്കാൻ കഴിഞ്ഞില്ല. നിതീഷ് കുമാറിന്റെ ജെഡി(യു), ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി അടക്കമുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് എൻഡിഎ തുടർച്ചയായ മൂന്നാം തവണയും സർക്കാർ രൂപീകരിച്ചത്.

എന്നാൽ അതിനിടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് 99 ലോക്‌സഭാ സീറ്റുകൾ നേടി മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. ഇത്രയൊക്കെ ആയിട്ടും അതിനുശേഷം ഇന്ത്യ സഖ്യത്തിന് എൻഡിഎയുടെ തിരഞ്ഞെടുപ്പ് മുന്നേറ്റങ്ങളെ തടയാനായിട്ടില്ല. ഹരിയാന, മഹാരാഷ്ട്ര, ഡൽഹി, ബിഹാർ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അവർ മുന്നേറ്റമുണ്ടാക്കി. ഇന്ത്യ സഖ്യത്തിന് ജമ്മു കശ്‌മീരും ജാർഖണ്ഡുമാണ് ആശ്വാസം നൽകിയ ഏക സംസ്ഥാനങ്ങൾ.

പാർട്ടി തിരിച്ച് നോക്കുമ്പോൾ, ജനുവരിയിലെ സർവേ പ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇന്ന് നടന്നാൽ ബിജെപിക്ക് 287 സീറ്റുകൾ നേടി ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനാകും. ഇത്, കഴിഞ്ഞ സർവേയിൽ ബിജെപിക്ക് പ്രവചിച്ച 260 സീറ്റുകളേക്കാൾ കൂടുതലാണ്. കോൺഗ്രസിന് ഈ സർവേ 80 സീറ്റുകൾ മാത്രമാണ് പ്രവചിക്കുന്നത്. കഴിഞ്ഞ സർവേയിൽ പറഞ്ഞ 97 സീറ്റുകളിൽ നിന്ന് ഇത് വലിയ കുറവാണ്.

ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎയുടെ വോട്ട് വിഹിതത്തിൽ വർധനവ് രേഖപ്പെടുത്തുമെന്നും സർവേ ചൂണ്ടിക്കാണിക്കുന്നു. 2024ൽ ലഭിച്ച 44 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഇത് ഉയരുമെന്നാണ് കണക്കാക്കുന്നത്. 2025 ഓഗസ്‌റ്റിൽ പ്രവചിച്ച 46.7 ശതമാനം പ്രവചനത്തേക്കാൾ അൽപ്പം കൂടുതലും ആയിരിക്കും ഇത്. ഇന്ത്യ സഖ്യത്തിന്റെ വോട്ട് വിഹിതം 39 ശതമാനമാകും, ഇത് കഴിഞ്ഞ സർവേയിലെ 40.9 ശതമാനത്തിൽ നിന്ന് കുറവാണ് താനും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+