രാജ്യത്തെ പാവപ്പെട്ട മുഖ്യമന്ത്രി മണിക് സർക്കാർ; ബാങ്കിലുള്ളത് വെറും 2410 രൂപ, കയ്യിൽ 1520 രൂപയും
അഗർത്തല: രാജ്യത്തെ ഏറ്റവും പവപ്പെട്ട മുഖ്യമന്ത്രി മണിക് സർക്കാർ. കൈയ്യിൽ ആകെയുള്ളത് 1520 രൂപ. നാമനിർദേശ പത്രികയിലാണ് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ധൻപൂർ നിയമസഭ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. പോളിറ്റ് ബ്യൂറോ മെമ്പർ കൂടിയായ മണിക് സർക്കാരിന്റെ ജനുവരി 20 വരെയുള്ള ബാങ്ക് ബാലൻസ് 2410.16 രൂപയാണ്.
2013ലെ നിയമസഭ തിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികയിൽ ബാങ്ക് ബാലൻസ് കാണിച്ചിരുന്നത് 9,720.38 രൂപയായിരുന്നു. ഏറ്റവും കൂടുതൽ കാലം ത്രിപുരയിൽ മുഖ്യമന്ത്രിയായ വ്യക്തി കൂടിയാണ് മണിക് സർക്കാർ. 1998 മുതൽ അദ്ദേഹം മുഖ്യമന്ത്രി കസേര അലങ്കരിക്കുന്നുണ്ട്. 69 വയസ്സ് പ്രായമുള്ള ഇദ്ദേഹത്തിന് 26,315 രൂപയാണ് മാസ വരുമാനം. എന്നാൽ അതെല്ലാം പാർട്ടി ഫണ്ടിലേക്ക് ഡൊണേറ്റ് ചെയ്യുകയാണ് പതിവ്.
ജീവിതചെലവ് 9,700 രൂപ
ശമ്പളം മുഴുവൻ പാർട്ടി ഫണ്ടിലേക്ക് സംഭവാന ചെയ്യുന്നതുകൊണ്ട് തന്നെ. അദ്ദേഹത്തിന് ജീവിക്കാൻ പാർട്ടി 9,700 രൂപ പാർട്ടി മാസം തോറും നൽകുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത സത്യവാങ്മൂലത്തിൽ 0.0118 ഏക്കർ കൃഷിയിടമല്ലാത്ത സ്ഥലം കുടുംബ സ്വത്തായിയുണ്ടെന്നും വെളിപ്പെടുത്തുന്നു.
മൊബൈൽ പോലുമില്ല
അഞ്ച് തവണ മുഖ്യമന്ത്രിയായ മണിക് സർക്കാർ ഒരു മൊബൈൽഫോൺ പോലും കൈവശം വെക്കുന്നില്ല. സോഷ്യൽ മീഡിയയുമായി യാതൊരു ബന്ധവും ഇല്ല. ഒരു ഇമെയിൽ അക്കൗണ്ട് പോലും മണിക് സർക്കാരിനില്ല.
ഭാര്യയുടെ ബാങ്ക് അക്കൗണ്ട്
തിരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹത്തിന്റെ ഭാര്യയുടെ കയ്യിൽ 20,140 രൂപയും ബാങ്ക് അക്കൗണ്ടിൽ 12,15,714.78 രൂപയുണ്ടെന്നും വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഭാര്യ ഓട്ടോ റിക്ഷയിൽ
മുഖ്യമന്ത്രിക്ക് അനുവദിച്ച സർക്കാർ ക്വാട്ടേർസിലാണ് മണിക്ക് സർക്കാരും കുടുംബവും താമസിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ എന്ത് കാര്യത്തിനും ഓട്ടോ റിക്ഷയിലോ മറ്റോ യാത്ര ചെയ്യുന്നത് അഗർത്തലക്കാർ എപ്പോഴും കാണുന്ന കാഴ്ചയാണ്.
അഗർത്തല നിയമസഭാ മണ്ഡലത്തിലെ മത്സരവിജയം
1980-ലെ ഉപതെരഞ്ഞെടുപ്പിൽ അഗർത്തല നഗരം നിയമസഭാ മണ്ഡലത്തിലെ മത്സരവിജയത്തോടു കൂടിയാണ് അദ്ദേഹത്തിന്റെ നിയമസഭാ ജീവിതം ആരംഭിക്കുന്നത്. 1998-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ത്രിപുരയിലെ ധൻബാദ് നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടി നാമനിർദ്ദേശം ചെയ്യുകയായിരുന്നു.
പ്രായം കുറഞ്ഞ മുഖ്യമന്ത്രി
മുൻ മുഖ്യമന്ത്രിയായിരുന്ന ദശരഥ് ദേബ് അനാരോഗ്യം കാരണം മത്സരിക്കാതിരുന്നതും മറ്റൊരു നേതാവും മുൻ സഹമുഖ്യമന്ത്രിയുമായിരുന്ന ബൈദ്യനാഥ് മജൂംദാർ അനാരോഗ്യ കാരണത്താൽ തന്നെ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുവാൻ വിസമ്മതിച്ചതുമായ സാഹചര്യത്തിലാണ് നാല്പത്തൊൻപത് വയസ്സുകാരനായിരുന്ന മാണിക് സർക്കാർ സംസ്ഥാനഭരണത്തിന് നേതൃത്വം നൽകുവാൻ നിയോഗിതനായത്. 1998 മാർച്ച് 11-ന് സംസ്ഥാനത്തിന്റെ ഒൻപതാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തപ്പോൾ അതു വരെയുള്ളതിൽ വെച്ചേറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു മണിക് സർക്കാർ.